എംബിബിഎസ് പഠിക്കാന്‍ വിദേശത്തു പോയ യുവാവ് പഠിച്ചത് മറ്റു പലതും ! പഠിച്ചത് പരീക്ഷിക്കാനായി കൊന്നു തള്ളിയത് സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും; കേഡല്‍ ജിന്‍സന്‍ രാജ വീണ്ടും ചര്‍ച്ചാവിഷയമാകുമ്പോള്‍…

കുപ്രസിദ്ധമായ നന്ദന്‍കോട് കൊലപാതകം വീണ്ടും ചര്‍ച്ചയാകുന്നു. ക്ലിഫ് ഹൗസിനു സമീപമുണ്ടായ ബെയിന്‍സ് കോമ്പൗണ്ടില്‍ അച്ഛനും അമ്മയും സഹോദരിയും അടക്കം നാലുപേരെ കൊന്നു തള്ളിയ മകന്‍ കേഡല്‍ ജീന്‍സെന്‍ രാജയെ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ടയക്കാന്‍ തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. പ്രതിയെ ജനുവരി 20 ന് കോടതിയില്‍ ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോടാണ് ജഡ്ജി ഇ.എം. സാലിഹ് ഉത്തരവിട്ടത്. പൊലീസ് കുറ്റപത്രത്തിന്മേലുള്ള പ്രോസിക്യൂഷന്റെയും പ്രതിയുടെയും പ്രാരംഭവാദം കേള്‍ക്കാനും വിചാരണ നേരിടാനുള്ള ആരോഗ്യസ്ഥിതി സംബന്ധിച്ച് പ്രതി സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനും വേണ്ടിയാണ് കേഡലിനെ കോടതി വിളിച്ചു വരുത്തുന്നത്.

വിചാരണ നേരിടാനുള്ള മാനസികാവസ്ഥയിലല്ല ഇയാളെന്ന് നേരത്തെ മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. കേഡല്‍ ശ്വാസകോശ സംബന്ധമായ രോഗത്താല്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. കോടതി നടപടികള്‍ മനസ്സിലാക്കാന്‍ പ്രാപ്തനല്ലാത്ത മാനസിക നില തെറ്റിയ വ്യക്തിയെ കേസ് വിചാരണ ചെയ്യാന്‍ പാടില്ലായെന്നതാണ് നിലവിലെ ചട്ടം. നിജ സ്ഥിതി അറിയാനാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതി വിളിച്ചു വരുത്തിയത്.

എന്നാല്‍ തുടര്‍ ചികിത്സയില്‍ പ്രതി പൂര്‍ണ്ണ ആരോഗ്യവാനാണെന്നും വിചാരണ നേരിടാന്‍ യോഗ്യനാണെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 302 (കൊലപാതകം) , 436 ( വീടിന് തീ വെക്കല്‍) , 201(തെളിവ് നശിപ്പിക്കല്‍) എന്നീ ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ചുമത്തിയാണ് മ്യൂസിയം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 2018ല്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

2017 ഏപ്രില്‍ 5 ബുധനാഴ്ചയ്ക്കും 8 ശനിയാഴ്ചക്കും ഇടയ്ക്കുള്ള ദിനങ്ങളിലായി കുടുംബത്തിലെ ഒരംഗത്തെ പോലും ബാക്കി വെക്കാതെ കേഡല്‍ കൊടും ക്രൂരകൃത്യം ചെയ്തുവെന്നാണ് കേസ്. തന്റെ പിതാവ് . രാജ തങ്കം , മാതാവ് ഡോ. ജീന്‍ പത്മ , മകള്‍ ഡോ. കരോലിന്‍ , ഡോ. ജീന്‍പത്മയുടെ ബന്ധു ലളിത എന്നിവരെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയെന്നാണ് കേസ്. നാലു പേരെയും കൊല്ലപ്പെട്ട നിലയില്‍ വീട്ടിലെ ഒന്നാം നിലയില്‍ കണ്ടെത്തുകയായിരുന്നു.

മൂന്നു പേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. മുറിക്കുള്ളില്‍ നിന്ന് 3 പേരുടെ അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. ലളിതയുടെ മൃതദേഹത്തിലും പൊള്ളലേറ്റിരുന്നു. ഇവരെ വെട്ടിക്കൊല്ലുകയായിരുന്നു. കേഡല്‍ വിദേശ രാജ്യത്ത് എം.ബി.ബി.എസ് പഠനത്തിനായി പോയ വേളയില്‍ വിദേശത്ത് വച്ച് ചെകുത്താന്‍ സേവ പഠിച്ചതായും ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെട്ടു പോകുന്നത് പരീക്ഷിച്ചു നോക്കാനായി വ്യക്തമായ പദ്ധതിയോടെ കൊലപാതകം നടത്തിയെന്നാണ് പൊലീസ് കേസ്.

വീട്ടിലിരുന്ന് വീഡിയോ ഗെയിമുകളുണ്ടാക്കുകയായിരുന്നു കേഡലിന്റെ പ്രധാന വിനോദമെന്ന് അമ്മാവന്‍ ജോസ് പൊലീസിന് മൊഴി നല്‍കിയിരുന്നു. അവ വിദേശ കമ്പനികള്‍ക്ക് വില്‍ക്കുകയായിരുന്നു ലക്ഷ്യം. ഗെയിമുകളുടെ പണിപ്പുരയില്‍ ഇയാള്‍ ദിവസങ്ങളോളം കമ്പ്യൂട്ടറിന് മുന്നിലിരിക്കുക പതിവാണ്. തന്റെ ലക്ഷ്യം ഉടന്‍ കൈവരിക്കുമെന്നും അതിലൂടെ ലക്ഷങ്ങളുടെ സമ്പാദ്യം വന്നു ചേരുമെന്നും ഇയാള്‍ ജോസിനെ അറിയിച്ചു.

ശനിയാഴ്ച രാവിലെ ജോസിനെ കാണാന്‍ കേഡല്‍ എത്തി. പതിനായിരം രൂപ തന്നതിന് ശേഷമാണ് കേഡല്‍ മടങ്ങിയതെന്നും ജോസിന്റെ മൊഴിയിലുണ്ട്. കൃത്യം ചെയ്ത ശേഷം കേഡല്‍ ട്രെയിന്‍ മാര്‍ഗ്ഗം ചെന്നൈക്ക് പോയി.എന്നാല്‍ പത്ര ദ്യശ്യ മാധ്യമങ്ങളില്‍ തന്റെ ചിത്രം സഹിതം വാര്‍ത്ത വന്നതോടെ പിറ്റേന്ന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തിരിച്ചെത്തി പൊലീസിന് പിടികൊടുക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും കേഡല്‍ ചര്‍ച്ചയാകുമ്പോള്‍ ഇതോടൊപ്പം സാത്താന്‍ സേവയും ചര്‍ച്ചയാവുകയാണ്.

Related posts