ധാക്ക: ദേശീയ തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അമേരിക്കയുമായി നിർണായക വ്യാപാര കരാറിൽ ഒപ്പിടാനൊരുങ്ങി മുഹമ്മദ് യൂനുസ് നേതൃത്വം നൽകുന്ന ഇടക്കാല ബംഗ്ലാദേശ് സർക്കാർ.
ഫെബ്രുവരി 12ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഫെബ്രുവരി ഒൻപതിനാണ് അതീവ രഹസ്യസ്വഭാവമുള്ള കരാർ ഒപ്പിടുന്നത്. ഇന്ത്യയുമായുള്ള വ്യാപാരത്തിൽ അമേരിക്ക നികുതി ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബംഗ്ലാദേശിന്റെ ധൃതിപിടിച്ച നീക്കം.
ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി നികുതി അമേരിക്ക 18 ശതമാനമായി കുറച്ചിരുന്നു.
ബംഗ്ലാദേശിന്റെ പ്രധാന വരുമാന മാർഗമായ വസ്ത്ര വ്യാപാര മേഖലയിൽ ഇന്ത്യയുമായി കടുത്ത മത്സരം നേരിടേണ്ടി വരുമെന്ന ആശങ്കയാണ് ഈ നീക്കത്തിനു പിന്നിൽ. നിലവിൽ ബംഗ്ലാദേശ് ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ 20 ശതമാനമാണു നികുതി. പുതിയ കരാറിലൂടെ ഇത് 15 ശതമാനമായി കുറയുമെന്നാണു പ്രതീക്ഷിക്കുന്നത്.
നിബന്ധനകളിൽ ദുരൂഹത
കരാറിലെ നിബന്ധനകൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതിനെതിരേ ബംഗ്ലാദേശിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. 2025 പകുതിയോടെ യുഎസുമായി ഒപ്പിട്ട നോൺ-ഡിസ്ക്ലോഷർ എഗ്രിമെന്റ് പ്രകാരം കരാറിന്റെ കരട് പാർലമെന്റിനോ പൊതുജനങ്ങൾക്കോ ലഭ്യമാക്കിയിട്ടില്ല.
ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറച്ച് അമേരിക്കൻ സൈനിക ഉപകരണങ്ങൾ വാങ്ങുക. അമേരിക്കൻ ഉത്പന്നങ്ങൾക്ക് ബംഗ്ലാദേശിൽ നിയന്ത്രണങ്ങളില്ലാതെ പ്രവേശനം നൽകുക. അമേരിക്കൻ മാനദണ്ഡങ്ങളും സർട്ടിഫിക്കറ്റുകളും ചോദ്യം ചെയ്യാതെ അംഗീകരിക്കുക തുടങ്ങിയവയാണു കരാറുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന പ്രധാന നിബന്ധനകൾ.
പ്രതിഷേധവുമായി വിദഗ്ധർ
തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഇത്തരമൊരു കരാർ ഒപ്പിടുന്നത് വരാനിരിക്കുന്ന സർക്കാരിന്റെ കൈകൾ കെട്ടിയിടുന്നതിനു തുല്യമാണെന്നും ഇടക്കാല സർക്കാർ വിദേശ ലോബികൾക്കു വേണ്ടി പ്രവർത്തിക്കുകയാണെന്നും പ്രമുഖ സാമ്പത്തിക വിദഗ്ധർ വിമർശനം ഉന്നയിക്കുന്നു.
ബംഗ്ലാദേശിന്റെ ആകെ കയറ്റുമതിയുടെ 80 ശതമാനവും വസ്ത്രമേഖലയിൽ നിന്നാണ്. അഞ്ച് ദശലക്ഷത്തോളം തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുന്ന കരാറിൽ സുതാര്യതയില്ലാത്തതു വ്യവസായ പ്രമുഖരെയും ആശങ്കയിലാക്കുന്നു. പുതിയ സർക്കാർ അധികാരമേൽക്കുന്നതിനു തൊട്ടുമുമ്പ് നടത്തുന്ന ഈ നീക്കം ബംഗ്ലാദേശിൽ വലിയ ചർച്ചയായിരിക്കുകയാണ്.
