കല്ലേറില്‍ കൊല്ലപ്പെട്ട ചന്ദ്രന്‍ ഉണ്ണിത്താന്‍ കൊരമ്പാലയിലെ ബിജെപി നേതാവ് ! കര്‍മസമിതിയില്‍ അംഗമായത് അയ്യപ്പഭക്തി കാരണം; ചന്ദ്രന്റെ മരണത്തോടെ കുടുംബത്തില്‍ ഉടലെടുത്തിരിക്കുന്നത് കടുത്ത പ്രതിസന്ധി…

തിരുവനന്തപുരം: ശബരിമല യുവതിപ്രവേശനത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പന്തളത്ത് സിപിഎം കല്ലേറില്‍ കൊല്ലപ്പെട്ട ചന്ദ്രന്‍ ഉണ്ണിത്താ(55)ന്റെ കുടുംബം കടുത്ത പ്രതിസന്ധിയില്‍. ബേക്കറി തൊഴിലാളിയായ ചന്ദ്രന്റെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞുപോകുന്നത്. ഇന്നലെയും രാവിലെ ജോലിക്ക് പോയ ശേഷം, നിനച്ചിരിക്കാതെ വന്ന ചന്ദ്രന്റെ മരണവാര്‍ത്തയില്‍ ഉലഞ്ഞിരിക്കുകയാണ് ചന്ദ്രന്റെ കുടുംബം. ഇന്നലെയും ചന്ദ്രന്‍ കൊരമ്പാലയില്‍ ബേക്കറിയില്‍ ജോലിക്ക് പോയിരുന്നു. അതുകൊണ്ട് തന്നെ ചന്ദ്രന്‍ ശബരിമല കര്‍മ്മസമിതിയുടെ പ്രകടനത്തില്‍ പങ്കെടുക്കുന്നത് വീട്ടുകാര്‍ അറിഞ്ഞിരുന്നുമില്ല.

കല്ലേറില്‍ ചന്ദ്രന് പരിക്കേറ്റ വാര്‍ത്ത വന്നതിന്റെ ഞെട്ടല്‍ മാറും മുമ്പേ തന്നെ മരണവാര്‍ത്തയും ഭാര്യയെയും മകളെയും തേടിയെത്തി. ഭാര്യ വിജയലക്ഷ്മിയും മകള്‍ അഖിലയും അടങ്ങുന്നതാണ് ഈ കുടുംബം. ഭാര്യയ്ക്ക് ജോലിയില്ല. മകളുടെ വിവാഹം കഴിഞ്ഞിട്ടുണ്ട്. ഭാര്യയും മകളുമാണ് ചന്ദ്രന്റെ വീട്ടിലുള്ളത്. ശബരിമല യുവതീ പ്രവേശനത്തിന് കടുത്ത എതിര്‍പ്പായിരുന്നു അയ്യപ്പഭക്തനായ ചന്ദ്രന്. സജീവ ബിജെപി ബന്ധം ഉള്ളവരാണ് ചന്ദ്രനും ചന്ദ്രന്റെ കുടുംബവും.

ബിജെപിയുടെ കൊരമ്പാല ബൂത്ത് വൈസ് പ്രസിഡന്റായിരുന്ന ചന്ദ്രന്‍ ശബരിമല കര്‍മ്മസമിതി രൂപീകരിച്ചതിനു ശേഷം കര്‍മ്മസമിതിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ചന്ദ്രന്‍. ഇന്നലെ ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുമെന്ന് ചന്ദ്രന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് പ്രതിഷേധ പ്രകടനം അറിഞ്ഞയുടന്‍ ചന്ദ്രന്‍ പന്തളത്ത് കര്‍മ്മസമിതിയുടെ ഭാരവാഹികളുമായി ബന്ധപ്പെട്ടിരുന്നു. പ്രതിഷേധ പ്രകടനത്തിന് എത്താമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. പക്ഷെ പ്രതിഷേധ പ്രകടനത്തിന് നേരെ അക്രമം നടക്കുമെന്ന് ഒരു സൂചനയും പൊലീസില്‍ നിന്ന് ലഭിച്ചിരുന്നില്ല.

ബിജെപിക്കും കര്‍മ്മസമിതിക്കും അക്രമത്തിനെക്കുറിച്ച് സൂചനകള്‍ ഉണ്ടായിരുന്നില്ല. പക്ഷെ സമാധാനപരമായി നടന്ന പ്രതിഷേധ പ്രകടനം പന്തളം സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിനു സമീപം എത്തിയപ്പോള്‍ കല്ലുകളും ചുട്ടുകട്ടകളും പ്രതിഷേധ പ്രകടനത്തിന് നേരെ ചീറിയെത്തി. വലിയ കല്ലുകൊണ്ടുള്ള ആദ്യ ഏറ് തന്നെ ചന്ദ്രന്റെ തലയിലാണ് കൊണ്ടത്. ശക്തമായ ഏറില്‍ ചന്ദ്രന്റെ തലയോട്ടിയുടെ ഒരു വശം അപ്പോള്‍ തന്നെ തകര്‍ന്നിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രക്ത പ്രവാഹം തടയാന്‍ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയില്‍ നിന്ന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. അവിടുത്തെ ഡോക്ടര്‍മാര്‍ക്കും ചന്ദ്രനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇന്നലെ രാത്രി പത്തേ മുക്കാലോടെ ഇതേ ആശുപത്രീയില്‍ വെച്ച് ചന്ദ്രന്‍ മരിക്കുകയും ചെയ്തു.

ചന്ദ്രന്റെ മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വീട്ടിലേക്ക് കൊണ്ടുവരും. നാളെ ഉച്ചയ്ക്ക് ചന്ദ്രന്റെ കുരമ്പാലയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള അടക്കമുള്ളവര്‍ സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. ശബരിമല യുവതീ പ്രവേശന വിഷയത്തിലുള്ള പ്രതിഷേധ പ്രകടനത്തിന് നേരെ സിപിഎം അക്രമം നടത്തിയതില്‍ അയ്യപ്പന്റെ സ്വന്തം നാടായ പന്തളത്ത് രാഷ്ട്രീയ കക്ഷി ഭേദമന്യേ പ്രതിഷേധം ശക്തമാണ്. കല്ലേറില്‍ പരിക്കേറ്റ 10 പേരില്‍ സിവില്‍ പൊലീസ് ഓഫീസറടക്കം 3 പേരുടെ നില ഗുരുതരമായി തുടരുകയാണ്, സംഭവത്തില്‍ രണ്ടു പ്രതികള്‍ ഇപ്പോള്‍ പന്തളം പൊലീസ് കസ്റ്റഡിയിലുണ്ട്. .

സിപിഎം പ്രവര്‍ത്തകരായ കണ്ണന്‍, അജു എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് സൂചന. ഈ പ്രതികളെ പൊലീസ് സംഭവസ്ഥലത്ത് നിന്ന് ഓടിച്ചിട്ടു പിടിച്ചതാണ്. പക്ഷെ ഈ രണ്ടു പ്രതികള്‍ മാത്രമല്ല. കൂടുതല്‍ പ്രതികള്‍ ഉണ്ട്. അവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇന്ന് കസ്റ്റഡി നടപടികളിലേക്ക് നീങ്ങുമെന്നും എസ്പി നാരായണന്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് പന്തളത്ത് കടുത്ത സംഘര്‍ഷമാണ് അരങ്ങേറുന്നത്.

Related posts