മരുന്നിനു പകരം പ്രേമലേഖനം; രോഗിയ്ക്ക് പ്രേമലേഖനം നല്‍കിയ ഡോക്ടറുടെ പണിതെറിച്ചു

600ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ സച്ചിദാനന്ദ അമലഗിരിയെ ഡോക്ടറെന്നു വിളിക്കുന്നതിനു പകരം രോഗി(പ്രേമരോഗി)യെന്നു വിളിക്കണമെന്നാണ് ബ്രിട്ടനില്‍ പരക്കെയുള്ള അഭിപ്രായം. ഡൂഡ്‌ലിയിലെ റസല്‍ഹാള്‍ ഹോസ്പിറ്റലിലെ ഡോക്ടറായ അമലഗിരി രോഗിയായ യുവതിയ്ക്ക് പ്രേമലേഖനം അയച്ചാണ് മാതൃകയായത്. വയറുവേദനയുമായി ഒരിക്കല്‍ ഡോക്ടറെ സമീപിച്ച യുവതിയ്ക്കാണ് പ്രേമലേഖനം ലഭിച്ചത്. എന്തായാലും ഈ സംഭവം പുറത്തറിഞ്ഞതോടെ ഇനി കുറച്ചുനാളത്തേക്ക് ഡോക്ടര്‍ പണി ചെയ്യേണ്ടെന്നാണ് യുകെ മെഡിക്കല്‍ ട്രിബ്യൂണല്‍ അമലഗിരിയോട് പറഞ്ഞിരിക്കുന്നത്.

ബ്രിട്ടനില്‍ മെഡിക്കല്‍ പ്രാക്ടീസ് നടത്തുന്നവരുടെ ലിസ്റ്റില്‍ നിന്നും ഈ 59കാരന്റെ പേര് വെട്ടാനും മെഡിക്കല്‍ പ്രാക്റ്റീഷണേഴ്‌സ് ട്രിബ്യൂണല്‍ സര്‍വീസ്(എംപിടിഎസ്) തീരുമാനിച്ചിട്ടുണ്ട്. ഡോ.സച്ചിദാനന്ദ തന്നോട് ശൃംഗരിക്കാന്‍ വന്നെന്നു കാട്ടി ഒരു യുവതി നല്‍കിയ പരാതിയിലാണ് നടപടി. ”കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എന്നില്‍ ഉറങ്ങിക്കിടന്ന ചില വികാരങ്ങള്‍ നിങ്ങള്‍ ഉണര്‍ത്തി. നിങ്ങള്‍ ആദ്യമായി എന്റെ ആശുപത്രിയിലേക്ക് കടന്നു വന്നപ്പോള്‍ നിങ്ങളുടെ സാന്നിദ്ധ്യം അറിഞ്ഞ ഞാന്‍ സ്തബ്ധനായി”. നമ്മുടെ പ്രേമരോഗിയായ ഡോക്ടര്‍ എഴുതിയിരിക്കുന്നു.

ഈ എഴുത്ത് കിട്ടിയ ഉടന്‍ യുവതി പോലീസിനെ വിളിക്കുകയായിരുന്നു. തന്റെ മേല്‍വിലാസവും ഫോണ്‍ നമ്പറുമെല്ലാം താന്‍ നല്‍കിത്തന്നെ അയാള്‍ക്കറിയാമെന്ന് യുവതി പറയുന്നു. ഡോക്ടറുടെ എഴുത്തു വായിച്ച  ട്രിബ്യൂണല്‍ ഡോക്ടറെ കുറ്റക്കാരനായി കണക്കാക്കുകയായിരുന്നു. എംപിടിഎസിന്റെ വിചാരണവേളയില്‍ അമലഗിരി ഹാജരായില്ല. പ്രേമലേഖനത്തില്‍ യുവതി കാപ്പി കുടിക്കാനും ഇയാള്‍ ക്ഷണിക്കുന്നു. എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമാണ് അമലഗിരിയുടെ വാദം.

”എനിക്ക് അവരുടെ ശരീരത്തില്‍ ഭ്രമമുണ്ടായിരുന്നില്ല.  ഇത് വൈകാരിക അവബോധത്തിന്റെ നിമിഷമാണ്. ഇത് അത്ര മോശപ്പെട്ട് എഴുത്തല്ല. പക്ഷെ വായിച്ചു മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. അവരെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കണമെന്ന് ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഒരു സാമൂഹിക മര്യാദ എന്ന നിലയിലാണ് അവരെ കാപ്പി കുടിക്കാന്‍ വിളിച്ചത്”. അമലഗിരി പറയുന്നു. തന്റെ എഴുത്ത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയാണുണ്ടായതെന്നും അമലഗിരി പറഞ്ഞു. യുവതിയോടും ആശുപത്രിയിലെ തന്റെ സഹപ്രവര്‍ത്തകരോടും ഇയാള്‍ ക്ഷമാപണം നടത്തുകയും ചെയ്തു. ട്രിബ്യൂണലിന്റെ തീരുമാനത്തിനെതിരേ അപ്പീല്‍ കൊടുക്കാനാണ് അമലഗിരിയുടെ തീരുമാനം.

Related posts