ലോകകപ്പിനിടെയുള്ള ലൈംഗിക അതിക്രമങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്! പരിഹാരമുണ്ടാക്കാന്‍, മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാനെത്തുന്ന ചാനലുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി ഫിഫ

റഷ്യയില്‍ ഒരു മാസമായി അരങ്ങേറിക്കൊണ്ടിരിക്കുന്ന വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മത്സരം അന്തിമ പോരാട്ടത്തിലെത്തി നില്‍ക്കുന്നു. ഈയവസരത്തില്‍ ലോകകപ്പ് വേദിയില്‍ മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാനെത്തുന്ന ചാനലുകള്‍ക്ക്, കൗതുകകരമായ ഒരു നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഫിഫ.

കാണികള്‍ക്കിടയില്‍ നിന്ന് സ്ത്രീകളെ തിരഞ്ഞു പിടിച്ച് സൂം ചെയ്യുന്നത് കുറയ്ക്കണമെന്നാണ് ഫിഫയുടെ നിര്‍ദേശം. ലോകകപ്പിനിടെ ലൈംഗിക അതിക്രമകങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ നിര്‍ദേശം.

ഇതുവരെ ഇത്തരത്തിലുള്ള മുപ്പതോളം കേസുകളാണ് ഫിഫയുടെ വിവേചന വിരുദ്ധ സമിതിക്ക് മുമ്പാകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത് തലവേദന സൃഷ്ടിച്ചിരിക്കുകയാണെന്നും ഫിഫ സമിതി വിലയിരുത്തുന്നു. റഷ്യയുടെ പൊതുനിരത്തുകളില്‍ പോലും സ്ത്രീകള്‍ അതിക്രമം നേരിടുന്നു.

കളി കാണാനെത്തിയ വിദേശികള്‍ സ്ത്രീകളെ തടഞ്ഞുനിര്‍ത്തി ശാരീരികമായി ആക്രമിക്കുന്നുവെന്നും ഫിഫ വ്യക്തമാക്കുന്നു. രജിസ്റ്റര്‍ ചെയ്ത കേസുകളേക്കാള്‍ പത്ത് മടങ്ങ് അധികമാണ് റഷ്യയിലെ ലൈംഗിക അതിക്രമമെന്നും ഫിഫയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും രക്ഷയില്ല.

റിപ്പോര്‍ട്ടിംഗിനിടെ ശാരീരികമായി ശല്ല്യം ചെയ്യുകയും ചുംബിക്കുകയും ചെയ്ത നിരവധി കേസുകളുണ്ടെന്നാണ് ഫിഫ സമിതിയുടെ കണ്ടെത്തല്‍. ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ റഷ്യന്‍ പോലീസുമായും പ്രാദേശിക ഏജന്‍സികളുമായും സഹകരിച്ചാണ് ഫിഫ കുറ്റവാളികളെ കണ്ടെത്തുന്നത്. സ്ത്രീ ആരാധകരുടെ ചിത്രങ്ങളടങ്ങിയ ഗെറ്റി ഇമേജസിലെ ഗാലറിയും ഫിഫയുടെ നിര്‍ദേശത്തെതുടര്‍ന്ന് പിന്‍വലിക്കുകയുണ്ടായി.

Related posts