മാവേലിക്കര: ജില്ലാ ആശുപത്രിയില്‍ യുവാവിന് ചികിത്സ നിഷേധിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് ഡോക്ടര്‍ക്കെതിരേ വകുപ്പുതല അന്വേഷണം നടത്തി. മാവേലിക്കര താമരക്കുളം ശാന്തി ഭവനില്‍ സുഭാഷ് (47) ആണ് പരാതിക്കാരന്. ശസ്ത്രക്രിയ വിഭാഗത്തിലെ ഡോ. ബിന്ദുവിനെതിരെയാണ് ഇയാള്‍ ആശുപത്രി സൂപ്രണ്ട് ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ.എ. ജിതേഷ് പരാതിക്കാരന്റെയും സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരുടെയും മൊഴികള്‍ ശേഖരിക്കുകയയും ഡോക്ടറോഡ് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഉടന്‍തന്നെ വിശദമായ റിപ്പോര്‍ട്ട് ഡിഎംഒയ്ക്ക് കൈമാറുമെന്നും ഡോ.കെ.എ. ജിതേഷ് അറിയിച്ചു.
ബുധനാഴ്ച കാലിലെ മുറിവ് സംബന്ധിച്ച പരിശോധനയ്ക്കായി ശസ്ത്രക്രിയ ഒപിയിലെത്തിയതായിരുന്നു സുഭാഷ്. ഇയാളുടെ ടോക്കണ്‍ നമ്പര്‍ വിളിച്ചപ്രോൾ ഭാര്യയുടെ സഹായത്തോടെ പരിശോധന മുറിയിലേക്ക് എത്തി. ഈ സമയം മറ്റൊരു സ്ത്രീ ഇവരെ കടന്ന ഡോക്ടറിന് സമീപമുള്ള സ്റ്റൂളില്‍ ഇരുന്നു.
അധികസമയം നില്‍ക്കാനാകില്ലെന്നും തന്റെ ടോക്കണ്‍ നമ്പരാണ് വിളിച്ചതെന്നും സുഭാഷ് പറഞ്ഞതിനെ തുടര്‍ന്ന് ഡോക്ടര്‍ പരിശോധനാ മുറിയില്‍ നിന്നു ഇറങ്ങിപോകുകയായിരുന്നു.
കാരണ മറിയാതെ പരിശോധനാ മുറിയില്‍ കാത്തിരുന്ന സുഭാഷിനോടും ഭാര്യയോടുമായി 45 മിനിറ്റിനുശേഷം എത്തിയ ഡോക്ടര്‍ ഇയാള്‍ പുറത്ത് പോയില്ലെങ്കില്‍ താന്‍ ആരെയും പരിശോധിക്കില്ലായെന്ന് പറഞ്ഞശേഷം വീണ്ടും അവിടെനിന്നുപോയി എന്നാണ് സുഭാഷ് കൊടുത്ത പരാതിയില്‍ പറയുന്നത്.
