കാമുകിയുമായുള്ള പിണക്കം തീര്‍ക്കാന്‍ സോറി പറയാനായി ചെലവഴിച്ചത് 72,000 രൂപ! കാമുകനെതിരെ കേസെടുത്ത് പോലീസ്; കൗതുകകരമായ സംഭവമിങ്ങനെ

കാമുകിയുമായുള്ള പിണക്കം മാറ്റാനായി സോറി പറഞ്ഞാല്‍ പോലീസ് കേസാവുമോ. എന്നാല്‍ അത് സംഭവിക്കും എന്നാണ് പൂനെയില്‍ നിന്നുള്ള ഒരു വാര്‍ത്ത വ്യക്തമാക്കുന്നത്. ജീവന്റെ ജീവനായ കാമുകിയോടുമായി രമ്യതയിലാവാന്‍ സോറി പറഞ്ഞപ്പോള്‍ പോലീസ് കേസെടുത്തു. നേരിട്ട് കണ്ട് ഒരു സോറി പറഞ്ഞതിനാണ് കേസെന്ന് കരുതിയാല്‍ തെറ്റി.

ഒരൊന്നൊന്നര സോറി പറച്ചിലായിരുന്നു എം.ബി.എ വിദ്യാര്‍ത്ഥിയായ ഖേദേക്കര്‍ നടത്തിയത്. 72,000 രൂപ ചെലവിട്ട് തന്റെ കാമുകിയുടെ വീട്ടിലേക്കുള്ള വഴിയിലെ ഇലക്ട്രിക് പോസ്റ്റിലെല്ലാം ‘ഐ ആം സോറി ശിവദേ’ എന്ന ബോര്‍ഡ് വച്ചായിരുന്നു ഖേദേക്കറിന്റെ മാപ്പുപറച്ചില്‍. പൂനെയിലെ പിംപ്‌രി മേഖലയിലാണ് സംഭവം നടന്നത്.

കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ റോഡരികില്‍ മുഴുവന്‍ ഐ ആം സോറി ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ഏതാണ്ട് മുന്നൂറോളം ബോര്‍ഡുകള്‍ ഇത്തരത്തില്‍ ഉണ്ടായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ വിവരം കോര്‍പ്പറേഷന്‍ അധികൃതരെ അറിയിക്കുകയും അനധികൃതമായി ബോര്‍ഡുകള്‍ വച്ചതിന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഖേദേക്കറിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. സ്റ്റേഷനില്‍ വിളിച്ചു ചോദ്യം ചെയ്തപ്പോള്‍ പോലീസുകാരും മൂക്കത്ത് വിരല്‍ വച്ചു.

ശിവദ എന്ന തന്റെ കാമുകിയുമായി താന്‍ പിണക്കത്തിലാണെന്നും ഇത് തീര്‍ക്കാനാണ് ബോര്‍ഡ് വച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. തന്റെ സുഹൃത്തുമായി ചേര്‍ന്നാണ് ഖേദേക്കര്‍ പദ്ധതി നടപ്പിലാക്കിയതെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ അധികൃതരുടെ പരാതിയില്‍ കേസെടുത്തതിനാല്‍ ഖേദേക്കര്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related posts