എരുമേലി: രോഗങ്ങളും അപകടങ്ങളിലെ പരിക്കുകളുമായും എരുമേലി സർക്കാർ ആശുപത്രിയിൽ ഞായറാഴ്ച ചെന്നാൽ ചികിത്സയില്ല. പ്രതിദിനം ആയിരത്തോളം പേർ ചികിത്സ തേടി എത്തുന്ന ഈ ആശുപത്രിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് മുമ്പേ ഗേറ്റ് പൂട്ടി ഡോക്ടർമാരും ജീവനക്കാരും സ്ഥലംവിടും.
പത്തനംതിട്ട ജില്ലയിലെ അറയാഞ്ഞിലിമണ്ണ് ഭാഗത്തു നിന്നുള്ളവരും എരുമേലി പഞ്ചായത്തിലെ നൂറുകണക്കിന് ആളുകളുമാണ് ചികിത്സ തേടി ഇവിടെ എത്തുന്നത്. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുവിതരണ ദിവസങ്ങളാണെന്ന് പറഞ്ഞ് ഈ ദിവസങ്ങളിൽ മറ്റു ചികിത്സയ്ക്കായി എത്തുന്നവർക്ക് ചികിത്സ വൈകിപ്പിക്കുന്നുവെന്നും പരാതികളുണ്ട്.
കെട്ടിടങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും കുറവായിരുന്ന ഈ ആശുപത്രിയുടെ തുടക്ക കാലത്ത് ഇവിടെ പ്രസവ ചികിത്സവരെയുണ്ടായിരുന്നു. മേഖലയിൽ അസ്വാഭാവിക മരണങ്ങൾ ഉണ്ടാകുമ്പോൾ പോസ്റ്റ്മോർട്ടം നടപടികളും ഇവിടെയാണ് അക്കാലത്ത് നടത്തിയിരുന്നത്.
ആശുപത്രി വികസനത്തിനായി പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയ കെട്ടിടങ്ങൾ നിർമിച്ചതോടെ പ്രസവ ചികിത്സ ഉൾപ്പടെയുള്ള ചികിത്സകൾ നിലച്ചു. ഒരു സാധാരണ ക്ലിനിക്ക് പോലെയായി പിന്നെ ചികിത്സ. ആരെയും കിടത്തി ചികിത്സിക്കില്ല.
ശബരിമല സീസണിൽ മാത്രം 24 മണിക്കൂർ സേവനവും കിടത്തി ചികിത്സയുമുണ്ട്. ശബരിമല തീർഥാടകർ ലക്ഷക്കണക്കിന് എത്തുന്ന കേന്ദ്രം ആയിട്ടും റോഡ് അപകടങ്ങൾ സീസണിൽ വർധിക്കുമ്പോഴും അത്യാഹിത വിഭാഗത്തിൽ മെച്ചപ്പെട്ട ചികിത്സ ഒരുക്കുന്നില്ല. അപകടങ്ങളിൽ പരിക്കേറ്റാൽ എക്സ്റേ സംവിധാനം ഇല്ലാത്തതിനാൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് പറഞ്ഞുവിടുകയാണ് ജീവനക്കാർ ചെയ്യുക. സീനിയർ ഡോക്ടർമാരുടെ സേവനം ഇവിടെ ഉണ്ടാകാറില്ല.
ആധുനിക ചികിത്സാ സൗകാര്യങ്ങൾ ഏർപ്പെടുത്തുമെന്ന് പതിറ്റാണ്ടുകളായി ശബരിമല സീസൺ യോഗങ്ങളിൽ പറയാറുണ്ടങ്കിലും നടപടികളില്ല. വിമാനത്താവളം, റെയിൽപാത തുടങ്ങി വൻ വികസനപദ്ധതികൾ വരുമ്പോഴും നല്ല ഒരു ആശുപത്രി എരുമേലിക്ക് അന്യമായി നിൽക്കുന്നു.