പരവൂർ: പശ്ചിമേഷ്യയിലെ കലുഷിതമായ സാഹചര്യങ്ങൾക്കിടയിലും രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതക വിതരണം തടസമില്ലാതെ തുടരുമെന്ന് കേന്ദ്ര സർക്കാർ. പാചക വാതക ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി അഞ്ച് കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വിൽപന ഇരട്ടിയാക്കാൻ സർക്കാർ ഉത്തരവിട്ടു. ന്യൂഡൽഹിയിൽ നടന്ന അന്തർ മന്ത്രാലയ സമ്മേളനത്തിലാണ് പെട്രോളിയം മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
സാധാരണക്കാർക്കും ചെറുകിട വ്യാപാരികൾക്കും ഏറെ ആശ്വാസകരമായ അഞ്ച് കിലോ സിലിണ്ടറുകളുടെ വിതരണത്തിൽ വലിയ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരിയിൽ പ്രതിദിനം 77,000 സിലിണ്ടറുകൾ വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് ഒരു ലക്ഷമായി ഉയർന്നു.
മാർച്ച് 23 മുതൽ ഇതുവരെ ഏകദേശം 7.8 ലക്ഷം സിലിണ്ടറുകൾ വിറ്റഴിച്ചു കഴിഞ്ഞു. ഇവയുടെ ലഭ്യത ഇനിയും വർധിപ്പിക്കാനാണ് സർക്കാരിന്റെ പുതിയ നിർദ്ദേശം. കൂടാതെ, രാജ്യത്തെ ഓൺലൈൻ ഗ്യാസ് ബുക്കിംഗ് 96 ശതമാനമായി ഉയർന്നതായും പെട്രോളിയം മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ മാറ്റങ്ങൾ വരുന്നുണ്ടെങ്കിലും ആഭ്യന്തര വിമാന നിരക്കുകൾ ഉയരാതെ സർക്കാർ കർശന നിരീക്ഷണം നടത്തുന്നുണ്ട്. വിമാന ഇന്ധനത്തിന്റെ വില നിയന്ത്രിക്കുന്നതിൽ സർക്കാർ നടത്തിയ ഇടപെടലുകൾ നിരക്ക് വർധന തടയാൻ സഹായിച്ചു.
ക്രൂ ക്ഷാമം പരിഹരിക്കുന്നതിനായി പൈലറ്റുമാരുടെ ജോലി സമയത്തിൽ താൽക്കാലിക ഇളവുകൾ അനുവദിച്ചിട്ടുണ്ടെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയവും അറിയിച്ചു.
രാജ്യത്ത് ഒരിടത്തും പെട്രോൾ പമ്പുകളിൽ നിലവിൽ ഇന്ധനക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിതരണ ശൃംഖല സാധാരണ നിലയിലാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
