‘ഫൂല്‍’ഫിര്‍ ഗയാ ‘പൂല്‍’ഫിര്‍ ഗയാ ആയി മാറിയപ്പോള്‍ പൊലിഞ്ഞത് 23 ജീവനുകള്‍; മുംബൈ മേല്‍പ്പാലം അപകടത്തിനു കാരണം പൂക്കച്ചവടക്കാരന്റെ ഈ വാക്കുകള്‍…

മുംബൈ: 23 പേരുടെ മരണത്തിനിടയാക്കിയ മുംബൈ എല്‍ഫിന്‍സ്റ്റണ്‍ മേല്‍പ്പാലം അപകടത്തിനു കാരണം യാത്രക്കാര്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണമൂലമെന്നു മൊഴി. പൂക്കള്‍ താഴെ വീണെന്ന് (ഫൂല്‍ ഗിര്‍ ഗയാ) ഒരു പൂക്കച്ചവടക്കാരന്‍ നിലവിളിച്ചത് പാലം താഴെ വീണു(പൂല്‍ ഗിര്‍ ഗയാ) എന്നാണു യാത്രക്കാര്‍ തെറ്റിദ്ധരിച്ചതെന്ന് അപകടത്തില്‍ പരുക്കേറ്റു ചികിത്സയില്‍കഴിയുന്ന വിദ്യാര്‍ഥിനി അന്വേഷണസംഘത്തിനു മൊഴി നല്‍കി.

പാലം തകര്‍ന്നെന്നു തെറ്റിദ്ധരിച്ച യാത്രക്കാര്‍ തിക്കിത്തിരക്കിയതോടെയാണ് അപകടമുണ്ടായത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് വെസ്‌റ്റേണ്‍ റെയില്‍വേ വക്താവ് രവീന്ദ്ര ഭ്കര്‍ അറിയിച്ചു. കഴിഞ്ഞ 29നാണ് മുംെബെക്കു സമീപമുള്ള എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്‌റ്റേഷനിലെ മേല്‍പ്പാലത്തിലെ തിക്കിലും തിരക്കിലം പെട്ട് 23പേര്‍ മരിച്ചത്. മുപ്പതിറെപ്പേര്‍ക്ക് പരുക്കേറ്റു. എല്‍ഫിന്‍സ്റ്റണ്‍ സ്‌റ്റേഷനിലെ മേല്‍പ്പാലത്തില്‍ പൂക്കള്‍ ഉള്‍പ്പെടെയുള്ളവ വില്‍ക്കുന്ന നിരവധി കച്ചവടക്കാരുണ്ട്.

പൂക്കച്ചവടക്കാരന്റെ വാക്കുകള്‍ യാത്രക്കാര്‍ തെറ്റിദ്ധരിച്ചതാണ് തിക്കുംതിരക്കുമുണ്ടാകാന്‍ കാരണമെന്നു അപകടത്തില്‍ പരുക്കേറ്റ യുവതിയാണു കഴിഞ്ഞദിവസം മൊഴിനല്‍കിയത്. ”ഫൂല്‍ ഗിര്‍ ഗയാ” എന്നു കച്ചവടക്കാരന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. എന്നാല്‍ യാത്രക്കാര്‍ കേട്ടത് ”പൂല്‍ ഗിര്‍ ഗയാ” എന്നാണ്. ഇതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ മേല്‍പ്പാലത്തില്‍നിന്നു രക്ഷപ്പെടാന്‍ തിക്കിത്തിരക്കിയെന്നും മുംബൈ പരേലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിനി മൊഴി നല്‍കിയതായി രവീന്ദ്ര ഭകര്‍ അറിയിച്ചു. എന്നാല്‍ ഇതാണ് കാരണമെന്ന അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്നും സാഹചര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts