കോങ്ങാട്: അറുന്നൂറിലേറെ വ്യക്തികളെ ഗ്രാനൈറ്റിൽ പകർത്തിയ ഹരി കോങ്ങാടിന് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ മാർബിൾ സ്റ്റോണ്‍ കാറ്റഗറിയിൽ വിശിഷ്ട അംഗീകാരം.യുആർഎഫ് ജൂറിഹെഡ് ഗിന്നസ് സത്താർ ആദൂർ റെക്കോർഡ് പ്രഖ്യാപനം നടത്തി. കെ.വി.വിജയദാസ് എംഎൽഎ പുരസ്കാരം സമ്മാനിച്ചു. കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലത അധ്യക്ഷത വഹിച്ചു. എം.പി.ബിന്ദു, അഷ്റഫ് തറയിൽ, പി.എ.ഗോകുൽദാസ്, വി.സേതുമാധവൻ, എസ്.പി.ജയദേവൻ, ടി.അജിത് തുടങ്ങിയവർ പങ്കെടുത്തു.
അന്താരാഷ്ട്ര വ്യക്തിത്വങ്ങളെയും രാഷ്ട്രീയ സിനിമാ പ്രമുഖരെയും ഗ്രാനൈറ്റിൽ തനിമ ചോരാതെ കൊത്തിയുണ്ടാക്കിയതോടെയാണ് ശില്പികളും സമൂഹവും ഹരിയെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഒന്നര പതിറ്റാണ്ടായി മാർബിൾ സ്റ്റോണ്‍ ചിത്ര നിർമിതിയിൽ സജീവമായ ഇദ്ദേഹത്തിന്റെ കരവിരുതിൽ മെനഞ്ഞെടുത്തത് അനേകം ശേഖരങ്ങൾ.
സങ്കീർണമായ കരകൗശലവൈദഗ്ധ്യവും ധിഷണയും എടുത്തുകാട്ടുന്നവയാണ് ഓരോ കൊത്തുചിത്രവും. ചിത്രങ്ങളുടെ പ്രതിപാദ്യവിഷയങ്ങൾ പലതാകാം. ആവശ്യക്കാരുടെ അഭിരുചിക്കനുസരിച്ച് ഏതുമുഖവും ചിത്രവും മുദ്രണം ചെയ്യും. എന്നാൽ എല്ലാം തികച്ചും അതുല്യവും വിശിഷ്ടവുമായവയാണ്.
ജന്മനാ ലഭിച്ച കഴിവുകളെ ശില്പങ്ങളിലേക്കും മാതൃകകളിലേക്കും ആവാഹിച്ച് ശില്പനിർമാണ രംഗത്ത് പുതുവഴി തെളിച്ച ഹരിയുടെ ചിത്രപ്രദർശനം സന്ദർശകരും കേരള ക്രാഫ്റ്റ് കാസിൽ അംഗങ്ങളും നോക്കിക്കണ്ടു.പ്രത്യേക തരത്തിലുള്ള ടിപ്പ് ഉപയോഗിച്ചാണ് ഗ്രാനൈറ്റിൽ ആലേഖനം ചെയ്യുന്നത്.
ഇപ്പോൾ 61 വ്യക്തികളുടെ ചിത്രം അഞ്ചടി നീളമുള്ള ഗ്രാനൈറ്റിൽ കൊത്തിയും വിസ്മയം തീർത്തു. ഹരിയുടെ ഓരോ കലാസൃഷ്ടിയിലും സന്പന്നമായ കൈപ്പണി മികവ് പ്രതിഫലിക്കുന്നത് കാണാൻ കഴിയും. ഭാര്യ: സിന്ധു. മക്കളായ ഹരീഷ്, ജിഷ്ണു എന്നിവർ പൂർണ പിന്തുണയുമായി ഹരിക്കൊപ്പമുണ്ട്.