കൊല്ലം: മരണശേഷവും മൂന്നുപേർക്ക് ജീവിന്റെ വെളിച്ചം പകർന്ന് ഡോ. അശ്വിൻ മോഹനചന്ദ്രൻ നായർ യാത്രയായി. കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ വിഭാഗം ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്ന അശ്വിൻ (32) കഴിഞ്ഞ മാസം ഒരു റിസോർട്ടിലെ നീന്തൽക്കുളത്തിൽ വെച്ചുണ്ടായ അപകടത്തെത്തുടർന്നാണ് വിടവാങ്ങിയത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അശ്വിൻ ആഴ്ചകളോളം ചികിത്സയിലായിരുന്നെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. മകന്റെ വിയോഗത്തിന്റെ തീരാദുഃഖത്തിനിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ എടുത്ത തീരുമാനം നിരവധി കുടുംബങ്ങൾക്കാണ് പ്രതീക്ഷയായത്.
സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ ദാനം ചെയ്ത കരൾ, ഹൃദയ വാൽവ്, നേത്രപടലങ്ങൾ എന്നിവ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന രോഗികൾക്ക് വിജയകരമായി കൈമാറി. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് ഈ നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയത്.
ചൈനയിൽ നിന്ന് വൈദ്യശാസ്ത്ര പഠനം പൂർത്തിയാക്കിയ അശ്വിൻ ഉപരിപഠനത്തിനായുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് അപകടത്തിൽപ്പെട്ടത്. വരാനിരിക്കുന്ന ഓഗസ്റ്റിൽ വിവാഹം നിശ്ചയിച്ചിരുന്ന അശ്വിന്റെ വേർപാട് ഉറ്റവർക്ക് വലിയ ആഘാതമായി.
റിട്ട. അധ്യാപകനായ മോഹനചന്ദ്രൻ നായരുടെയും റിട്ട. ബാങ്ക് ഉദ്യോഗസ്ഥ അമ്മിണിയമ്മയുടെയും മകനായ അശ്വിന്റെ മാതൃകാപരമായ ഈ പ്രവൃത്തിയെ ആരോഗ്യ മന്ത്രി വീണാ ജോർജ് ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചു.
