ആലപ്പുഴ: കാലാവസ്ഥാ വ്യതിയാനവും അത്യുഷ്ണവുംമൂലം ഉൾനാടൻ മത്സ്യബന്ധനമേഖലയിൽ മത്സ്യക്ഷാമം രൂക്ഷം. ഇതുമൂലം പട്ടിണിയിലേക്ക് നീങ്ങുകയാണ് മത്സ്യത്തൊഴിലാളികൾ. ഒതുക്കുവലയിലും വീശുവലകളിലും മത്സ്യം ലഭിക്കാതെ കടുത്ത വറുതിയാണ് കായൽ മത്സ്യബന്ധന മേഖല നേരിടുന്നത്. വാളയും വളർത്തു വാളയും കട്ലയും രോഹുവുമൊക്കെ ലഭിച്ചിരുന്നിടത്ത് ഇവയുടെ സാന്നിധ്യംപോലുമില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
കുറവയും തുളിയും മഞ്ഞക്കൂരിയും സുലഭമായി ലഭിച്ചിരുന്ന ജലാശയങ്ങളിൽ ഇവ നാമമാത്രമായി ചുരുങ്ങി. രാവിലെ ആറോടെ നദികളിൽ ഒതുക്കു വലകളും ഉടക്ക് വലകളുമൊക്കെ സ്ഥാപിച്ച് രണ്ടു വള്ളങ്ങളിലായി ആറും ഏഴും തൊഴിലാളികളാണ് തൊഴിലിലേർപ്പെട്ടിരുന്നത്.
വൈകിട്ട് മൂന്നു വരെയൊക്കെ കഠിനാദ്ധ്വാനം ചെയ്താൽ ആളൊന്നിന് ഒരു കിലോ മത്സ്യംപോലും ലഭിക്കാറില്ല. കഠിന ചൂടിൽ നദികളിലും കായലുകളിലും മത്സ്യലഭ്യത കുത്തനെകുറഞ്ഞു. തണ്ണീർമുക്കം ബണ്ട് തുറന്ന് വെള്ളം കയറ്റിയതോടെ ഓരുവെള്ളത്തിൽ, നദികളിലെ ശുദ്ധജലമത്സ്യങ്ങൾ നിൽക്കാത്ത അവസ്ഥയുമുണ്ട്.
കടൽ മത്സ്യങ്ങൾക്ക് ക്ഷാമം അനുഭവപ്പെടുമ്പോൾ പുഴ മത്സ്യങ്ങളെയാണ് ആവശ്യക്കാർ കൂടുതൽ ആശ്രയിച്ചിരുന്നത്. വില കൂടിയാലും മായം കലരാത്ത മത്സ്യങ്ങൾക്ക് പ്രിയമേറിയിരുന്നു. ചേറുമീനിന് 300, വരാൽ 400, കരിമീൻ 500 എന്നിങ്ങനെയാണ് പുഴ മത്സ്യങ്ങൾക്ക് സമീപകാലത്ത് ലഭിച്ചിരുന്ന വില. തൂളി, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങൾക്ക് 100 മുതൽ 200 രൂപ വരെയേ വിലയുണ്ടായിരുന്നള്ളൂ. എന്നാൽ ചൂടു കടുത്തതോടെ ഈ മത്സ്യങ്ങളൊന്നും തൊഴിലാളികൾക്ക് ലഭിക്കുന്നില്ല.
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ജലാശയങ്ങളിൽ മത്സ്യസമ്പത്ത് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലക്ഷക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത് സാധാരണ കാഴ്ചയായിരുന്നെങ്കിൽ അതും പേരിനു മാത്രമായി ചുരുങ്ങി.
