എനിക്ക് ബഹുമാനം തോന്നിയ ഈ എഴുപതുകാരന്റെ പേരാണു കാഞ്ഞിരമറ്റം ചക്കാലപറബില്‍ രവീന്ദ്രന്‍! വില്ലേജ് ഓഫീസിന് തീയിട്ട വയോധികന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു

എറണാകുളം ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിന് തീയിട്ട വയോധികന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. റിസര്‍വേ ആവശ്യത്തിനു വേണ്ടി മാസങ്ങളോളം വില്ലേജ് ഓഫീസില്‍ കയറിയിറങ്ങി മടുത്ത എഴുപതുകാരനായ രവിയാണ് കഴിഞ്ഞ ദിവസം സഹികെട്ട് ഓഫീസിനുള്ളില്‍ പെട്രോളൊഴിച്ച് തീയിട്ടത്.

മുന്‍പ് ചെമ്പനോട്ടെ കര്‍ഷകന്‍ ജോയിയുടെ കൊലക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്ക് വെറും സസ്‌പെന്‍ഷനും, ഗതികേട് കൊണ്ട് റിക്കോര്‍ഡുകള്‍ക്ക് തീയിട്ട എഴുപതുകാരന്‍ വൃദ്ധനു ലഭിച്ചത് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റും തടവുമാണെന്നും ജോയ്മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പ് അവസാനിക്കുമ്പോള്‍ വായനക്കാരോട് അദ്ദേഹം ഒരുകാര്യം കൂടി ചോദിക്കുന്നു. ‘എവിടെയാണു തീയിടേണ്ടത്?’.

നിമിഷനേരം കൊണ്ട് അദ്ദേഹത്തിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.

ജോയ് മാത്യുവിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

എനിക്ക് ബഹുമാനം തോന്നിയ ഈ എഴുപതുകാരന്റെ പേരാണു കാഞ്ഞിരമറ്റം ചക്കാലപറബില്‍ രവീന്ദ്രന്‍. കഴിഞ്ഞ ദിവസം ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിലെ രേഖകള്‍ക്ക് പെട്രോള്‍ ഒഴിച്ച് തീ കൊടുത്തയാള്‍- താന്‍ കരമടച്ച് കൈവശം വെച്ചുകൊണ്ടിരിക്കുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്തുവാന്‍ അപേക്ഷയുമായി വില്ലേജ് ഓഫീസില്‍ വര്‍ഷങ്ങളോളം കയറിയിറങ്ങി ചെരുപ്പ് തേഞ്ഞുപോയ ഹതഭാഗ്യന്‍- സഹികെട്ട് ഇദ്ദേഹം വില്ലേജ് ആപ്പീസിലെ റിക്കോര്‍ഡുകള്‍ക്ക് തീയിട്ടു- മാസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് ചക്കിട്ടപ്പാറ ചെമ്പനോട് കാവില്‍ പുരയിടത്തില്‍ ജോയി എന്ന കര്‍ഷകന്‍ വില്ലേജ് ഓഫീസിനു മുന്നില്‍ കെട്ടിതൂങ്ങി ജീവനൊടുക്കി.

കേരളത്തില്‍ അഴിമതിക്കേസുകളില്‍ ഏറ്റവുമധികം അകപ്പെടുന്നത് റവന്യൂ വകുപ്പിലുള്ളവരാണെന്ന് കണക്കുകള്‍ പറയുന്നു. ഒരു ബാങ്ക് വായ്പ ലഭിക്കണമെങ്കില്‍, സ്വന്തം ഭൂമി വില്‍ക്കണമെങ്കില്‍ അവശ്യം വേണ്ടതായ കുടിക്കടം, സ്‌കെച്ച്, അടിയാധാരം തുടങ്ങിയ രേഖകള്‍ ലഭിക്കാന്‍ ആര്‍ക്കൊക്കെ എവിടെയൊക്കെ കൈക്കൂലി കൊടുക്കണം എന്ന് എല്ലാവര്‍ക്കുമറിയാം.

ഇതിനു വേണ്ടി ചെരുപ്പ് തേയും വരെ നടക്കുന്ന സാധാരണക്കാരന്‍ റിക്കോര്‍ഡുകളല്ല ആപ്പീസ് ഒന്നടങ്കം തീയിട്ടാലും അത്ഭുതപ്പെടാനില്ല.

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രോത്സാഹനം നടത്തുന്ന ഗവര്‍ണ്‍മെന്റ് എന്ത് കൊണ്ടാണു നമ്മുടെ റവന്യൂ വകുപ്പിനാവശ്യമുള്ള സോഫ്റ്റ് വെയര്‍ രൂപകല്‍പന ചെയ്യാനോ കമ്പ്യൂട്ടര്‍വല്‍ക്കരിക്കാനോ താല്‍പ്പര്യം കാണിക്കാത്തത് എന്ന് ചോദിച്ചാല്‍ ഉത്തരം ലളിതം- തങ്ങളുടെ പാര്‍ട്ടികളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാങ്ങാനുള്ള അവസരം ഇല്ലാതാവും എന്നത് തന്നെ-( കൈക്കൂലി വാങ്ങാത്ത നിരവധി നല്ലവരായ ഉദ്യോഗസ്ഥരെ മറന്നുകൊണ്ടല്ല പറയുന്നത്)

ചെബനോട്ടെ കര്‍ഷകന്‍ ജോയിയുടെ കൊലക്ക് ഉത്തരവാദികളായവര്‍ക്ക് വെറും സസ്‌പെന്‍ഷന്‍, ഗതികേട് കൊണ്ട് റിക്കോര്‍ഡുകള്‍ക്ക് തീയിട്ട എഴുപതുകാരന്‍ വൃദ്ധനു ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റും തടവും- എവിടെയാണു തീയിടേണ്ടത്?

Related posts