മറയൂർ: റോഡിനിരുവശത്തുമുള്ള മലനിരകളിലെ പച്ചപ്പും കോടമഞ്ഞുമായി പ്രശസ്തമായ മൂന്നാർ ഇത്തവണയും മാർച്ചിലേക്കു കടന്നതോടെ മറ്റൊരു നിറത്തിലേക്ക് മാറുന്നു. ശിശിരത്തിന്റെ കടും ചുവപ്പ് മാറി പാതയോരങ്ങൾ നീല – പർപ്പിൾ നിറത്തിലുള്ള ജക്രാന്ത പൂക്കളുടെ പന്തലായി മാറി. മൂന്നാർ – മറയൂർ റൂട്ടിലെ ഉമിയാംമലയുടെ താഴ് വരയിലുള്ള വാഗവരൈയാണ് ജക്രാന്ത മരങ്ങൾ പൂവിട്ട് നിൽക്കുന്ന മനോഹര കാഴ്ചയുടെ കേന്ദ്രം.
തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള റോഡിന്റെ ഇരുവശങ്ങളിലും ഇലകൾ പൂർണമായി കൊഴിഞ്ഞ് ഉയരമുള്ള മരച്ചില്ലകൾ നിറയെ നീല, പർപ്പിൾ പൂക്കളാണ്. “വാഗ’ എന്ന തമിഴ് വാക്കിനർഥം പാറക്കെട്ടെന്നും “വരൈ’ എന്നതിനർഥം പാറയോട് ചേർന്ന പ്രദേശം എന്നുമാണ്. ഇവ കൂടിച്ചേർന്നാണ് ഈ ദേശനാമം ഉണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു. പ്രാദേശികമായി “നീലവാക” അഥവാ “നീല ഗുൽമോഹർ” എന്നറിയപ്പെടുന്ന ഈ വൃക്ഷം ഏകദേശം 50 അടി ഉയരം വരെ വളരും.
ദക്ഷിണ അമേരിക്കൻ (ബ്രസീൽ, അർജന്റീന, ബൊളീവിയ) സ്വദേശിയായ ഈ വൃക്ഷം കൊളോണിയൽ കാലത്ത് ബ്രിട്ടീഷുകാർ മൂന്നാർ തേയിലത്തോട്ടങ്ങളിലെ സൗന്ദര്യവത്കരണത്തിനായി പാതയോരങ്ങളിലും ബംഗ്ലാവുകൾക്ക് സമീപവും നട്ടതാണ്. ഇന്ന് ലോകമെമ്പാടുമുള്ള ഹിൽ സ്റ്റേഷനുകളിൽ (ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക, കാലിഫോർണിയ) അലങ്കാര വൃക്ഷമായി വളരുന്നു.
കേരളത്തിലെ മറയൂർ – മൂന്നാർ റൂട്ടിൽ പള്ളിവാസൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇപ്പോൾ ഈ പൂക്കളുടെ മജിക് ടൂറിസ്റ്റുകളെ ആകർഷിക്കുകയാണ്. മാർച്ച്-ഏപ്രിൽ മാസ ങ്ങളിലാണ് പൂക്കൾ ഏറ്റവും കൂടുതൽ തിളങ്ങുന്നത്. ഈ വർഷം കാലാവസ്ഥ അനുകൂലമായതിനാൽ ജക്രാന്ത മരങ്ങൾ പൂത്തുലഞ്ഞിരിക്കുകയാണ്.
