കര്‍ണാടകയെ കണ്ടെത്താനായി തറയില്‍ കിടന്നതിന് കുമാരസ്വാമി പൊടിച്ചത് ഒരു കോടി രൂപ ! ഒറ്റ ദിവസത്തെ ഭക്ഷണത്തിനായി മാത്രം 25 ലക്ഷം രൂപ; കര്‍ണാടക മുഖ്യമന്ത്രിയുടെ ഗ്രാമയാത്ര വിവാദത്തില്‍…

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ജനങ്ങള്‍ക്കിടയിലേക്ക് ഇറക്കിച്ചെല്ലാനായി നടത്തിയ യാത്ര വിവാദത്തില്‍. കര്‍ണാടകയെ കണ്ടെത്താന്‍ ഗ്രാമങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നുവെന്ന കുമാരസ്വാമിയുടെ പ്രഖ്യാപനം വന്‍ ആവേശത്തോടെയാണ് അണികള്‍ വരവേറ്റത്. ജനങ്ങള്‍ക്കു വേണ്ടി റോഡില്‍ കിടക്കാനും തയാറാണെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി വെള്ളിയാഴ്ച യാദ്ഗിരി ജില്ലയിലെ ചന്ദ്രകി ഗ്രാമത്തില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നിലത്തു കിടന്നുറങ്ങിയതോടെ സംഭവം കത്തിക്കയറി.

എന്നാല്‍ മാധ്യമങ്ങളും ജനങ്ങളും വാഴ്ത്തിപ്പാടിയ ആ ലളിത യാത്രയ്ക്ക് ചെലവാക്കിയത് ഒരു കോടി രൂപയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു ദേശീയമാധ്യമമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്. മുഖ്യമന്ത്രിയുടെയും പരിവാരത്തിന്റെയും ഭക്ഷണത്തിനു മാത്രം ഒറ്റ ദിവസം ചെലവായത് 25 ലക്ഷം രൂപയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. യാദിഗിര്‍ ജില്ലയില്‍ നിന്നു ഗ്രാമസന്ദര്‍ശനത്തില്‍ പങ്കാളികളാകുന്ന 25,000 പേരെ ലക്ഷ്യമിട്ട് ഭക്ഷണം ഒരുക്കിയിരുന്നുവെങ്കിലും 15,000 പേര്‍ മാത്രമാണ് എത്തിയത്.

ജനങ്ങളുടെ നിവേദനങ്ങളും മറ്റു സ്വീകരിക്കാന്‍ തയാറാക്കിയ ഓഫിസിന്റെ ചെലവ് 25 ലക്ഷം രൂപയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റേജിനും ബന്ധപ്പെട്ട സംവിധാനങ്ങള്‍ക്കുമായി 50 ലക്ഷം രൂപ ചെലവായി. യദ്ഗിര്‍ ജില്ലയിലെ സന്ദര്‍ശനത്തിനിടെ താമസസ്ഥലത്ത് മുഖ്യമന്ത്രിക്കായി ആഡംബര ശുചിമുറി ഉണ്ടാക്കിയെന്നു പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയതിനു പിന്നാലെയാണ് തറയില്‍ തുണി വിരിച്ച് ഉറങ്ങുന്ന കുമാരസ്വാമിയുടെ ചിത്രം പുറത്തുവിട്ടത്. ‘ഗ്രാമ വാസ്തവ്യ’ എന്ന പരിപാടിയുടെ ഭാഗമായി ട്രെയിന്‍ മാര്‍ഗമാണ് അദ്ദേഹം യദ്ഗിറിലെത്തിയത്.

ഇവിടെ നിന്നു ട്രാന്‍സ്പോര്‍ട്ട് ബസിലാണ് കുമാരസ്വാമി ചന്ദ്രകി ഗ്രാമത്തിലെത്തിയത്. ഗ്രാമത്തിലെ ഒരു സ്‌കൂളിലാണ് കുമാരസ്വാമിക്ക് താമസമൊരുക്കിയതെന്നും മറ്റ് സൗകര്യങ്ങളൊന്നും വേണ്ടെന്ന് തീരുമാനിച്ച കുമാരസ്വാമി നിലത്ത് തുണി വിരിച്ച് ഉറങ്ങുകയായിരുന്നുവെന്നായിരുന്നു സര്‍ക്കാര്‍ ഭാഷ്യം. ഇത് പൊള്ളയായിരുന്നുവെന്ന തെളിയിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

കുമാരസ്വാമി ആദ്യമായി മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ‘ഗ്രാമ വാസ്തവ്യ’ പരിപാടി ആദ്യം ആരംഭിച്ചത്. അന്ന് ഏറെ ജനപ്രീതി ലഭിച്ച പരിപാടി ഇത്തവണ മുഖ്യമന്ത്രിയായപ്പോഴും തുടരാന്‍ കുമാരസ്വാമി തീരുമാനിക്കുകയായിരുന്നു. ഗ്രാമങ്ങളില്‍ താമസിച്ച് ജനങ്ങളുടെ പ്രശ്നങ്ങള്‍ അടുത്തറിയുക എന്നതാണ് ‘ഗ്രാമ വാസ്തവ്യ’ പരിപാടിയുടെ ലക്ഷ്യം. എന്തായാലും ആടിയുലയുന്ന കുമാരസ്വാമി മന്ത്രിസഭയ്ക്ക് കൂടുതല്‍ ആഘാതം നല്‍കുന്നതാണ് പുതിയ ആരോപണങ്ങള്‍.

Related posts