ദുബായ്: ഇസ്രായേലും അമേരിക്കയും ആക്രമണം അവസാനിപ്പിച്ചാൽ മാത്രമേ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കായി തുറന്നുനൽകൂ എന്ന നിലപാടു തുടരുകയാണ് ഇറാൻ.
സമാധാന ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ഇറാന്റെ ഡെപ്യൂട്ടി പ്രതിരോധമന്ത്രി ബ്രിഗേഡിയർ ജനറൽ റെസ വ്യക്തമാക്കി. നിലവിൽ ഹോർമുസ് കടലിടുക്കിനു മേൽ പൂർണ നിയന്ത്രണം തങ്ങൾക്കാണെന്നും സൈനികമായ തയാറെടുപ്പുകൾ തുടരുകയാണെന്നും ഇറാൻ അറിയിച്ചു.
ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുന്നതിനിടെ, ഇറാന്റെ പക്കൽ ആണവായുധം ഉണ്ടാകരുത് എന്ന കാര്യത്തിൽ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും താനും യോജിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി.
അമേരിക്കയിൽ സന്ദർശനം നടത്തുന്ന ചാൾസ് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ലോകം വലിയ അനിശ്ചിതത്വത്തിലൂടെയാണ് കടന്നുപോകുന്നതെന്നും സഖ്യകക്ഷികൾ ഒത്തൊരുമിച്ചു നിൽക്കണമെന്നും അഭ്യർഥിച്ചു.
ഇറാൻ നിലവിൽ തകർച്ചയുടെ വക്കിലാണെന്നും നേതൃത്വപരമായ പ്രതിസന്ധി നേരിടുന്നുണ്ടെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അവകാശപ്പെട്ടു. ഗൾഫ് മേഖലയിൽ സംഘർഷം തുടരുന്നത് ആഗോള ഇന്ധന വിപണിയെയും ബാധിച്ചിട്ടുണ്ട്.
ക്രൂഡ് ഓയിൽ വില ബാരലിന് 111 ഡോളറിന് മുകളിലെത്തി. യുദ്ധത്തിന് മുൻപുള്ള വിലയേക്കാൾ 50 ശതമാനത്തോളം വർധനവാണിത്. അതേസമയം, ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു.
