ജെസ്‌ന അപ്രത്യക്ഷയായിട്ട് 146 ദിവസം; ജെസ്‌നയോടു രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ആറാം തവണയും ബംഗളുരുവില്‍…

എരുമേലി: മുക്കൂട്ടുതറ സ്വദേശിനിയായ ബിരുദ വിദ്യാര്‍ഥിനി ജെസ്‌ന മരിയ അപ്രത്യക്ഷയായിട്ട് 146 ദിവസം. ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം പ്രളയക്കെടുതിയില്‍ മുങ്ങിയെന്ന ആക്ഷേപത്തിനിടയില്‍ പോലീസ് വീണ്ടും ബംഗളുരുവിലേക്കു പോയി.

ജെസ്നയോടു മുഖസാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടെന്ന ഫോണ്‍കോളിന്റെ അടിസ്ഥാനത്തിലാണ് ബംഗളുരുവിലേക്കുള്ള ആറാമത്തെ യാത്ര.ഫോണ്‍ സന്ദേശങ്ങളെ പിന്തുടര്‍ന്ന് ബംഗളുരുവിലെ ആറോളം സ്ഥലങ്ങളിലെ സി.സി. ടിവി ക്യാമറാ ദൃശ്യങ്ങളടക്കം വിശദമായി പരിശോധിച്ചിട്ടും ജെസ്നയെപ്പറ്റി സൂചന ലഭിച്ചിട്ടില്ല.

സൈബര്‍ അന്വേഷണത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് തിരുവല്ല ഡിവൈ.എസ്.പി. പറഞ്ഞു. പോലീസ് പലയിടങ്ങളില്‍ സ്ഥാപിച്ച വിവരശേഖരണപ്പെട്ടികളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണവും വിഫലമായി.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ബിരുദ വിദ്യാര്‍ഥിനിയായിരുന്ന മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ ജസ്നയെ കഴിഞ്ഞ മാര്‍ച്ച് 22-നു രാവിലെയാണു കാണാതായത്.

മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കു പോകാനെന്നു പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ ജസ്നയെ പിന്നീട് ആരും കണ്ടിട്ടില്ല. അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലുകളും സംഭവം മറന്ന മട്ടാണ്.

Related posts