ലിസ വെയ്‌സ് തീവ്രവാദഗ്രൂപ്പിലെ അംഗമോ ? കാണാതായ ജര്‍മന്‍ വനിതയ്ക്ക് ഈജിപ്തിലെ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ഇന്റര്‍പോള്‍; പുതിയ വിവരങ്ങള്‍ അതീവ ഗുരുതരം…

കേരളത്തില്‍ നിന്നു കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്‌സിന് ഈജിപ്തിലെ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ഇന്റര്‍പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചുവെന്നും ഇവര്‍ക്കായി കേരളാ പൊലീസിന്റെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലിസയുടെ ചിത്രവും ലഭ്യമായ വിവരങ്ങളും ഇന്റര്‍പോള്‍ മുഖേന വിവിധ രാജ്യങ്ങള്‍ക്കു കൈമാറി. ജര്‍മനി, സ്വീഡന്‍, അമേരിക്ക എന്നിവിടങ്ങളിലെ അന്വേഷണ ഏജന്‍സികളും അന്വേഷണത്തില്‍ സഹായിക്കുന്നു. യുവതിക്ക് മേല്‍ തീവ്രവാദ സംശയം കൂടി ഉയര്‍ന്നതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ഇക്കഴിഞ്ഞ കഴിഞ്ഞ മാര്‍ച്ച് അഞ്ചിനു ജര്‍മനിയില്‍നിന്നു പുറപ്പെട്ട ലിസ ഏഴിനാണ് തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. ദുബായില്‍നിന്നുള്ള 6ഇ-038 വിമാനത്തില്‍ ബ്രിട്ടീഷ് പൗരനായ സുഹൃത്ത് മുഹമ്മദ് അലി(29) ഒപ്പമുണ്ടായിരുന്നു. യാത്രാരേഖകളില്‍ കൊല്ലം അമൃതപുരി ആശ്രമം എന്ന വിലാസമാണ് ഉണ്ടായിരുന്നത്. ജര്‍മനിയില്‍നിന്നു പുറപ്പെടുന്നതിനു മുമ്പ് തന്നോടും സഹോദരിയോടും ഫോണില്‍ സംസാരിച്ചിരുന്നെന്ന് മകളെ കാണാനില്ലെന്ന് ഇന്ത്യയിലെ ജര്‍മന്‍ കോണ്‍സുലേറ്റിനു നല്‍കിയ പരാതിയില്‍ അമ്മ പറയുന്നു. ഏഴിന് അമേരിക്കയിലുള്ള മക്കളെയും വിളിച്ചിരുന്നു. പിന്നീട് ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടേയില്ല. മുഹമ്മദ് അലി 15-ന് തിരിച്ചുപറന്നു.

2011-ല്‍ തീര്‍ത്ഥാടകയായി കേരളത്തിലെത്തിയ ലിസ രണ്ടു മാസം അമൃതപുരിയില്‍ താമസിച്ചിരുന്നു. തുടര്‍ന്ന് ഈജിപ്തിലേക്കു പോയ അവര്‍, അവിടെവച്ചു പരിചയപ്പെട്ട അബാദ് അല്‍ റഹ്മാന്‍ ഹാഷിമിനെ വിവാഹം കഴിക്കുകയായിരുന്നു. അതിനായി ഇസ്ലാം മതം സ്വീകരിച്ച ലിസ പേര് മാറ്റിയതായും പറയപ്പെടുന്നു. രണ്ടു മക്കളുണ്ടായതിനു ശേഷം വിവാഹമോചിതയായി 2016-ലാണ് ജര്‍മനിയില്‍ തിരികെച്ചെന്നത്. മുന്‍ ഭര്‍ത്താവ് അബാദും പുതിയ സുഹൃത്ത് മുഹമ്മദ് അലിയും ചില മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം പുലര്‍ത്തിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇത് കൂടാതെ ലിസ തീവ്രവാദ പരിശീലനം നേടിയിരുന്നെന്ന സംശയവും ഉയരുന്നുണ്ട്.

ലിസ മാര്‍ച്ച് ഒന്‍പതിന് വര്‍ക്കല ക്ലിഫിലെത്തിയതായി മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തുനിന്ന് അമൃതപുരിയിലേക്കു പോകാനായി ബൈക്ക് വാടകയ്‌ക്കെടുക്കാന്‍ ശ്രമം നടത്തിയതായും വിവരം ലഭിച്ചു. 80 കി.മീ. ദൂരമുണ്ടെന്നും ബൈക്ക് യാത്ര എളുപ്പമല്ലെന്നും പറഞ്ഞ് നിരുത്സാഹപ്പെടുത്തി. പിന്നീട് മറ്റൊരു ഇരുചക്ര വാഹനം പണം കൊടുത്തു വാങ്ങിയതായി പൊലീസ് സംശയിക്കുന്നുണ്ട്. അതേസമയം വര്‍ക്കലയില്‍ പര്‍ദയണിഞ്ഞു കാണപ്പെട്ട വിദേശവനിത ജര്‍മനിയില്‍നിന്നെത്തിയ ലിസ വെയ്‌സ് ആയിരുന്നെന്നു സംശയവും ഉടലെടുത്തിട്ടുണ്ട്.

ഇവര്‍ക്കു തീവ്രവാദ ബന്ധമുണ്ടെന്നു വിവരം ലഭിച്ചതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കി. സംസ്ഥാന പൊലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സജീവ അന്വേഷണത്തില്‍. കഴിഞ്ഞ മാര്‍ച്ച് പത്തിനു ശേഷം ലിസയുടെ മൊബൈല്‍ ഫോണും ജി-മെയില്‍ അക്കൗണ്ടും ഡീ ആക്ടിവേറ്റായിരുന്നു. ഇതിനിടയില്‍ ഇവര്‍ റോഡ് മാര്‍ഗം നേപ്പാളിലേക്കു കടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യവും അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലിസയുടെ മാതാവ് ഉള്‍പ്പെടെയുള്ളവരുമായി ജര്‍മന്‍ കോണ്‍സുലേറ്റിന്റെ സഹായത്തോടെ ബന്ധപ്പെടാനും ശ്രമം നടക്കുന്നുണ്ട്.

ലിസയ്ക്ക് ഒപ്പം വിമാനമിറങ്ങിയ ബ്രിട്ടിഷ് പൗരന്‍ മുഹമ്മദ് അലി ഇപ്പോള്‍ ഇവിടെയാണെന്നതു സംബന്ധിച്ചുള്ള ദുരൂഹത തുടരുകയാണ് ഇയാള്‍ മാര്‍ച്ച് 15നു കൊച്ചിയില്‍ നിന്നും തിരികെ പോയി എന്നതു മാത്രമാണു ലഭ്യമായ വിവരം .ഇയാള്‍ ഇപ്പോള്‍ എവിടെയാണെന്നു കണ്ടെത്താനും പൊലീസിനു സാധിച്ചിട്ടില്ല. ഇവര്‍ക്കായി മതപാഠശാലകളിലും മറ്റും തിരച്ചില്‍ നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ യെല്ലോ നോട്ടിസ് പുറത്തിറക്കിയത്.

Related posts