കാസര്‍ഗോഡ്: എം.സി. കമറുദ്ദീന് എംഎല്‍എ ഉള്‍പ്പെട്ട ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ സിപിഎം നേതാവ് മധ്യസ്ഥതാശ്രമം നടത്തിയതായ ആരോപണം ചൂടുപിടിക്കുന്നു.
പ്രശ്നത്തില്‍ ലീഗ് സംസ്ഥാന നേതൃത്വം മധ്യസ്ഥനായി നിശ്ചയിച്ച ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയെ തൃക്കരിപ്പൂര്‍ സ്വദേശിയായ സിപിഎം ജില്ലാ പഞ്ചായത്ത് അംഗം വീട്ടില്‍ ചെന്നു കണ്ട് ചര്‍ച്ച നടത്തിയതാണ് വിവാദമായത്.
സംഭവത്തില്‍ കമറുദ്ദീന്റെ രാജി ആവശ്യപ്പെട്ട് സിപിഎമ്മിന്റെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ജനകീയ വിചാരണ നടക്കുന്നതിനിടെയാണ് ജില്ലയിലെ ഉന്നത നേതാവ് തന്നെ ലീഗ് നേതാവുമായി ചര്‍ച്ച നടത്തിയത്.
മധ്യസ്ഥ ചര്‍ച്ചയ്ക്കിടെയുണ്ടായ കൈയാങ്കളിയില്‍ ജ്വല്ലറിയിലെ പിആര്‍ഒ ആയിരുന്ന മുസ്തഫയെ മര്‍ദിച്ച സംഭവത്തില്‍ മാഹിന്‍ ഹാജിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതും കഴിഞ്ഞ ദിവസമാണ്.
ഈ സിപിഎം നേതാവുമായി അടുത്ത വൃത്തങ്ങള്‍ തട്ടിപ്പിനിരയായവരുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുന്നതായി ആരോപിച്ച് ബിജെപിയും രംഗത്തെത്തിയതോടെ പ്രശ്നം ചൂടുപിടിക്കുകയാണ്.
ജില്ലയില്‍ ലീഗും സിപിഎമ്മും തമ്മിലുള്ള രഹസ്യ ബാന്ധവം ഇതോടെ വീണ്ടും മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതൃത്വത്തില്‍ കമറുദ്ദീ ന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് പറഞ്ഞു.
സംഭവത്തില്‍ സിപിഎമ്മിന്റെയോ വിവാദത്തിലുള്‍പ്പെട്ട നേതാവിന്റെയോ ഭാഗത്തുനിന്നും ഇതുവരെ വിശദീകരണമൊന്നും ഉണ്ടായിട്ടില്ല.
സംസ്ഥാനതലത്തില്‍ അടിക്കടി ഉയര്‍ന്നുവരുന്ന വിവാദങ്ങളില്‍ പെട്ട് സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്ക്കുമ്പോള് വീണുകിട്ടിയ പിടിവള്ളിയായിരുന്നു കമറുദ്ദീന് ഉള്‍പ്പെട്ട നിക്ഷേപ തട്ടിപ്പ് വിവാദം.
ജ്വല്ലറിയില്‍ നിക്ഷേപിച്ച് പണം നഷ്ടമായവരുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കാനും വിവാദം കത്തിച്ചുനിര്‍ത്താനും സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നതിനിടയില്‍ ജില്ലാ നേതാവ് തന്നെ നേരിട്ട് ലീഗിന്റെ മധ്യസ്ഥനുമായി ചര്‍ച്ച നടത്തിയത് കനത്ത തിരിച്ചടിയായി.