കൊച്ചി: കൊച്ചി നഗരത്തിൽ നാലുകിലോ കഞ്ചാവുമായി പിടിയിലായ യുവാവിനെ റിമാൻഡ് ചെയ്തു. എരുമേലി കനകപ്പാലം എരപ്പുങ്കൽ ഗിരീഷ് ഗോപിയെ (31) ആണ് ഇന്നലെ രാത്രിയിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. നിരവധി കേസുകളിൽ പ്രതിയായ ഗിരീഷിനെ എറണാകുളം എക്സൈസ് ഇൻസ്പെക്ടർ ബി. സുമേഷും സംഘവും ആവശ്യക്കാരനെന്ന നിലയിൽ സമീപിച്ച് കുടുക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം ഉണ്ടായേക്കുമെന്നാണ് വിവരം.
കഞ്ചാവ് കടത്തിനും വില്പനയ്ക്കും പ്രതിയെ സഹായിച്ചവരുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിലാകും തുടരന്വേഷണം. കന്പം ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ് ഒരു കിലോ കഞ്ചാവ് 15,000 രൂപ നിരക്കിൽ ഇയാൾ വാങ്ങിയിരുന്നത്. അവിടെനിന്നും ഇവിടെ എത്തിച്ചായിരുന്നു വില്പന.
ഇടപാടുകാരെ ഉറപ്പിച്ച് വൈറ്റിലയിൽ കാത്തുനിൽക്കുന്പോഴാണ് എക്സൈസ് സംഘം പ്രതിയെ പിടികൂടിയത്. എറണാകുളം, കോട്ടയം ജില്ലകളിൽ വില്പനയ്ക്കായി എത്തിച്ചതായിരുന്നു കഞ്ചാവെന്നാണു പ്രതി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. മുന്പും ഇത്തരത്തിൽ നിരവധി തവണ ഇയാൾ കഞ്ചാവ് എത്തിച്ച് വില്പന നടത്തിയിട്ടുള്ളതായ വിവരവും അധികൃതർക്ക് ലഭിച്ചിട്ടുണ്ട്.
ആവശ്യക്കാരെ കണ്ടെത്തി ഇടപാട് ഉറപ്പിച്ചശേഷം കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതായിരുന്നു പ്രതിയുടെ രീതിയെന്നും എരുമേലി, പാറശാല ഓഫീസുകളിൽ കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് ഇയാളുടെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസുകൾ ഉള്ളതായും എക്സൈസ് അധികൃതർ പറഞ്ഞു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ മധു, ഡെന്നീസ്, സിവിൽ എക്സൈസ് ഓഫീസർ ഹരീഷ്, രാജേഷ് എന്നിവരും ഉണ്ടായിരുന്നു.