പൂനയിലെ ഫെർഗൂസൺ കോളേജ് റോഡിലുള്ള ഒരു റെസ്റ്റോറന്റിലെ ജീവനക്കാരൻ തന്റെ സ്വകാര്യ വിവരങ്ങൾദുരുപയോഗം ചെയ്തതായി ഒരു യുവതി ആരോപിച്ചു. ഈ സംഭവം ഉപഭോക്താക്കളുടെ സ്വകാര്യതയെക്കുറിച്ചും റെസ്റ്റോറന്റുകളിൽ ക്യു ആർ മെനുകളുടെ വർധിച്ചുവരുന്ന ഉപയോഗത്തെക്കുറിച്ചും പുതിയ ആശങ്കകൾക്ക് സമൂഹ മാധ്യമങ്ങളിൽ കാരണമായിട്ടുണ്ട്.
ഋഷിക ദത്ത എന്ന യുവതിയാണ് ഇൻസ്റ്റാഗ്രാമിലൂടെ തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്. താൻ ഒരു റെസ്റ്റോറന്റ് സന്ദർശിക്കുകയും അവിടുത്തെ ഡിജിറ്റൽ മെനു ലഭിക്കുന്നതിനായി ക്യു ആർ സ്കാൻ ചെയ്തിരുന്നു എന്നാൽ അന്ന് രാത്രി തനിക്ക് ഒരു അജ്ഞാത നന്പറിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചതായി പറയുന്നു.
സന്ദേശം അയച്ചയാളുടെ വിവരങ്ങൾ പരിശോധിച്ചപ്പോൾ അതു റസ്റ്റോറന്റ് ജീവനക്കാരന്റേതാണെന്ന് ദത്ത തിരിച്ചറിഞ്ഞു. റെസ്റ്റോറന്റിലെ ക്യുആർ സിസ്റ്റത്തിലൂടെയാണ് തന്റെ ഫോൺ നന്പർ അയാൾക്ക് ലഭിച്ചതെന്ന് ദത്ത സംശയിക്കുന്നു. അയാൾ വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കുന്നതിന്റെയും സൗഹൃദത്തിന് ശ്രമിക്കുന്നതിന്റെയും സ്ക്രീൻഷോട്ടുകൾ അവർ ഓൺലൈനിൽ പങ്കുവെച്ചിട്ടുണ്ട്.
ഈ സംഭവത്തിൽ ദത്ത റെസ്റ്റോറന്റ് മാനേജ്മെന്റിനെ ബന്ധപ്പെടുകയും നടപടി ആവശ്യപ്പെടുകയും ചെയ്തു. പരാതി ലഭിച്ച ഉടൻ തന്നെ ജീവനക്കാരനെ പിരിച്ചുവിട്ടതായി അറിയിച്ചു എന്നാൽ രേഖാമൂലമുള്ള തെളിവ് നൽകാൻ മാനേജ്മെന്റ് തയ്യാറായില്ലെന്നും ഔദ്യോഗികമായി ക്ഷമാപണം നടത്തിയില്ലെന്നും ദത്ത ആരോപിച്ചു.
ഈ ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട് സംഭവത്തിൽ ക്ഷമ ചോദിച്ച റെസ്റ്റോറന്റ് അധികൃതർ, ഉടനടി നടപടി സ്വീകരിച്ചതായി അറിയിച്ചു. ക്യു ആർ കോഡ് മെനുകളെ ആശ്രയിക്കുന്നതിനെ വിമർശിച്ച് നിരവധി സോഷ്യൽ മീഡിയ ഉപഭോക്താക്കളും രംഗത്തെത്തി.
