കുറവിലങ്ങാട്: സ്കൂൾ ബാഗും കുടയും കോഴിബിരിയാണിയുമായി പ്രവേശനോത്സവം നടത്താൻ ഒന്നാം ക്ലാസിൽ ആരെങ്കിലും എത്തണേ എന്ന പ്രാർഥനയുമായി അധ്യാപക ലോകവും മുതിർന്ന വിദ്യാർഥികളും കാത്തിരുന്നത് രണ്ടുമണിക്കൂറിലേറെ. ഒന്നാം ക്ലാസിൽ ഒരാളെത്തുമെന്ന ഉറപ്പിൽ എല്ലാ ശരിയാക്കി കാത്തിരുന്നിട്ടും സമയം 12 എത്തിയിട്ടും ആരുമെത്താത്ത സ്ഥിതിയിൽ അധ്യാപകർ വഴിക്കണ്ണുമായി കാത്തിരുന്നു. കുറവിലങ്ങാട് ഉപജില്ലയിലെ വയല ഗവ. ഹരിജൻ വെൽഫെയർ സ്കൂളായിരുന്നു ഇന്നലെ ഈ കാത്തിരിപ്പും ഒടുവിൽ സന്തോഷവും അനുഭവിച്ചത്.
നാലുവരെ ക്ലാസുകളുള്ള സ്കൂളിൽ നാലാം ക്ലാസിലുണ്ടായിരുന്ന നാല് വിദ്യാർഥികൾ ഹൈസ്കൂളിലേക്ക് മാറിയതോടെ രണ്ട്, മൂന്ന്, നാല് ക്ലാസുകളിലായുള്ള വിദ്യാർഥികളുടെ ആകെ എണ്ണം നാലായി. ഇതിനിടെ ഒന്നാം ക്ലാസിലേക്ക് ഒരാളെയെങ്കിലും എത്തിക്കാൻ അധ്യാപകർ നടത്തിയ ശ്രമത്തിൽ ഒരു വിദ്യാർഥിയെത്തുമെന്ന ഉറപ്പും ലഭിച്ചിരുന്നു.
ഈ വിദ്യാർഥിയെ പ്രതീക്ഷിച്ച് പ്രവേശനോത്സവത്തിന് തയാറെടുപ്പുകൾ നടത്തി അധ്യാപകർ രണ്ടുമണിക്കൂറോളം കാത്തിരുന്നിട്ടും വിദ്യാർഥി മാത്രം എത്തിയില്ല. സമയം 12 പിന്നിട്ടതോടെ പ്രതീക്ഷിച്ച വിദ്യാർഥി മാതാപിതാക്കൾക്കൊപ്പമെത്തി. ഇതോടെ അധ്യാപകരുടെ മുഖത്ത് സന്തോഷമായി. ഒന്നാം ക്ലാസിലെ ഏക വിദ്യാർഥിക്ക് പിന്നാലെ ഉദ്ഘാടകയായി പഞ്ചായത്തംഗവുമെത്തിയതോടെ ആഘോഷത്തിന് തുടക്കമായി.
സ്കൂളിൽ ആകെയുള്ള അഞ്ച് വിദ്യാർഥികൾക്കും പുതിയ ബാഗും കുടയും പുസ്തകവും വാട്ടർ ബോട്ടിലുമെല്ലാം അധ്യാപകർ കൈമാറി. പുതിയ ചെരുപ്പ് നൽകുമെന്ന ഉറപ്പും വിദ്യാർഥികൾക്ക് നൽകി. ഉച്ചയ്ക്ക് കോഴി ബിരിയാണിയും എല്ലാവർക്കും നൽകി ഒന്നാം ക്ലാസിലെ നവാതിഥിയുടെ സാന്നിധ്യം ആഘോഷമാക്കി. അഞ്ച് അധ്യാപകരുള്ള ഈ സ്കൂളിൽ കംപ്യൂട്ടറടക്കമുള്ള സൗകര്യങ്ങളുണ്ടെങ്കിലും വിദ്യാർഥികളെത്താത്തത് സ്കൂളിന്റെ നിലനില്പിനുയർത്തുന്ന ഭീഷണി ചെറുതല്ല.