അന്ന് ഹനനും നബീലും സന്തോഷത്തോടെ ബന്ധുവീടുകളില്‍ പോയി, തിരികെ വരുന്ന വഴി ഹനന്റെ കരണത്തടിച്ച് ഭര്‍ത്താവ്, കോഴിക്കോട് 22കാരിയുടെ മരണത്തില്‍ ഭര്‍ത്താവ് പിടിയില്‍, സംഭവം ഇങ്ങനെ

നന്തിബസാര്‍ കാളിയേരി അസീസിന്റെ മകള്‍ ഹനാന്റെ (22) മരണത്തില്‍ ഭര്‍ത്താവ് നബീലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ്‌ചെയ്തു. പെരുന്നാള്‍ ദിനത്തിലാണ് മേപ്പയ്യൂര്‍ വിളയാട്ടൂരിലുള്ള ഭര്‍തൃഗൃഹത്തില്‍ എം.ബി.എ. വിദ്യാര്‍ഥിനിയായ ഹനാനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവം നടന്ന ഉടന്‍ ഒളിവില്‍പ്പോയ നബീലിനെ വടകര ഡിവൈഎസ്പി കെ. സുദര്‍ശന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പിടികൂടി വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. പൊതുവഴിയില്‍ വച്ച് പരസ്യമായി തല്ലിയ ഭര്‍ത്താവിന്റെ പ്രവൃത്തിയാണ് ഹനനെ ജീവനൊടുക്കാന്‍ ്‌പ്രേരിപ്പിച്ചതെന്നാണ് വിവരം.

വടകര ഡിവൈഎസ്പി സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഹനാന്‍ ജീവനൊടുക്കാന്‍ കാരണം നബീലിന്റെ സംശയരോഗമാണെന്ന് പോലീസിനു വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. നബീലിന്റെയും ഭര്‍തൃവീട്ടുകാരുടെയും നിരന്തര പീഡനത്തെ തുടര്‍ന്നാണ് ഹനാന്‍ മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. കൂട്ടാലിടയിലുള്ള ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയവെയാണ് നബീല്‍ പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ പെരുന്നാള്‍ ദിവസം വെള്ളിയാഴ്ച രാത്രിയാണ് ഹനാനെ ഭര്‍തൃവീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് ഹനാന്‍ മരണപ്പെടുകയായിരുന്നു. പരിശോധനയില്‍ തൂങ്ങിമരിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് ഹനാന്റെ മരണം ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെത്തുടര്‍ന്നാണെന്ന് ആരോപിച്ച് യുവതിയുടെ വീട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയത്.

കോഴിക്കോട് ഫാറൂഖ് കോളജിലെ എംബിഎ വിദ്യാര്‍ത്ഥിനിയായിരുന്ന ഹനാനും ഗള്‍ഫുകാരനായ നബീലും തമ്മിലുള്ള വിവാഹം ഒരു വര്‍ഷം മുമ്പാണ് നടന്നത്. ഭര്‍ത്താവിന്റെ പീഡനം കാരണം ആറ് മാസത്തിലധികം ഹനാന് സ്വന്തം വീട്ടില്‍ നില്‍ക്കേണ്ടി വന്നിരുന്നു. അടുത്തിടെയാണ് നബീല്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. പെരുന്നാള്‍ ദിവസം ബന്ധുവീടുകളില്‍ ഇരുവരും സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനിടയില്‍ വഴിയില്‍വെച്ച് നബീല്‍ ഹനാനെ പരസ്യമായി തല്ലുന്നത് കണ്ടതായി ഒരു സ്ത്രീ ബന്ധുക്കളോട് പറഞ്ഞിരുന്നു. അതേദിവസം രാത്രി ഭര്‍തൃവീട്ടില്‍ വെച്ച് അയല്‍വാസികള്‍ ശബ്ദം കേട്ടിരുന്നു. ഇതേ കുറിച്ച് അന്വേഷിച്ചപ്പോള്‍ ബാത്ത്‌റൂമിന്റെ വാതില്‍ ശരിയാക്കിയതാണെന്നാണ് നബീലിന്റെ വീട്ടുകാര്‍ പറഞ്ഞത്. ഹനാന്‍ മരിച്ച വിവരം ഹനാന്റെ കുടുംബത്തിന് ഏറെ വൈകിയാണ് അറിയാന്‍ കഴിഞ്ഞത്.

Related posts