തൊടുപുഴ: തെരുവിന്റെ ഗായകൻ മുഹമ്മദ് ഗസ്നിക്ക് കെഎസ്യുവിന്റെ കൈത്താങ്ങ്. വയനാട് സ്വദേശിയായ മുഹമ്മദ് ഗസ്നി ഏതാനും നാളുകളായി തൊടുപുഴ മേഖലയിലാണ് ക്യാന്പ് ചെയ്യുന്നത്.
കടത്തിണ്ണകളിലും വെയ്റ്റിംഗ് ഷെഡുകളിലുമാണ് അന്തിയുറക്കം. ഒരാഴ്ചമുൻപ് ഇദ്ദേഹത്തിന്റെ സ്പീക്കറും മൈക്കും രാത്രിയിൽ ആരോ മോഷ്ടിച്ചു.
ജീവനോപാധി നഷ്ടപ്പെട്ടതോടെ ഭക്ഷണം കഴിക്കാൻപോലും വകയില്ലാതെ ദുരിതത്തിലായ ഇദ്ദേഹം കുറച്ചുദിവസങ്ങളായി ടാക്സി ഡ്രൈവർമാർ അടക്കമുള്ള തൊടുപുഴയിലെ സുമനസുകളുടെ സഹായത്താലാണ് കഴിഞ്ഞുവന്നിരുന്നത്.
പഴയ ബസ്സ്റ്റാന്ഡിലെ ടാക്സി ഡ്രൈവർമാർ പിരിവെടുത്ത് ഗസ്നിക്ക് ചെറിയൊരു സ്പീക്കർ വാങ്ങി നൽകിയെങ്കിലും പ്രയോജനപ്പെട്ടില്ല.
കഴിഞ്ഞ ദിവസം മിനി സിവിൽ സ്റ്റേഷനുമുന്നിൽ കെഎസ്യുവിന്റെ നേതൃത്വത്തിൽ നടത്തിയ 24 മണിക്കൂർ ഉപവാസ സമരവേദിയിൽനിന്നും രാത്രിയിൽ കവിതകളും ഗാനങ്ങളും ആലപിക്കുന്നതു കേട്ട് മുഹമ്മദ് ഗസ്നി അവിടെയെത്തി തന്റെ സങ്കടം പങ്കുവയ്ക്കുകയായിരുന്നു. തുടർന്നു സമരവേദിയിൽ ഗാനങ്ങളും ആലപിച്ചു.
സമരത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ കെപിസിസി ജനറൽ സെക്രട്ടറി റോയി കെ. പൗലോസിനെയും വിവരങ്ങൾ ധരിപ്പിച്ചു.
സമരവേദിയിൽ തന്നെ മുഹമ്മദ് ഗസ്നിക്ക് സ്പീക്കറും അനുബന്ധ സാധനങ്ങളും വാങ്ങിനൽകാൻ കെഎസ് യു ജില്ലാപ്രസിഡന്റ് ടോണി തോമസിനെ അദ്ദേഹം ചുമതലപ്പെടുത്തി.
തുടർന്ന് മുഹമ്മദ് ഗസ്നിക്ക് ഗാനം ആലപിക്കുന്നതിനു ആവശ്യമായ സ്പീക്കറും അനുബന്ധ ഉപകരണങ്ങളും വാങ്ങിനൽകുകയായിരുന്നു. തൊടുപുഴ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ നടന്ന യോഗത്തിൽ പി.ജെ.ജോസഫ് എംഎൽഎ യും കെപിസിസി ജനറൽ സെക്രട്ടറി റോയി കെ.പൗലോസും ചേർന്ന് മുഹമ്മദ് ഗസ്നിക്ക് സ്പീക്കറും ഉപകരണങ്ങളും കൈമാറി.
പൊതുപ്രവർത്തകൻ മനോജ് കോക്കാട്ട് കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിലൂടെ മുഹമ്മദ് ഗസ്നിയുടെ ദുരിതം അറിയിച്ചതിനെ തുടർന്നു നിരവധിപേർ സഹായം വാഗ്ദാനം ചെയ്തിരുന്ന ു.