മലയാള സിനിമയുടെ ബഹുമുഖ പ്രതിഭ ശ്രീനിവാസന്റെ ഓർമകളിൽ സംവിധായകൻ ജയരാജ്. വടക്കുനോക്കി യന്ത്രത്തിൽ അസോസിയേറ്റ് ആയി അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നതു മുതലാണ് ശ്രീനിവാസനും ജയരാജും തമ്മിലുള്ള സൗഹൃദത്തിന്റെ ആരംഭം. അന്നു മുതൽ ഇന്നുവരെ ആ കൂട്ടുകെട്ടിന് ഒട്ടും മങ്ങലേറ്റിട്ടില്ല.
ശ്രീനിവാസനുമൊത്തുള്ള ജയരാജിന്റെ ഓർമകൾക്ക് ഇന്നും പത്തരമാറ്റ് തിളക്കം. ജയരാജിന്റെ ആദ്യ സിനിമ വിദ്യാരംഭത്തിന് തിരക്കഥ എഴുതിയത് ശ്രീനിവാസനാണ്. നിർമാതാക്കളായ സെവൻ അർട്സ് വിജയ കുമാർ, കെ. ടി. കുഞ്ഞുമോൻ എന്നിവരെ പരിചയപ്പെടുത്തിയതും അദ്ദേഹമാണ്. ജീവിതത്തിലെ മറക്കാനാകാത്ത മനുഷ്യരുടെ കൂട്ടത്തിൽ മുൻ പന്തിയിലാണ് ശ്രീനിവാസനുള്ള സ്ഥാനമെന്നും ജയരാജ് പറഞ്ഞു.
മലയാള സിനിമയ്ക്ക് ഏറ്റവും വലിയ ടേണിംഗ് പോയിന്റ് ശ്രീനിവാസന്റെ തിരക്കഥകളുടെ ഉദയത്തോടെയാണ്. എത്ര സീരിയസ് വിഷയത്തെയും അതിന്റെ പ്രാധാന്യം ഒട്ടും കുറയ്ക്കാതെ കൊള്ളേണ്ടിടത്ത് കൊള്ളിച്ച് ഹാസ്യവത്കരിക്കാൻ തുടക്കമിട്ടതും ശ്രീനിയാണ്. ശ്രീനവാസന്റെ കഥകൾ മിക്കതും സാധാരണക്കാരന്റെ ജീവിതത്തെ മുൻ നിർത്തിയാണ്. രാഷ്ട്രീയക്കാരനും ഗ്രാമീണനും കർഷകനും കച്ചവടക്കാരനുമെല്ലാം ശ്രീനിയുടെ കഥകളിൽ ഭദ്രമായിരുന്നു.
സിനിമ കഴിഞ്ഞാൽ ശ്രീനിവാസൻ ഏറ്റവും കൂടുതൽ സ്നേഹിച്ച ഒന്നാണ് സ്പോർട്സ്. കായിക പ്രേമി ആയിരുന്ന അദ്ദേഹം പി.ടി. ഉഷയുടെ വലിയ ആരാധകനായിരുന്നു. ഒരിക്കൽ ശ്രീനിവാസനുമൊത്ത് പി.ടി ഉഷയുടെ വീട്ടിൽ പോയത് ഇന്നലെ നടന്ന പോലെ തോന്നുന്നു. അവിടെയെത്തി പി.ടി. ഉഷയുടെ ട്രോഫികളും പുരസ്കാരങ്ങളുമൊക്കെ കൊച്ചുകുട്ടി നോക്കുന്ന കൗതുകത്തോടെ ശ്രീനി നോക്കി നിന്നത് ഇന്നും മായാത്ത ഫ്രെയിമായി മനസിലുണ്ട്.
നടൻ അഗസ്റ്റിൻ, ശ്രീനിവാസൻ, ഞാനും കൂടി വയനാട് ഒരു യാത്ര പോയിരുന്നു. അന്ന് ഞങ്ങൾ മൂവരും തമ്മിൽ ഒരുപാട് സംസാരിച്ചു. ഒരുപാട് കഥകൾ പറഞ്ഞു. ഞങ്ങളുടെ യാത്രയിൽ ശ്രീനിയുടെ മനസിൽ പടർന്ന തിരക്കഥയാണ് പിന്നീട് മിഥുനമായി നിങ്ങൾക്ക് മുന്നിലെത്തിയത്.
വർഷങ്ങൾ കൊഴിഞ്ഞുപോയാലും ദിവസങ്ങൾ കടന്നാലും ഇന്നും എന്നും ശ്രീനിയോട് കടപ്പെട്ടിരിക്കും. അത്രയ്ക്ക് വലുതാണ് അദ്ദേഹവുമായുള്ള ആത്മബന്ധം എന്ന് ജയരാജ് പറഞ്ഞു.
കാവ്യാ ദേവദേവൻ
