വടക്കഞ്ചേരി : കിണറ്റിലകപ്പെട്ട കുഞ്ഞനുജത്തിയെ മാറോടു ചേർത്തു പിടിച്ച് രക്ഷപ്പെടുത്തിയ എട്ടു എട്ടുവയസുകാരിക്ക് സ്കൂളിന്റെയും വിവിധ വകുപ്പുകളുടേയും അഭിനന്ദന മഴ.
പന്നിയങ്കര ശോഭ അക്കാദമിയിലെ മൂന്നാം ക്ലാസ് വിദ്യാർഥി കണ്ണന്പ്ര കാരപ്പൊറ്റ രാഗേഷിന്റെയും സന്ധ്യയുടെയും മകൾ കീർത്തനക്കാണ് അഭിനന്ദന മഴ ചൊരിഞ്ഞത്.
വടക്കഞ്ചേരി പഞ്ചായത്തും ശോഭ അക്കാദമിയും എക്സൈസ് വകുപ്പും സംയുക്തമായാണ് അഭിനന്ദന യോഗം സംഘടിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡൻറ് ലിസി സുരേഷ്, സ്കൂൾ പ്രിൻസിപ്പൽ കനക സതിനായർ, വിമുക്തി കോ- ഓർഡിനേറ്റർ ഉഷ, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ കീർത്തനയെ അനുമോദിച്ച് സംസാരിച്ചു.
മാതാപിതാക്കളും ചേച്ചി രക്ഷപ്പെടുത്തിയ അനുജത്തി കുട്ടിയും ചടങ്ങിനെത്തിയിരുന്നു. ഒന്നര വയസുള്ള അനുജത്തി പ്രാർത്ഥനയുമായാണ് കീർത്തന വീടിനടുത്ത് 25 അടി താഴ്ചയുള്ള ആൾമറയില്ലാത്ത കിണറ്റിൽ കാൽവഴുതി വീണത്.
വെള്ളത്തിൽ മുങ്ങിതാണ കുഞ്ഞനുജത്തിയെ മനോധൈര്യം കൈവിടാതെ പൊക്കി പിടിച്ച് നിന്ന് കീർത്തന ഉറക്കെ നിലവിളിച്ചു.
ഈ ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിക്കൂടി കുട്ടികളെ രക്ഷിച്ചത്. ഒരു മാസം മുന്പായിരുന്നു സംഭവം. സംഭവ ദിവസം തന്നെ നിരവധി പേരാണ് കീർത്തനയെ അഭിനന്ദിക്കാൻ വീട്ടിലേക്ക് പ്രവഹിച്ചത്.