എന്താണ് ജവാനോടിത്ര പ്രിയം ! ബിവറേജസുകളില്‍ ജവാന്‍ പൂഴ്ത്തിവയ്പ്പ് വ്യാപകമാവുന്നു; കമ്മീഷനടിക്കാനുള്ള തട്ടിപ്പിന്റെ വിഹിതം പറ്റുന്നവരില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുതല്‍ തൂപ്പുകാര്‍ വരെ…

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ വന്‍ ഡിമാന്‍ഡുള്ള ബ്രാന്‍ഡുകളുടെ പൂഴ്ത്തിവയ്പ്പ് വ്യാപകമാവുന്നു. വര്‍ഷം 1500 കോടിയിലധികം വരുമാനം സമ്മാനിക്കുന്ന ബിവറേജസ് കോര്‍പ്പറേഷനില്‍ വ്യാപക അഴിമതിയാണ് നടക്കുന്നതെന്ന വിവരങ്ങളാണ് പല ജില്ലകളില്‍ നിന്നും പുറത്തു വരുന്നത്. ഏപ്രില്‍ 29-നാണ് സംസ്ഥാന വ്യാപകമായി ബിവറേജസ് വില്‍പ്പനശാലകളില്‍ പരിശോധന നടന്നത്. പല വില്‍പ്പനശാലകളിലും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തുകയും ചെയ്തു.

കേന്ദ്രീകൃത കംപ്യൂട്ടര്‍ സംവിധാനമോ ചിട്ടയോ ഇല്ലാതെ കുത്തഴിഞ്ഞ രീതിയിലാണ് കോര്‍പ്പറേഷന്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വിജിലന്‍സ് വിലയിരുത്തല്‍. അതേസമയം വ്യക്തി താല്‍പ്പര്യങ്ങളുടെ പേരിലും വന്‍ അഴിമതി വകുപ്പില്‍ നടക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിന് കുടപിടിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്മാരും ക്രമക്കേടുകള്‍ക്ക് വഴിവിട്ട് സഹായം ചെയ്യുന്നുണ്ട്. 270 ഷോപ്പുകളാണ് കോര്‍പ്പറേഷനുള്ളത്. പലയിടത്തും രണ്ടും മൂന്നും ബില്ലിങ് മെഷീനുണ്ട്. ഇതിനെല്ലാമായി സര്‍വീസ് ചെയ്യാന്‍ മാത്രം കോടികള്‍ ചെലവഴിക്കുന്നു.ബിവറേജസ് വില്‍പ്പനകേന്ദ്രങ്ങളില്‍ ബില്ലടിക്കാനുള്ള യന്ത്രത്തിന്റെ വില ഏകദേശം 16,000-17,000 രൂപമാത്രം. മാസത്തില്‍ ഒരുപ്രാവശ്യമെങ്കിലും സര്‍വീസ് നടത്തണം.

ഇതിനായി 5000-6000 രൂപ മുടക്കുന്നു. വര്‍ഷം ഒരു യന്ത്രത്തിനുമാത്രം 60,000 രൂപ.വിദേശനിര്‍മ്മിത വിദേശമദ്യ വില്‍പ്പന തുടങ്ങിയതോടെ വീണ്ടും മെഷീന്‍ വാങ്ങി. ബിയര്‍, വൈന്‍, പ്രീമിയം എന്നിങ്ങനെയുള്ള മെഷീനില്‍ വിദേശനിര്‍മ്മിത വിദേശമദ്യംകൂടി ചേര്‍ക്കാനാവില്ലെന്ന് പറഞ്ഞാണ് പുതിയ 180 എണ്ണംകൂടി വാങ്ങിയത്. ഇതില്‍ ക്രമക്കേടുണ്ടെന്നാണ് വിവരം. കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ ജവാന്‍ (കുറഞ്ഞനിരക്കില്‍ സര്‍ക്കാര്‍ ഡിസ്റ്റിലറിയില്‍നിന്ന് വില്‍ക്കുന്ന മദ്യം) ചോദിച്ചാല്‍ കിട്ടുന്നത് അപൂര്‍വം. മിക്ക ഔട്ട് ലെറ്റുകളിലും ഉണ്ടെങ്കിലും ഇല്ലെന്നായിരിക്കും ഉത്തരം. മറ്റേതെങ്കിലും കൂടിയവിലയ്ക്കുള്ള മദ്യമാണുള്ളതെന്ന് ജീവനക്കാര്‍ അറിയിക്കും.

മദ്യപരുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകള്‍ മാറ്റിവെച്ച് കമ്മിഷന്‍ വാങ്ങി വന്‍ ക്രമക്കേടാണ് എല്ലാ ജില്ലയിലും നടക്കുന്നത്. ഉന്നതര്‍ മുതല്‍ തൂപ്പുകാര്‍വരെ ഇതിന്റെ വിഹിതം പറ്റുന്നുണ്ടെന്ന് വിവരം.കോര്‍പ്പറേഷന് 180 പ്രീമിയം കൗണ്ടറുകളുണ്ട്. ഇവിടെയെല്ലാം ഓണ്‍ലൈനായി പണമടയ്ക്കാനായി സൈ്വപ്പിങ് യന്ത്രവുമുണ്ട്. ഇത് ഉപയോഗിക്കുന്നത് അപൂര്‍വമാണ്. പലയിടത്തും പണം നേരിട്ട് വാങ്ങുകയാണ്. മിക്കയിടത്തും വൈകീട്ട് കച്ചവടം കഴിഞ്ഞ് ബില്ലടിച്ചുകേറ്റുന്നതായും വിജിലന്‍സ് കണ്ടെത്തി. വന്‍തോതില്‍ പണം തിരിമറി നടത്താന്‍ ഇത് കാരണമാകുമെന്നാണ് വിജിലന്‍സിന്റെ മുന്നറിയിപ്പ്.

Related posts