ലഹരി പൂക്കുന്ന നിശാപാര്‍ട്ടികള്‍ ! കൊച്ചിയിലെ ലഹരിപ്പാര്‍ട്ടികളില്‍ പങ്കെടുത്തവരില്‍ വിദ്യാര്‍ഥികള്‍ മുതല്‍ ഡോക്ടര്‍മാര്‍വരെ; നിരവധി വനിതകളും ലഹരി നുണയാനെത്തി…

കൊച്ചിയിലെ ആഢംബര ഹോട്ടലുകളിലെ നിശാപാര്‍ട്ടിയ്ക്കിടെ നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് പുറത്തു വരുന്നത് നിര്‍ണായക വിവരങ്ങള്‍.

പിടിക്കപ്പെട്ടവരിലേറെയും അകത്തളങ്ങളില്‍ നടത്തിയ പാര്‍ട്ടികളില്‍ പങ്കെടുത്തവരാണ്. ഹോട്ടലുകളുടെ പുറത്തുള്ള പുല്‍ത്തകിടികളില്‍ നടത്തിയ പാര്‍ട്ടികളില്‍ പങ്കെടുത്ത ഒട്ടുമിക്കവരും റെയ്ഡിന്റെ വിവരം അറിഞ്ഞയുടന്‍ ഓടി രക്ഷപ്പെട്ടു.

ഹാളുകളില്‍ നടത്തിയ പാര്‍ട്ടിയില്‍ ലഹരിനുണഞ്ഞ് ബോധമില്ലാത്ത അവസ്ഥയിലായവര്‍ക്ക് നേരെ നില്‍ക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല.

മയക്കുമരുന്ന് ലോബിയുടെ ആസ്ഥാനമായി കൊച്ചിയെ മാറ്റാന്‍ വ്യാപകമായി മയക്കുമരുന്ന് ഒഴുകുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നഗരത്തിലെ നാല് ആഡംബര ഹോട്ടലുകളില്‍ ഒരേ സമയം റെയ്ഡ് നടത്തിയത്.

പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ കൈവശം മയക്കുമരുന്നുണ്ടോ എന്നായിരുന്നു റെയ്ഡിനെത്തിയ സംഘം ആദ്യം പരിശോധിച്ചത്. പരിശോധന നടത്തിയ ശേഷം ഓരോരുത്തരെയായി വിട്ടയക്കുകയായിരുന്നു.

എറണാകുളം ജില്ലക്കാരായ യുവാക്കള്‍ നടത്തിയ നിശാപാര്‍ട്ടിയില്‍ ഡോക്ടര്‍മാര്‍ അടക്കുള്ള പ്രഫഷനലുകള്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെ പങ്കെടുത്തതായാണ് വിവരം.

എറണാകുളം ചക്കരംപറമ്പിലുള്ള ഹോട്ടലില്‍ നടത്തിയ പാര്‍ട്ടിയില്‍ നൂറിലേറെ യുവതി-യുവാക്കളാണ് പങ്കെടുത്തത്.

ആലുവ സ്വദേശി ഡിസ്‌ക് ജോക്കി അന്‍സാര്‍, പാര്‍ട്ടി നടത്തിപ്പുകാരായ നിസ്വിന്‍, ജോമി ജോസ്, ഡെന്നീസ് റാഫേല്‍ എന്നിവരാണ് പരിശോധനയില്‍ മാരക ലഹരി മരുന്നുകളുമായി അറസ്റ്റിലായത്.

ഇവരില്‍ നിന്ന് മയക്കുമരുന്നുകള്‍ പിടികൂടി. കസ്റ്റംസ്, എന്‍.സി.ബി, ഡി.ആര്‍.ഐ എന്നിവര്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ്.

എംഡിഎംഎയും വേദനസംഹാരികളും അടക്കമുള്ള മരുന്നുകള്‍ സംഘത്തില്‍ നിന്നു കണ്ടെടുക്കാന്‍ സഹായിച്ചത് കസ്റ്റംസിന്റെ സ്‌നിഫര്‍ ഡോഗാണ്.

എന്നാല്‍ മണിക്കൂറുകള്‍ നീണ്ട റെയ്ഡില്‍ വളരെ കുറച്ച് ലഹരിമരുന്ന് മാത്രമാണ് കണ്ടെടുക്കാനായത്. ഡി.ജെ പാര്‍ട്ടികളില്‍ വ്യാപകമായി മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

ശനിയാഴ്ച രാത്രി 11.45ന് തുടങ്ങിയ പരിശോധന പുലര്‍ച്ചെ 3.45 വരെ നീണ്ടു. എറണാകുളത്തിന് പുറമേ കോട്ടയത്ത് നിന്നെത്തിയ യുവാക്കളാണ് കൂടുതലായും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നത്. പാര്‍ട്ടിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെയും മറ്റും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

ബംഗളൂരു നഗരത്തില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടിമുറുക്കിയതോടെ മയക്കുമരുന്ന് മാഫിയ കേരളത്തിലേക്ക് ബിസിനസ് പറിച്ചു നടുന്നതായാണ് വിവരം.

Related posts

Leave a Comment