എല്ലാവരും തന്നെ പുകഴ്ത്തിയപ്പോഴും ആക്ഷേപിച്ചപ്പോഴും ഒരുപോലെ കൂടെ നിന്നത് ഒരാള്‍ മാത്രം! പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വീട്ടില്‍ നേരിട്ടെത്തി നന്ദിയറിയിച്ച് ഹനാന്‍

സ്വന്തം പഠനത്തിനും കുടുംബത്തിന്റെ സംരക്ഷണത്തിനുമായി കൊച്ചിയില്‍ മീന്‍ വിറ്റിരുന്ന ഹനാന്‍ എന്ന പെണ്‍കുട്ടി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഹനാന്റെ മീന്‍ വില്‍പ്പന തട്ടിപ്പാണെന്നും സിനിമയുടെ പ്രമോഷനുവേണ്ടി നടത്തിയ നാടകമാണെന്നും ചിലര്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് സോഷ്യല്‍മീഡിയയുടെ ആക്രമണവും ഹനാന് നേരിടേണ്ടതായി വന്നിരുന്നു.

എന്നാല്‍ പിന്നീട് സത്യം പുറത്തു വന്നതോടെ ഹനാന് പിന്തുണയുമായി രംഗത്തുണ്ട്, കേരളം മുഴുവന്‍. സര്‍ക്കാരിന്റെ സ്വന്തം പുത്രിയാണ് താനെന്നാണ് മുഖ്യമന്ത്രിയെ കണ്ടതിനുശേഷം ഇക്കഴിഞ്ഞ ദിവസം ഹനാന്‍ പറഞ്ഞത്.

അതുപോലെതന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും ഹനാന്‍ കൂടിക്കാഴ്ച നടത്തി. അതിന്റെ വീഡിയോയും ദൃശ്യങ്ങളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തനിക്ക് നല്‍കിയ എല്ലാ പിന്തുണക്കും ഹൃദയം നിറഞ്ഞ നന്ദിയറിയിച്ചു കൊണ്ടാണ് ഹനാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കാണാനെത്തിയത്. ഭാര്യ അനിതയോടൊപ്പമാണ് രമേശ് ചെന്നിത്തല ഹനാനെ സ്വീകരിച്ചത്. ആലിംഗനം ചെയ്താണ് അനിത ഹനാനെ സ്വീകരിച്ചത്.

പഠിക്കുവാനുളള പണം കണ്ടെത്താനായി എറണാകുളം തമ്മനത്ത് മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള പത്ര വാര്‍ത്ത ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ ആദ്യം സഹായഹസ്തവുമായി ഓടിയെത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു.

ഉടന്‍ തന്നെ തന്റെ അടുത്ത സുഹൃത്തായ മൂസയുടെ ഉടമസ്ഥതയിലുള്ള തൊടുപുഴ അല്‍ അസര്‍ കോളജ് അധികൃതരുമായി ബന്ധപ്പെട്ട് ബിഎസ്‌സി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഹനാന്റെ ഫീസ് ഒഴിവാക്കിക്കൊടുത്തിരുന്നു.

അതിന് ശേഷമാണ് ഹീനമായ സൈബര്‍ ആക്രമണങ്ങള്‍ ഹനാന് നേരെ ഉണ്ടാകുന്നത്. അപ്പോഴും തനിക്ക് പിന്നില്‍ പാറ പോലെ ഉറച്ച് നിന്ന പ്രതിപക്ഷ നേതാവിനോട് തനിക്ക് അകമഴിഞ്ഞ നന്ദിയുണ്ടെന്ന് കൂടിക്കാഴ്ചക്കിടെ ഹനാന്‍ പറഞ്ഞു. എല്ലാവരും വിമര്‍ശിച്ചപ്പോഴും പിന്തുണ അറിയിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ രമേശ് ചെന്നിത്തല ഉറച്ച് നിന്നത് തനിക്ക് വലിയ ആശ്വാസമായെന്നും ഹനാന്‍ പറഞ്ഞു.

തനിക്ക് ആദ്യമായി പിന്തുണ അറിയിച്ച രാഷ്ട്രീയ നേതാവും രമേശ് ചെന്നിത്തലയാണെന്നും ഹനാന്‍ പറഞ്ഞു. ഇതിനുള്ള നന്ദി ഹനാന്‍ അറിയിച്ചത് രമേശ് ചെന്നിത്തലയെക്കുറിച്ച് താന്‍ സ്വന്തമായി എഴുതിയ കവിതയിലൂടെയായിരുന്നു. പ്രതിപക്ഷ നേതാവിന്റെ മുമ്പിലിരുന്നാണ് എന്റെ ഉത്തരം എന്ന ഒമ്പത് വരിയുള്ള ചെറു കവിത ഹനാന്‍ രചിച്ചത്.

തനിക്ക് പ്രതിപക്ഷ നേതാവിനോടുള്ള ആദരവും, സ്നേഹവും മുഴുവന്‍ ഈ അക്ഷരങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ഹനാന്‍ ഈ കവിത പ്രതിപക്ഷ നേതാവിന് സര്‍പ്പിച്ചത്. ഇനി കാണാന്‍ വരുമ്പോള്‍ ഈ കവിത തനിക്ക് തിരികെ തരണമെന്നും അല്ലങ്കില്‍ പ്രതിപക്ഷ നേതാവ് നല്‍കിയ ഉപഹാരങ്ങളെല്ലാം മടക്കി നല്‍കുമെന്നും ഹനാന്‍ പറഞ്ഞത് ഇതിന് സാക്ഷ്യം വഹിച്ചവരിലെല്ലാം ചിരി പടര്‍ത്തി.

ഹനാന് ഒരു വീടുണ്ടാക്കാന്‍ സഹായിക്കണമെന്ന് പ്രതിപക്ഷ നേതാവിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വീട് വയ്ക്കാന്‍ കുവൈറ്റിലെ സാമൂഹ്യ പ്രവര്‍ത്തകനായ ജോയ് മുണ്ടാടന്‍ അഞ്ച് സെന്റ് സ്ഥലവും, വീട് നിര്‍മിക്കാന്‍ കൂവൈറ്റില്‍ തന്നെയുള്ള ബുബിയന്‍ ഗ്യാസ് ഇന്‍ഡ്രസ്ട്രീസ് ഉടമ അഞ്ച് ലക്ഷം രൂപ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തത് താന്‍ നിറഞ്ഞ മനസോടെ സ്വീകരിക്കുന്നതായും ഹനാന്‍ അറിയിച്ചു.

ഹനാനോടൊപ്പം അല്‍ അസര്‍ കോളജ് ഡയറക്ടര്‍ ഡോ. ഫൈജാസ്, ഡോ. വിശ്വനാഥന്‍, എന്നിവരോടൊപ്പമാണ് ഹനാന്‍ രമേശ് ചെന്നിത്തല കാണാനെത്തിയത്. ഈ കുട്ടിയെ സഹായക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ അഭ്യര്‍ത്ഥന ആദ്യം പ്രസിദ്ധീകരിച്ച സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സന്റ് നെല്ലിക്കുന്നേലും , മോന്‍സ് ജോസഫ് എം എല്‍ എയും ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കാനുണ്ടായിരുന്നു.

Related posts