അവരെ നാറ്റിക്കാന്‍ സംഘികളോ വിഎസ് ഗ്രൂപ്പുകാരോ കൊടുത്തതാകാം, ചിന്തയെ ന്യായീകരിച്ച് ജയശങ്കര്‍

chinthaജാതിയും മതവും ഇല്ലാത്ത സഖാത്തിക്കു സ്വന്തം വിവാഹത്തില്‍ ജാതിയും മതവും നിര്‍ബന്ധമാണ് എന്ന തരത്തില്‍ വന്ന പരസ്യത്തോട് പ്രതികരിച്ച് അഡ്വ. എ.ജയശങ്കറിന്റെ ഫേസ്ബുക് പോസ്റ്റ്. തികഞ്ഞ മതേതരവാദിയും ജനാധിപത്യ വിശ്വാസിയും കത്തിച്ചാല്‍ കത്തുന്ന വിപ്ലവകാരിയുമായ യുവതി 28വയസ്, 168സെമീ, ഗവേഷക. ജാതി, മത പരിഗണന കൂടാതെ പുരോഗമന ചിന്താഗതിക്കാരനായ ജീവിതപങ്കാളിയെ ആഗ്രഹിക്കുന്നു. ഇങ്ങനെ ഒരു പരസ്യമാണ് ചിന്താ ജെറോമിന്‍െറതായി നമ്മള്‍ പ്രതീക്ഷിക്കുക. പക്ഷേ, വന്നത് മറ്റൊരു രീതിയിലും. ഈ പരസ്യം ചിന്ത കൊടുത്തതാവില്ല, മൂന്നു തരം. ഒന്നുകില്‍ അവരെ നാറ്റിക്കാന്‍ സംഘികളോ വിഎസ് ഗ്രൂപ്പുകാരോ കൊടുത്തതാകാം.

പരസ്യത്തെ തളളിപ്പറഞ്ഞുവെങ്കിലും പോലീസില്‍ പരാതി കൊടുക്കാന്‍ ചിന്ത തയ്യാറല്ല. ഒന്നാലോചിച്ചാല്‍ അതിലൊന്നും കഥയില്ല. മാര്‍ക്‌സിസ്റ്റുകാരും മനുഷ്യരാണ്. നമുക്കു ജാതിയില്ല എന്ന് പറയും, കല്യാണം കഴിക്കുമ്പോള്‍ ജാതിയും ജാതകവും നോക്കും. ഇഎംഎസ്സിന്‍െറ നാല് മക്കളും സ്വജാതിയില്‍ നിന്നാണ് വേളികഴിച്ചത്; അതും ഓത്തുള്ള ഇല്ലങ്ങളില്‍ നിന്നുമാത്രം. അച്യുതാനന്ദനും പിണറായി വിജയനും എം.എ ബേബിയും ഇക്കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്.

യുവനേതാക്കളും അതേ പാത പിന്തുടരുന്നു. ശ്രീരാമകൃഷ്ണനും സ്വരാജും ഷംസീറുമൊക്കെ ദൃഷ്ടാന്തങ്ങള്‍. എം ബി രാജേഷാണ് സാമാന്യ നിയമത്തിന് അപവാദം. സുരേഷ് കുറുപ്പും കൃഷ്ണദാസും ശര്‍മ്മയുമൊക്കെ ‘മുന്തിയ’ ജാതിയില്‍ നിന്ന് ജീവിതസഖികളെ കണ്ടെത്തിയവരാണ്. കെ.ചന്ദ്രന്‍പിള്ള മറിച്ചുളള ഉദാഹരണം. മിശ്രഭോജനം നടത്തി പുലയന്‍ അയ്യപ്പന്‍ എന്ന ദുഷ്‌പേരു സമ്പാദിച്ച സഹോദരന്‍ അയ്യപ്പന്‍ അയ്യാക്കുട്ടി ജഡ്ജിയുടെ മകളെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ചില ചെറുപ്പക്കാര്‍ ചോദിച്ചു: ഇയാള്‍ എന്തു കൊണ്ട് ഒരു പുലയിപ്പെണ്ണിനെ കല്യാണം കഴിക്കുന്നില്ല? അതു കേട്ട ഒരു കാരണവര്‍: ഈ അയ്യപ്പന്‍ ജനിച്ചതില്‍ പിന്നെ ആദ്യമായി ഒരു നല്ല കാര്യം ചെയ്യാന്‍ പോകുകയാണ്, നീയൊക്കെ കൂടി അത് മുടക്കരുത്.

Related posts