കര്‍ണാടകയില്‍ ബിജെപി കളി തുടങ്ങി ! മുഖ്യമന്ത്രി സ്ഥാനം ജെഡിഎസില്‍ നിന്നും ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം; തെരഞ്ഞെടുപ്പിനു ശേഷവും കര്‍ണാടക രാഷ്ട്രീയം ശ്രദ്ധാകേന്ദ്രമാകുന്നതിങ്ങനെ…

ബംഗളുരു: ലോകസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്കു ശേഷം കോണ്‍ഗ്രസിന് അടുത്ത തലവേദനയാവുകയാണ് കര്‍ണാടകയിലെ ഭരണം. സംസ്ഥാന ഭരണം എങ്ങനെയും നിലനിര്‍ത്താനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം. ഇതിനായി കോണ്‍ഗ്രസ് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന പുതിയ ഫോര്‍മുല സഖ്യത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. സംസ്ഥാനത്ത് അട്ടിമറി നടത്തി ബിജെപി അധികാരം പിടിക്കുമോയെന്ന് കോണ്‍ഗ്രസും ജെഡിഎസും ഭയപ്പെടുന്നുണ്ട്. ഈ സാഹചര്യം ഒഴിവാക്കാനാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം.

സഖ്യത്തിനുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളും സ്വരചേര്‍ച്ചയില്ലായ്മയുമാണ് ബിജെപിക്ക് അവസരമൊരുക്കിയത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജെഡിഎസും കോണ്‍ഗ്രസും പ്രത്യേകം യോഗം ചേരുന്നുമുണ്ട്. ഈ യോഗങ്ങളില്‍ ചില തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ദളിത് വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ഇതിനെ മറികടക്കാന്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരാളെ മുഖ്യമന്ത്രിയാക്കാനാണ് കര്‍ണാടക പിസിസി ആലോചിക്കുന്നത്.

അങ്ങനെയെങ്കില്‍ നിലവിലെ ഉപമുഖ്യമന്ത്രി ജി പരമേശ്വരയെ മുഖ്യമന്ത്രിയാക്കുകയും ജെഡിഎസിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുകയും ചെയ്യുക എന്നതാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ള പുതിയ പോംവഴി. കോണ്‍ഗ്രസ് കാലുവാരിയതുകൊണ്ടാണ് ദേവഗൗഡ അടക്കം തോല്‍ക്കാന്‍ കാരണമെന്ന് ജെഡിഎസ് കരുതുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാന്‍ ജെഡിഎസ് തയ്യാറാകുമോയെന്ന് കണ്ടറിയണം. ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്ത് ജെഡിഎസ് നിലപാട് അറിയിക്കുമെന്നാണ് കരുതുന്നത്. ഇതേ സമയം തന്നെ സംസ്ഥാന ഭരണം പിടിക്കാന്‍ ബിജെപി തന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങിയിട്ടുണ്ട്. കേന്ദ്ര നേതൃത്വവുമായുള്ള കൂടിയാലോചനയ്ക്കു ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്ന നിലപാടിലാണ് ബിജെപി സംസ്ഥാന ഘടകം.

Related posts