പരവൂർ: ചരക്ക് ഗതാഗതത്തിൽ പുതിയ ചരിത്രമെഴുതി ഇന്ത്യൻ റെയിൽവേ. 2026 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ റെയിൽവേ കൈകാര്യം ചെയ്തത് 1670 ദശലക്ഷം ടൺ (മെട്രിക് ടൺ) ചരക്കാണ്. മുൻ വർഷത്തെ അപേക്ഷിച്ച് ലോഡിംഗിൽ 3.25 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വളങ്ങൾ, പിഗ് ഇരുമ്പ്, ഫിനിഷ്ഡ് സ്റ്റീൽ എന്നിവയുടെ നീക്കത്തിലുണ്ടായ 13 ശതമാനം വർധനയാണ് ഈ റിക്കാർഡ് നേട്ടത്തിന് കരുത്തായത്.
ഇരുമ്പയിര് ലോഡിംഗിൽ 6.73 ശതമാനവും സിമന്റ് നീക്കത്തിൽ 3.41 ശതമാനവും വർധനയുണ്ടായി. 2025 നവംബറിൽ തന്നെ ഒരു ബില്യൺ ടൺ എന്ന നാഴികക്കല്ല് റെയിൽവേ പിന്നിട്ടിരുന്നു. ഫെബ്രുവരി വരെയുള്ള കണക്കുകൾ പ്രകാരം ചരക്ക് വരുമാനം 1.61 ലക്ഷം കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1.59 ലക്ഷം കോടി രൂപയായിരുന്നു വരുമാനം. 1700 ദശലക്ഷം ടൺ എന്ന ലക്ഷ്യത്തിന് തൊട്ടടുത്തെത്താൻ റെയിൽവേയ്ക്കു സാധിച്ചു.
2026-27 സാമ്പത്തിക വർഷത്തിൽ 1765 ദശലക്ഷം ടൺ ലോഡിംഗാണ് റെയിൽവേ ലക്ഷ്യമിടുന്നത്. വരും വർഷത്തിൽ ചരക്ക് വരുമാനം 5.8 ശതമാനം വർധിച്ച് 1.89 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതേസമയം, വൈദ്യുതി നിലയങ്ങളിലേക്കുള്ള കൽക്കരി നീക്കത്തിൽ നേരിയ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാഴ്സൽ നയം ലഘൂകരിക്കുന്നതടക്കമുള്ള പുതിയ പരിഷ്കാരങ്ങളിലൂടെ കൂടുതൽ വരുമാനം കണ്ടെത്താനാണ് റെയിൽവേയുടെ നീക്കം.
എസ്. ആർ. സുധീർ കുമാർ
