കൊച്ചി: കേരളത്തിലെ മത്സ്യമേഖലയിലെ അനാരോഗ്യകരമായ സാമ്പത്തിക പ്രവണതകള്‍ വ്യക്തമാക്കി കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) പുതിയ പഠനം. മത്സ്യബന്ധനത്തിലേര്പ്പെടുന്നതിനു സ്വകാര്യ ഇടപാടുകാരില്‍നിന്നു വായ്പയെടുക്കുന്നതിലൂടെ മത്സ്യത്തൊഴിലാളികള്‍ സാമ്പത്തിക ചൂഷണത്തിനു വിധേയമാകുന്നുവെന്നും വന്‍ ബാധ്യതകള്‍ വരുത്തിവയ്ക്കുന്നുവെന്നുമാണ് അന്താരാഷ്ട്ര ഗവേഷണ ജേര്‍ണലായ മറൈന്‍ പോളിസിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലെ കണ്ടെത്തല്‍.
മത്സ്യഫെഡ് സൊസൈറ്റികള്‍, സഹകരണ-വാണിജ്യ ബാങ്കുകള്‍, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ എന്നീ ഔദ്യോഗിക വായ്പാദാതാക്കള്‍ മേഖലയില്‍ ഉണ്ടായിരിക്കേയാണ് എളുപ്പത്തില്‍ വായ്പ ലഭിക്കുമെന്ന കാരണത്താൽ സ്വകാര്യ പലിശയിടപാടുകാരെ മത്സ്യത്തൊഴിലാളികൾ സമീപിക്കുന്നത്. തിരിച്ചടവിനു മീന്ലഭ്യതയ്ക്ക് അനുസരിച്ച് സ്വകാര്യ ഇടപാടുകാർ സാവകാശം നൽകുന്നുമുണ്ട്.
എന്നാല്‍, ഇതിലൂടെ 160 ശതമാനം വരെ പലിശനിരക്കില്‍ വായ്പ തിരിച്ചടയ്ക്കേണ്ട അവസ്ഥയാണു വരുന്നത്. വായ്പയിലെ വ്യവസ്ഥപ്രകാരം കൂടുതല്‍ മീന്‍ ലഭിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പലിശ നല്‍കേണ്ട സ്ഥിതിയുമുണ്ട്. പഠനവിധേയമാക്കിയവയില്‍ 69 ശതമാനം യാനങ്ങളും മീന്‍പിടിത്തത്തിനു പുറപ്പെടുന്നത് ഇങ്ങനെയാണ്.
മത്സ്യമേഖലയിലെ സാമ്പത്തിക ചൂഷണം ചെറുക്കുന്നതിനു മത്സ്യ-ലേല സമ്പ്രദായം പരിഷ്കരിക്കണമെന്നു പഠനത്തിനു നേതൃത്വം നല്കിയ സിഎംഎഫ്ആര്‍ഐയിലെ സാമൂഹിക-സാമ്പത്തിക വിഭാഗം സീനിയര്‍ സയന്റിസ്റ്റ് ഡോ. ഷിനോജ് പാറപ്പുറത്ത് പറഞ്ഞു. ചൂഷണസ്വഭാവമുള്ള വായ്പാരീതികള്‍ക്ക് തടയിടാന്‍ സര്‍ക്കാര്‍ ഇടപെടണം.
മത്സ്യത്തൊഴിലാളികളെ ഔദ്യോഗിക ധനകാര്യസ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കാൻ മത്സ്യബന്ധനയാനങ്ങളെ വായ്പാ ഈടായി പരിഗണിക്കുന്നതിനു നടപടികള്‍ സ്വീകരിക്കണം. ഇതിനായി, വായ്പയെ ഇന്‍ഷ്വറന്‍സുമായി ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. സി. രാമചന്ദ്രന്, ഡോ. കെ.കെ. ബൈജു, മത്സ്യത്തൊഴിലാളിയായ ആലപ്പുഴയിലെ ആന്റണി സേവ്യർ എന്നിവരും പഠനത്തില്‍ പങ്കാളികളായി.