എല്ലാ ജീവികളോടും കരുണയും സ്നേഹവും ഉണ്ടായിരിക്കണമെന്നാണ് ചെറുപ്പം മുതൽ നമ്മളെ പഠിപ്പിച്ച കാര്യം. എന്നാൽ അങ്ങനെ കാണിച്ചാൽ മുട്ടൻ പണി കിട്ടുമെന്ന് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ പറയുന്നത്.
പ്രമുഖ പിസ ശൃംഖലയായ ‘ഡോഡോ പിസ’യുടെ ചെല്യാബിൻസ്ക് നഗരത്തിലെ ശാഖയിലെ ജീവനക്കാരനു സംഭവിച്ച അനുഭവമാണിപ്പോൾ വൈറലാകുന്നത്. കടയുടെ മുൻപിൽ എപ്പോഴും ഒരു നായ അലഞ്ഞ് തിരിഞ്ഞ് നടക്കുമായിരുന്നു. ചില സമയങ്ങളിൽ അവിടെ വരുന്നവർ അവനു വേണ്ട ഭക്ഷണവും വെള്ളവുമൊക്കെ കൊടുക്കാറുണ്ടായിരുന്നു. ജീവനക്കാരും അവനെ നന്നായി കരുതിയിരുന്നു. പക്ഷേ ഇതെല്ലാം തകിടം മറിഞ്ഞത് ഡോഡോ പിസയുടെ മാനേജറായി യൂലിയ’ എന്ന സ്ത്രീ എത്തിയതോടെയാണ്.
ഇനി ആരെങ്കിലും നായയെ സഹായിക്കുകയാണെങ്കിൽ അവരെ ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് വരെ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി.
കൊടും തണുപ്പ് ചെല്യാബിൻസ്ക് നഗരത്തെ മൂടിയപ്പോൾ നായയ്ക്ക് അത് നന്നേ ബാധിച്ചു. അവന് ആ തണുപ്പ് സഹിക്കുന്നതിനും അപ്പുറമായിരുന്നു. തണുപ്പിൽ മറ്റൊരിടത്തേക്ക് ഭക്ഷണം തേടാൻ പോകാൻ പോലും സാധിക്കാത്ത അവസ്ഥയിലെത്തി. ഇത് കണ്ട് മിഖായേൽ സാവിറ്റ്സ്കി എന്ന ഡെലിവറി ജീവനക്കാരന് സങ്കടം സഹിക്കാൻ സാധിച്ചില്ല. ഒരു ദിവസം നായ മഞ്ഞിൽ കിടക്കുന്നത് കണ്ട് അലിവ് തോന്നി ഒരു പുതപ്പ് എടുത്ത് അതിനെ പുതപ്പിച്ചു. തുടർന്ന് ഒരു ഓർഡർ ഡെലിവറി ചെയ്യാനും പോയി. തിരിച്ചെത്തിയപ്പോഴേക്കും യുവാവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി മാനേജർ അറിയിച്ചു.
നായയെ സഹായിക്കരുതെന്ന് മുൻപ് മുന്നറിയിപ്പ് നൽകിയിട്ടും അതെല്ലാം അവഗണിച്ച് വീണ്ടും ഇത് ആവർത്തിച്ചതിന് ഇനി മുതൽ ജോലിക്ക് വരണ്ടന്ന് യൂലിയ പറഞ്ഞു. നായയെ സഹായിക്കുന്നവർ നായയുടെ കൂടെ തെരുവിലിറങ്ങേണ്ടി വരുമെന്നും അവർ യുവാവിനോട് പറഞ്ഞു. യൂലിയയുടെ ഈ സന്ദേശം യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
അതോടെ സംഭവം വലിയ പ്രശ്നവും പ്രതിഷേധവുമായി. എല്ലാവരും യൂലിയയെ ശക്തമായി എതിർത്തു. മൃഗസ്നേഹികൾ ഒന്നടങ്കം മിഖായേലിന് പിന്തുണയുമായി എത്തിയതോടെ വിശദീകരണവുമായി കന്പനി രംഗത്തെത്തി. മിഖായേലിനെ പുറത്താക്കിയത് നായയെ സഹായിച്ചതിനല്ലെന്നും, ജോലിയിലെ വീഴ്ചകൾ കാരണമാണെന്നുമാണ് കമ്പനിയുടെ വാദം.
