കയ്റോ: ഗാസയിൽ നിർബന്ധിത ഒഴിപ്പിക്കലുമായി ഇസ്രയേൽ. തെക്കൻ ഗാസയിലെ ഡസൻകണക്കിനു പലസ്തീൻ കുടുംബങ്ങളോട് ഉടനടി ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ഉത്തരവിട്ടു. 2025 ഒക്ടോബർ 10ന് ഹമാസുമായി വെടിനിർത്തൽ നിലവിൽവന്നശേഷം ഇസ്രയേൽ നടത്തുന്ന ആദ്യ നിർബന്ധിത ഒഴിപ്പിക്കലാണിത്.
കിഴക്കൻ ഖാൻ യൂനിസ് ഗവർണറേറ്റിലെ ബാനി സുഹൈല മേഖലയിലുള്ളവരെയാണ് ഒഴിപ്പിക്കുന്നത്. ഒഴിഞ്ഞുപോകാനുള്ള ഉത്തരവ് ഇസ്രയേൽ പ്രതിരോധസേന (ഐഡിഎഫ്) തിങ്കളാഴ്ച വ്യോമമാർഗം ലഘുലേഘകളായി ഇട്ടുനൽകുകയായിരുന്നു. ഈ മേഖല ഐഡിഎഫ് നിയന്ത്രണത്തിലാണെന്നും അടിയന്തരമായി ഒഴിഞ്ഞുപോകണമെന്നുമാണ് അതിലെഴുതിയിരിക്കുന്നത്.
70 കുടുംബങ്ങളിലായി ഏതാണ്ട് 3000 പലസ്തീൻകാർ ഇവിടെ പാർക്കുന്നുണ്ട്. രണ്ടുവർഷത്തെ ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ വീടുൾപ്പെടെ തകർന്ന് അഭയാർഥിക്കൂടാരത്തിൽ പാർക്കുന്നവരാണ് ഇതിലധികവും. ഗാസയിലെ ഇസ്രയേൽ നിയന്ത്രിത മേഖലകൾ ഐഡിഎഫ് വിപുലീകരിക്കുകയാണെന്ന് ഗാസ നിവാസികളും ഹമാസും ആരോപിച്ചു. അതേസമയം, ഇതേക്കുറിച്ച് ഇസ്രയേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വെടിനിർത്തൽ പ്രാബല്യത്തിൽവന്നപ്പോൾ ഇസ്രയേൽ നിയന്ത്രണത്തിലുള്ള മേഖലയുടെ അതിർത്തിയായി നിശ്ചയിച്ച മഞ്ഞരേഖയിലേക്ക് ഐഡിഎഫ് പിന്മാറിയിരുന്നു. എന്നാൽ കഴിഞ്ഞമാസം മുതൽക്ക് ഈ രേഖയുടെ അതിർത്തി ഗാസയ്ക്കുള്ളിലേക്ക് കൂടുതൽമാറി. ഇത് അഞ്ചാംതവണയാണ് സൈന്യം മേഖല വിപുലീകരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
