ഇന്ത്യയില്‍ രോഗികള്‍ക്കുവേണ്ടി ഡോക്ടര്‍മാര്‍ ചെലവഴിക്കുന്നത് വെറും രണ്ട് മിനിട്ട് മാത്രം! പതിനെട്ട് രാജ്യങ്ങളില്‍ ബിഎംജെ നടത്തിയ പഠനത്തില്‍ നിന്ന് വെളിപ്പെടുന്ന കാര്യങ്ങള്‍ ഇവയൊക്കെ

ഇന്ത്യയിലെ ചികിത്സാ സമ്പ്രദായം സംബന്ധിച്ച് വിവാദങ്ങള്‍ക്ക് കുറവൊന്നുമില്ല. പ്രത്യേകിച്ച് സര്‍ക്കാര്‍ അശുപത്രികളിലേത്. ഓക്‌സിജന്‍ സിലിണ്ടര്‍ ലഭ്യമല്ലാതെയും കൃത്യ സമയത്ത് ആംബുലന്‍സ് ലഭിക്കാതെയുമൊക്കെ കുട്ടികളളടക്കമുള്ളവര്‍ മരണമടയുന്ന വാര്‍ത്ത ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. പ്രത്യേകിച്ച് സര്‍ക്കാര്‍ ആശുപത്രികളിലേത്. ഇപ്പോഴിതാ അതിനോട് ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. ഇന്ത്യയില്‍ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്നത് വെറും രണ്ടും മിനിറ്റ് മാത്രമാണെന്ന് പഠനത്തിലൂടെ പുറത്തുവന്നിരിക്കുന്ന വിവരം. ബ്രട്ടീഷ് മെഡിക്കല്‍ ജേര്‍ണലായ ബി.എം.ജെ ഓപ്പണ്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2015-ല്‍ ഇന്ത്യയിലെ ഡോക്ടര്‍മാര്‍ രോഗികളില്‍ ചെലവഴിച്ച പ്രാഥമിക പരിശോധന സമയം ശരാശരി രണ്ട് മിനിട്ട് മാത്രമാണ്. പാകിസ്ഥാനില്‍ രോഗികള്‍ക്കായി ഡോക്ടര്‍മാര്‍ ചെലവഴിച്ചതാകട്ടെ, വെറും 1.3 മിനിറ്റ് മാത്രമാണെന്നും പഠനം വെളിവാക്കുന്നു.

പതിനെട്ട് രാജ്യങ്ങളില്‍ ബി.എം.ജെ നടത്തിയ പഠനത്തില്‍ നിന്നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. സ്വീഡന്‍, നോര്‍വെ, അമേരിക്ക തുടങ്ങിയ വികസിത രാജ്യങ്ങളില്‍ ശരാശരി പരിശോധനാ സമയം 20 മിനിട്ടില്‍ കൂടുതലാണ്. കുറഞ്ഞ പരിശോധനാ സമയം രോഗികളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ജനറല്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരുടെ കുറവ് സ്ഥിതിഗതികള്‍ ഗുരുതരമാക്കുന്നുവെന്നും പഠനം പറയുന്നു. രോഗ ലക്ഷണങ്ങള്‍ മാത്രം കണക്കിലെടുത്ത് കൃത്യമായ പരിശോധന നല്‍കാതെയാണ് സ്വകാര്യ ആശുപത്രിയിലടക്കം ഡോക്ടര്‍മാര്‍ രോഗികളെ ചികിത്സിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. ബംഗ്ലാദേശില്‍ ഒരു ഡോക്ടര്‍ രോഗിക്കായി ചെലവഴിക്കുന്ന ശരാശരി സമയം 48 സെക്കന്‍ഡാണെങ്കില്‍ സ്വീഡനിലത് 22.5 മിനിട്ടാണ്.

എന്നാല്‍ രാജ്യത്തെ മുഴുവന്‍ ഡോക്ടര്‍മാരുടെയും പരിശോധനാ സമയമല്ല പഠനത്തില്‍ പ്രതിപാദിച്ചിരിക്കുന്നതെന്ന് ന്യൂഡല്‍ഹി ആകാശ് ഹെല്‍ത്ത് കെയറിലെ ഡോ. ആശിഷ് ചൗധരി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രികളില്‍ രണ്ട് മണിക്കൂറിനുള്ളില്‍ 100 രോഗികളെ വരെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാവുകയാണെന്ന് ചൗധരി പറയുന്നു. പല രാജ്യങ്ങളിലും പരിശോധനാ സമയം അഞ്ച് മിനിട്ടില്‍ കൂടുതല്‍ എടുക്കുന്നില്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യ കൂടുതലുള്ള സ്ഥലങ്ങളില്‍ കുറഞ്ഞ സമയം മാത്രമാണ് പരിശോധനക്കായി ചെലവഴിക്കുന്നത്. ഡോക്ടര്‍മാരുടെ എണ്ണം ആശുപത്രികളില്‍ ക്രമാതീതമായി വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടെന്നും കുറഞ്ഞ സമയത്തിനുള്ളിലെ പരിശോധനാ സമയം രോഗികളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുമെന്നും പഠനത്തിലെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

 

 

Related posts