വീടിനു പുറത്തിറങ്ങിയാല്‍ തലയ്ക്കു കൊത്തും; വഴിയെ പോകുന്ന സ്‌കൂള്‍ കുട്ടികളെ പറന്നെത്തി ചിറകുകൊണ്ട് തട്ടിയിടുന്നത് പ്രധാന ഹോബി; ശല്യക്കാരനായ പരുന്തിനെ തുരത്താനുള്ള വഴികള്‍ ആലോചിച്ച് വനംവകുപ്പ്

കടയ്ക്കല്‍: ശല്യക്കാരനായ പരുന്തിനെ ഭയന്ന് വീടിനു പുറത്തിറങ്ങാന്‍ വയ്യാതെ വീട്ടുകാര്‍. കീരിപുറം നാന്‍സ് മന്‍സിലില്‍ നൗഷാദിന്റെ വീട്ടിലാണു പരുന്ത് താമസമാക്കിയത്. വീട്ടിലുള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ പരുന്ത് ആക്രമിക്കാന്‍ എത്തും. വീടിന്റെ ടെറസിലും മുന്‍വശത്തു ഗേറ്റിലും സമീപത്തു മരങ്ങളിലുമാണു പരുന്തിന്റെ വാസം.

ആളുകള്‍ വീടിനു പുറത്തിറങ്ങിയാല്‍ എവിടെയുണ്ടെങ്കിലും പരുന്ത് കൊത്താനായി പറന്നടുക്കും. മാത്രമല്ല വീടിനു സമീപത്തെ വഴിയിലൂടെ പോകുന്ന സ്‌കൂള്‍ കുട്ടികളെ ആക്രമിക്കുന്നതും പരുന്തിന്റെ ഹോബിയാണ്. കുട്ടികള്‍ പോകുമ്പോള്‍ പറന്നെത്തി ചിറക് കൊണ്ടു തട്ടിയിടാനുള്ള ശ്രമമാണു നടത്തുന്നത്.

പരുന്തിന്റെ പ്രവൃത്തിയില്‍ ഭയന്ന വീട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അഞ്ഛല്‍ വനം റേഞ്ച് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇന്നലെ വൈകിട്ട് പരുന്തിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥരെ കണ്ട് അപകടം മണത്ത പരുന്ത് ഇരുന്ന പ്ലാവില്‍ നിന്ന് പറന്നകലുകയായിരുന്നു. ഇപ്പോള്‍ പരുന്ത് വീണ്ടും വരുന്നത് പ്രതീക്ഷിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.

Related posts