ദേവിന്റെ അത്ഭുതലോകം…

  devu-1

വി. ശ്രീകാന്ത്

ദേവ് സന്തോഷത്തിന്റെ താഴ്‌വരയിലെ പുഴപോലെ ഒഴുകുകയാണ്. മുഖത്ത് പുതുവെളിച്ചം കണ്ട ശോഭ, മനസ് നിറയെ മുത്തശി കഥകളില്‍ മാത്രം കേട്ടിട്ടുള്ള ഒരു ലോകത്തുപോകാന്‍ പറ്റിയതിന്റെ സന്തോഷം. ഒരു അഞ്ചാം ക്ലാസുകാരന് ഈ ന്യൂജന്‍ ലോകത്തു നിന്നും 70കളിലെ നാട്ടിന്‍പുറത്തിന്റെ വഴിത്താരകളിലേക്ക് ഒരു ഓലപ്പീപ്പിയും കൊടുത്ത് സംവിധായകന്‍ കൃഷ് കൈമള്‍ ഇറക്കിവിട്ടപ്പോള്‍ അവന്‍ തിരികെ കയറി വന്നത് നാട്ടറിവുകളെ തൊട്ടറിഞ്ഞും മുത്തശി കഥകള്‍ കെട്ടുകഥകളല്ലെന്ന തിരിച്ചറിവോടും കൂടിയാണ്. ഓലപ്പീപ്പി സിനിമയില്‍ ഉണ്ണിയായി എത്തി ബിജുമേനോന്റെ ചെറുപ്പകാലം നിഷ്കളങ്കമായ തന്റെ ചിരിയിലൂടെയും കാലത്തിന്റെ വിഷമതകളെ കണ്ണീരണിഞ്ഞ കണ്ണുകളിലൂടെയും പ്രേക്ഷകരിലേക്ക്  എത്തിച്ചതിന്റെ വിശേഷങ്ങള്‍ നിറചിരിയോടെ മാസ്റ്റര്‍ ദേവ് രാഷ്ട്രദീപികയോട് പങ്കുവെയ്ക്കുന്നു.

ഓലപ്പീപ്പി

ലൊക്കേഷനില്‍ ചെന്നപ്പോഴാണ് ഓലപ്പീപ്പി കാണുന്നത്. എന്തു രസമാണെന്നോ… കിട്ടിയപാടെ  ഞാനത് കൈയില്‍ വെച്ചു കൊണ്ടിരുന്നു. പിന്നെ ഓല കൊണ്ടുള്ള കിരീടം, ഓല വാച്ച്, ഓല കണ്ണാടി എല്ലാം കൂടി എത്തിയതോടെ എന്തോ വലിയ നിധി കിട്ടിയപോലെയായിരുന്നു. ഒപ്പം കുറെ കൂട്ടുകാരെ കൂടി കിട്ടിയതോടെ വലിയ സന്തോഷായി. പിന്നെ അവരോടൊപ്പമായി ചിരിയും കളിയും. ഓലപ്പീപ്പിയിലേക്ക് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ സൗമ്യ

വഴിയാണ് അവസരം കിട്ടിയത്. ഓലപ്പീപ്പിയുടെ സ്ക്രിപ്റ്റ് കിട്ടിയപ്പോള്‍ അച്ഛന്‍ പഴയകാലത്തെ കുറേ കഥകളൊക്കെ പറഞ്ഞു തന്നാരുന്നു. എന്നാലും ഈ കളിപ്പാട്ടങ്ങള്‍ കൈയില്‍ കിട്ടിയപ്പോഴാണ് അച്ഛന്‍ പറഞ്ഞു തന്നതിനേക്കാള്‍ രസായിരുന്നു അന്നത്തെ കാലമെന്ന് മനസിലായത്. ഇന്നിപ്പോള്‍ എനിക്കേറ്റവും ഇഷ്ടമുള്ള കളിപ്പാട്ടങ്ങളിലൊന്നാണ് ഓലപ്പീപ്പി.

നീന്തല്‍ പഠനം ഷൂട്ടിംഗ് സെറ്റില്‍

തിരുവല്ലയ്ക്കടുത്തുള്ള നീരേറ്റുപുറത്തായിരുന്നു ഷൂട്ടിംഗ് നടന്നത്. അവിടെ ചെന്നപ്പോഴാണ് നീന്തല്‍ പഠിക്കണമെന്നു പറയുന്നത്. സെറ്റില്‍ ഉണ്ടായിരുന്ന രാജേഷ് അങ്കിളാണ് നീന്തല്‍ പഠിപ്പിച്ചത്. സിനിമയില്‍ കാണിക്കുന്ന ആ നാട്ടിന്‍പുറത്തു തന്നെയുള്ള കുളത്തില്‍ തന്നെയാണ് നീന്തല്‍ പഠിച്ചത്. ഒരു തവണ കുളത്തില്‍ ചാടിയാല്‍ പിന്നെ കയറാനേ തോന്നില്ല. എന്തു സുഖമാണെന്നോ കുളത്തില്‍ ആ കിടപ്പ് കിടക്കാന്‍. നീന്തല്‍ പഠിച്ച് കഴിഞ്ഞപ്പോള്‍ പിന്നെ ചുമ്മാ ചുമ്മാ നീന്താനായി ആവേശം. ഷൂട്ടിംഗ് കഴിഞ്ഞ് കുളത്തിന്റെ വക്കത്തുകൂടി പോകുമ്പോള്‍ കണ്ണ് കുളത്തില്‍ തന്നെ ആയിരിക്കും. എടുത്തു ചാടിയാല്‍ വഴക്കു കിട്ടിയാലോ എന്നു കരുതി പതുക്കെ കണ്ണടച്ച് പിടിച്ചങ്ങ് നടക്കും.

devu-3

കാലു പൊള്ളിയപ്പോള്‍ കരച്ചില്‍ വന്നു

ചിത്രത്തിലെ ഉണ്ണി നാട്ടിന്‍പുറത്ത് കൂടിയ ചെരിപ്പിടാതെ ആണല്ലോ നടക്കുന്നത്. നല്ല വെയിലുള്ള സമയത്തും ഷൂട്ടുണ്ടായിരുന്നു. ഇടയ്‌ക്കൊക്കെ കാല് പൊള്ളി. അത് ലൊക്കേഷനിലെ അങ്കിള്‍മാരെ അറിയിക്കാതെ അവരു നോക്കുമ്പോള്‍ ഞാന്‍ ചിരിച്ച് കാണിക്കും. എന്നിട്ട് ഷൂട്ട് കഴിഞ്ഞ് നേരെ അച്ഛന്റെ അടുത്തേക്ക് ഓടും. കരച്ചില്‍ വന്നെങ്കിലും എന്തോ അച്ഛന്റെ അടുത്തെത്തിയപ്പോള്‍ ആ കരച്ചിലൊക്കെ എവിടെയോ പോയി. അച്ഛന്‍ എന്തുപറ്റിയെന്നു ചോദിച്ചപ്പോള്‍, കാല് ചെറുതായി പൊള്ളി എന്നു പറഞ്ഞ് അച്ഛന്റെ മടിയില്‍ കയറി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ താനേ ആ വേദനയൊക്കെ അങ്ങു പോയി.

ഉണ്ണിയെ ഇഷ്ടായി

ഓലപ്പീപ്പിയിലെ ഉണ്ണിയെ ഒരുപാട് ഇഷ്ടാണ്. ഉണ്ണി കാരണം എനിക്ക് എന്തെല്ലാം കിട്ടി. പ്ലാവിലയില്‍ കഞ്ഞി കുടിക്കാന്‍ പറ്റി, ഓലകൊണ്ടുള്ള കളിപ്പാട്ടങ്ങള്‍ കിട്ടി, നീന്തല്‍ പഠിക്കാന്‍ പറ്റി, നാട്ടിന്‍പുറത്തെ ഒരു കുട്ടിയാകാന്‍ പറ്റി, നാട്ടു വഴികളിലൂടെ ഓടി നടക്കാന്‍ പറ്റി. പിന്നെ പണ്ടൊക്കെ എന്തൊക്കെ പാടുപെട്ടാണ് എന്റെ പ്രായത്തിലുള്ള കുട്ടികള്‍ പഠിച്ചിരുന്നതൊക്കെ അറിയാന്‍ പറ്റിയില്ലേ. ഡയറക്ടര്‍ അങ്കിള്‍ (കൃഷ് കൈമള്‍) ഈ വേഷം തന്നതു കൊണ്ടല്ലേ ഇതെല്ലാം അറിയാന്‍ പറ്റിയത്. എന്റെ ഫ്രണ്ട്‌സിനൊന്നും കിട്ടാത്തൊരു ഭാഗ്യമല്ലേ ഇത്.

മുത്തശിയുമായി കമ്പനിയായി

മുത്തശി(പുന്നശേരി കാഞ്ചന) അടിപൊളിയല്ലേ… മുത്തശിക്ക് ഇതൊക്കെ സിമ്പിളായിരുന്നു. മുത്തശി ഉണ്ണിയെന്ന് വിളിക്കുന്നത് കേള്‍ക്കാന്‍ ഇഷ്ടാണ്. പിന്നെ മുത്തശി വലിയ കമ്പനിയായത് കൊണ്ട് നല്ല ഇഷ്ടായിരുന്നു ഒപ്പം അഭിനയിക്കാന്‍. പിന്നെ ഫ്രീ ടൈം കിട്ടുമ്പോള്‍ മുത്തശി അടുത്തു വന്നിരിക്കും. അതെനിക്കും വലിയ ഇഷ്ടാണ്, പിന്നെ വിശേഷങ്ങളെല്ലാം ചോദിച്ചിരിക്കും. നല്ല രസമായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് പോകുന്ന അന്നു വലിയ വിഷമമായിരുന്നു എനിക്ക് മുത്തശിയെ വിട്ടു പിരിയാന്‍. കഴിഞ്ഞ ദിവസം ഞങ്ങള്‍ ഒരുമിച്ചാണ് ഓലപ്പീപ്പി കാണാന്‍ പോയത്. അന്നും ഒരുപാട് സംസാരിച്ചു.

ബിജു അങ്കിള്‍

ബിജുഅങ്കിളിന്റെ(ബിജുമേനോന്‍) കുട്ടിക്കാലമാണല്ലോ ഞാന്‍ അഭിനയിച്ചത്. ആ സമയത്ത് അങ്കിള്‍ സെറ്റില്‍ ഇല്ലാത്തത്  കാരണം ബിജു അങ്കിളിനെ കാണാന്‍ പറ്റിയില്ല. പിന്നെ എന്റെ ഷൂട്ട് എല്ലാം കഴിഞ്ഞ് വേറെ ഒരു ദിവസം ബിജു അങ്കിളിനെ കാണാന്‍ വന്നു ലൊക്കേഷനില്‍. എടാ കുട്ടാ… നീ അഭിനയിക്കുവായിരുന്നില്ല ഉണ്ണിയായി ജീവിക്കുവായിരുന്നുവെന്നാണ് എന്നോട് പറഞ്ഞത്. അതുകേട്ടപ്പോള്‍ വലിയ സന്തോഷായി.

ഓലപ്പീപ്പി കണ്ട് ഒരുപാടു പേര് വിളിച്ചു

ഓലപ്പീപ്പി സിനിമ കണ്ട് ഒരുപാട് പേര് വിളിച്ചു. നന്നായിട്ടുണ്ട് ദേവ് നല്ലപോലെ അഭിനയിച്ചു എന്നെല്ലാം പറഞ്ഞു. പിന്നെ ഞാന്‍ പഠിക്കുന്ന സ്കൂളിലെ(ഭാരതീയ വിദ്യാഭവന്‍ ഗിരിനഗര്‍) കൂട്ടുകാരെല്ലാം വിളിച്ചു ദേവ് നീ അടിപൊളിയാക്കീട്ടോ എന്നെല്ലാം പറഞ്ഞു. ചില ആന്റിമാര് പറഞ്ഞു ഞങ്ങള്‍ കരഞ്ഞുപോയി സിനിമ കണ്ടിട്ടെന്ന്. എല്ലാവര്‍ക്കും ഉണ്ണിയെ ഇഷ്ടായെന്ന് പറഞ്ഞപ്പോള്‍ എനിക്കും സന്തോഷമായി.

ദുല്‍ഖര്‍ ചേട്ടനെ ഒന്നു കാണണം

മമ്മൂട്ടി അങ്കിളിന്റെ മകനായിട്ട് ഫെയ്‌സ് ടു ഫെയ്‌സ് സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. അതൊരു കുഞ്ഞ് വേഷമായിരുന്നു. പിന്നെ റിംഗ് മാസ്റ്ററിലും ചെറിയ വേഷം കിട്ടി. പിന്നെ സുസു സുധി വാത്മീകത്തില്‍ ജയന്‍ അങ്കിളിന്റെ(ജയസൂര്യ) മോനായിട്ടും അഭിനയിച്ചു. ജയന്‍ അങ്കിള്‍ ഭയങ്കര തമാശക്കാരനാണ് ചുമ്മാ ഇരിക്കുമ്പോള്‍ എന്റെ അടുത്ത് വന്ന് ഓരോന്നോക്കെ ചോദിച്ച്  ചിരിപ്പിക്കും. എനിക്ക് ഭയങ്കര ഇഷ്ടമാണ് ജയന്‍ അങ്കിളിനെ. പിന്നെ കലിയില്‍ ദുല്‍ഖര്‍ ചേട്ടന്റെ (ദുല്‍ഖര്‍ സല്‍മാന്‍) ബാല്യകാലം ചെയ്തു. പക്ഷേ ദുല്‍ഖര്‍ ചേട്ടനെ അന്ന് നേരിട്ട്  കാണാന്‍ പറ്റിയില്ല. ചേട്ടനെ കാണണമെന്ന് ആഗ്രഹമൊക്കെ ഉണ്ട്. എന്റെ ഫ്രണ്ട്‌സിനെല്ലാം ദുല്‍ഖറേട്ടനെ വലിയ ഇഷ്ടമാണ്, എനിക്കും.

പരസ്യങ്ങളിലും തിളങ്ങി

എറണാകുളത്ത് ഇടപ്പള്ളിയിലാണ് എന്റെ വീട് പക്ഷേ ഇപ്പോള്‍ കടവന്ത്രയിലാണ് താമസം. അച്ഛന്‍ ഹരികുമാറും അമ്മ സിന്ധുവും ഡോക്ടര്‍മാരാണ്. അച്ഛനേയും അമ്മയേയും ഞാന്‍ നല്ല പോലെ അനുകരിക്കും. ഇതൊക്കെ കണ്ട് അച്ഛനാണ് എനിക്ക് എല്ലാ പ്രോത്സാഹനവും തന്നത്. കുറെ പരസ്യ ചിത്രങ്ങളില്‍ ഞാനുണ്ട് കേട്ടോ. നന്ദിലത്ത് ജീ മാര്‍ട്ട്, കിംസ്, ഐഷാ ഗോള്‍ഡ്… പിന്നെയുമുണ്ട് ഒരുപാട്. അച്ഛന്‍ പറയുന്നത് നിനക്ക് ഇഷ്ടമുള്ളത് ഇഷ്ടത്തോടെ ചെയ്താലേ നന്നാകൂ എന്നാണ്. അതുകൊണ്ട് ചെയ്യുന്നതെന്തും ഇഷ്ടത്തോടെ ചെയ്യാന്‍ തുടങ്ങി. അതുകൊണ്ടാണെന്നു തോന്നുന്നു ഞാന്‍ എപ്പോഴും ഹാപ്പിയായി ഇരിക്കുന്നത്.

ഈ കുട്ടി കുറുമ്പന്റെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല. പാട്ടു പാടാനും ചിത്രം വരയ്ക്കാനുമെല്ലാം ഇഷ്ടപ്പെടുന്ന ദേവിന് ഓട്ടോ മൊബൈല്‍ എന്‍ജിനിയറാകാനാണ് ആഗ്രഹം. അവസരങ്ങള്‍ വന്നാല്‍ പഠനത്തിന് തടസമുണ്ടാകാതെ അഭിനയിക്കുമെന്നു പറയുമ്പോഴും നാട്ടിന്‍പുറത്തുകൂടി പാറി പറന്ന് നടക്കാന്‍ അവസരം ഒരുക്കിയ ഡയറക്ടര്‍ അങ്കിളിനെ ഒരുപാട് ഒരുപാട് ഇഷ്ടാണെന്ന് പറയാനും ദേവ് മറന്നില്ല.

Related posts