കേസ് ബലപ്പെടുത്തുന്ന തെളിവൊന്നുമില്ലെന്ന് രാമന്‍പിള്ള വക്കീലിന്റെയും വിലയിരുത്തല്‍; ദിലീപ് പുറത്തിറങ്ങുന്നതു തടയാന്‍ നാദിര്‍ഷയെയും അപ്പുണ്ണിയെയും കാവ്യയെയും അറസ്റ്റു ചെയ്‌തേക്കാം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ പ്രകാരം ഗൂഢാലോചനയെക്കുറിച്ച് അറിവുള്ളയാളാണ് അറസ്റ്റിലാകാന്‍ പോകുന്ന പുരുഷനെന്നാണ് സൂചന. സിനിമാ മേഖലയില്‍ നിന്നുള്ള വ്യക്തിയാണ് ഇതെന്നാണ് സൂചന. അപ്പുണ്ണി, നാദിര്‍ഷാ എന്നിവരും പൊലീസ് നിരീക്ഷണത്തിലാണ്. കേസില്‍ മാഡമുണ്ടെന്ന് പള്‍സര്‍ സുനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കാവ്യമാധവനും സംശയ നിഴലിലാകുന്നത്.

അതിനിടെ ഗൂഢാലോചനാ കേസില്‍ മുഖ്യപ്രതിയായ ദിലീപിനെതിരെ പൊലീസ് കുരുക്ക് മുറുക്കി. ദിലീപിനെതിരായ കൂടുതല്‍ തെളിവുകള്‍ പൊലീസ് ഹൈക്കോടതിയെ ബോധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിന് ജാമ്യം ലഭിച്ചാല്‍ അന്വേഷണ സംഘത്തിന് തിരിച്ചടിയാകും. ഇത് കാര്യങ്ങള്‍ ദിലീപിന് എളുപ്പമാക്കും. അതിനാല്‍ നടന് ജാമ്യം ലഭിക്കുന്നതിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണ പുരോഗതി വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ആലുവ പൊലീസ് ക്ലബില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നിരുന്നു. അതിനിടെ ദിലീപിനായി ജാമ്യ ഹര്‍ജി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് അഡ്വക്കേറ്റ് ബി രാമന്‍പിള്ള. കേസില്‍ ദിലീപിന് എതിരായ തെളിവില്ലെന്നാണ് മുതിര്‍ന്ന അഭിഭാഷകന്റെ വിലയിരുത്തല്‍.

പോലീസിനുള്ളിലെ ചേരിപ്പോരാണ് ദിലീപിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത്. അതിന് അപ്പുറം ഒന്നുമില്ല. ആകെയുള്ളത് പള്‍സര്‍ സുനിയുടെ മൊഴിമാത്രം. ഈ സാഹചര്യത്തില്‍ കേസിലെ വിധി ദിലീപിന് അനുകൂലമാകും. എന്നാല്‍ തൊടു ന്യായങ്ങള്‍ പറഞ്ഞ് കേസില്‍ ദിലീപിന് ജാമ്യം നിഷേധിക്കാന്‍ പൊലീസിന് കഴിയും. അതിന് അവര്‍ ശ്രമിക്കുമെന്നും അഭിഭാഷകന് അറിയാം. അതുകൊണ്ട് തന്നെ കരുതലോടെയാകും വാദങ്ങള്‍ അവതരിപ്പിക്കുക. പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടോ എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പരിശോധിച്ച് തീരുമാനിക്കും. അതിന് ശേഷമേ ജാമ്യ ഹര്‍ജി നല്‍കൂ. വെള്ളിയാഴ്ച സമര്‍പ്പിക്കാനാണ് നീക്കം.

പള്‍സര്‍ സുനിയുമായി ഒത്തുതീര്‍പ്പിന് കളമൊരുങ്ങുന്നുവെന്ന് പൊലീസിന് സൂചന ലഭിച്ചു. കേസില്‍ അറസ്റ്റിലായിരിക്കുന്ന ദിലീപിന്റെ അടുപ്പക്കാരാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസ് കോടതിയില്‍ എത്തുന്നതോടെ മൊഴിമാറ്റം അടക്കമുള്ള കാര്യങ്ങള്‍ക്ക് തയാറാകാനാണ് സുനിക്ക് മേല്‍ സമ്മര്‍ദ്ദമേറുന്നത്. അങ്ങനെ വന്നാല്‍ കേസ് ദുര്‍ബലമാകുമെന്നും ശിക്ഷയില്‍ നിന്നും ഒഴിവാകാമെന്നും ദിലീപുമായി ബന്ധപ്പെട്ടവര്‍ കണക്കുകൂട്ടുന്നുണ്ട്. ഒത്തുതീര്‍പ്പിന് കളമൊരുങ്ങുന്നതിന്റെ ലക്ഷണങ്ങളാണ് സുനി തുടര്‍ച്ചയായി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് സമ്മര്‍ദ്ദതന്ത്രത്തിലൂടെ ഉദ്ദേശിക്കുന്ന കാര്യം നേടിയെടുക്കുകയാണ് സുനിയുടെ ലക്ഷ്യം.

മാഡം ആരാണെന്ന് അറസ്റ്റിലായ വിഐപി 16നു മുമ്പ് പോലീസിനോടു പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്ന് സുനി ഭീഷണി ഒത്തുതീര്‍പ്പിലൂടെ നേട്ടമുണ്ടാക്കിയെടുക്കാനുള്ള തന്ത്രമായാണ് പൊലീസ് വിലയിരുത്തുന്നത്. അന്വേഷണം ബോധപൂര്‍വം വഴിതിരിച്ചുവിടാനുള്ള സുനിയുടെ തന്ത്രമാണിതെന്ന് പൊലീസ് കരുതുന്നു. ദിലീപിന്റെ അറസ്റ്റിന് ശേഷം ഭാര്യ കാവ്യാമാധവനെയും ഭാര്യാമാതാവ് ശ്യാമളയെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

ദിലീപിന്റെ റിമാന്‍ഡ് കാലാവധി അങ്കമാലി കോടതി 22 വരെ നീട്ടി. വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് റിമാന്‍ഡ് 14 ദിവസത്തേക്കു കൂടി നീട്ടിയത്. എന്തെങ്കിലും പരാതിയുണ്ടോ എന്നു കോടതി ആരാഞ്ഞപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. ഹൈക്കോടതി മുന്‍പാകെ ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കുമെന്നാണു സൂചന. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനുണ്ടെന്നും ദിലീപിന്റെ െ്രെഡവറും സഹായിയുമായ അപ്പുണ്ണിയുടെ മൊഴി എടുക്കാനുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു നേരത്തെ പ്രോസിക്യൂഷന്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തത്.

എന്നാല്‍, കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണ്‍ നശിപ്പിച്ചതായി സുനിലിന്റെ ആദ്യ അഭിഭാഷകര്‍ കുറ്റസമ്മത മൊഴി നല്‍കിയ സാഹചര്യത്തിലാണു ജാമ്യാപേക്ഷ വീണ്ടും നല്‍കാന്‍ പ്രതിഭാഗം തയ്യാറെടുക്കുന്നത്. ദിലീപിനെ ഉള്‍പ്പെടുത്തിയുള്ള കുറ്റപത്രം പൊലീസ് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്.

Related posts