കേരളത്തിന് മറ്റൊരു ദുരന്തം കൂടി, കൃഷിയിടങ്ങളില്‍ അടിഞ്ഞു കൂടിയത് ഒന്നിനും കൊള്ളാത്ത മണ്ണ്, ചെടികളും വൃക്ഷങ്ങളും ഇനി കേരള മണ്ണില്‍ തഴച്ചു വളര്‍ന്നേക്കില്ല, ആശ്വാസമല്ലാത്ത റിപ്പോര്‍ട്ട് ഇങ്ങനെ

ബിജു കുര്യന്‍

മഹാപ്രളയത്തോടൊപ്പം കൃഷിയിടങ്ങളില്‍ അടിഞ്ഞുകൂടിയ മണ്ണ് കര്‍ഷകര്‍ക്കു മറ്റൊരു ബാധ്യതയായി. പ്രത്യേകമായ എന്തെങ്കിലും ഗുണം ഈ മണ്ണിനില്ലെന്നും കൃഷിക്ക് ഉപയുക്തമല്ലെന്നുമാണ് പഠനറിപ്പോര്‍ട്ട്.

ഭൗമശാസ്ത്ര ഗവേഷണ വിഭാഗവും കൃഷി വിജ്ഞാനകേന്ദ്രവുമാണ് പഠനം നടത്തിയത്. പ്രളയമണ്ണ് കൃഷിക്ക് നേരിട്ട് ഉപയോഗിക്കാമെന്ന കൃഷിവകുപ്പിന്റെ ആദ്യ നിഗമനങ്ങള്‍ ശരിയല്ലെന്നാണ് പരിശോധനാഫലങ്ങള്‍ വ്യക്തമാക്കുന്നത്.

പ്രളയത്തേത്തുടര്‍ന്ന് പമ്പാതീരത്ത് അടിഞ്ഞ മണ്ണാണ് പഠനവിധേയമാക്കിയത്. പല പ്രദേശങ്ങളിലും വ്യത്യസ്ത തരത്തിലുള്ള മണ്ണാണ് അടിഞ്ഞു കൂടിയിരിക്കുന്നതെങ്കിലും ഇവ നീക്കം ചെയ്‌തോ മേല്‍മണ്ണുമായി കൂട്ടിയോജിപ്പിച്ചോ മാത്രമേ കൃഷി നടത്താവൂയെന്നാണ് ഗവേഷണ കേന്ദ്രങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഇതോടെ പ്രളയക്കെടുതിയിലായ കര്‍ഷകര്‍ കൃഷിയിടം ഒരുക്കലെന്ന ബാധ്യതകൂടി ഏറ്റെടുക്കേണ്ടി വന്നിരിക്കുകയാണ്. ആറടി ഉയരത്തില്‍വരെ പലയിടങ്ങളിലും മണ്ണ് അടിഞ്ഞിട്ടുണ്ട്. ഇത് മേല്‍മണ്ണുമായി കൂട്ടിയോജിപ്പിക്കുകയെന്നത് അപ്രായോഗികമാണെന്ന് കര്‍ഷകര്‍ പറയുന്നു.

പ്രളയംമൂലം മണ്ണിന്റെ ഘടന ഏതാണ്ട് പൂര്‍ണമായും നഷ്ടപ്പെട്ടു. സൂക്ഷ്മ ജീവികളുടെ എണ്ണത്തിലും പ്രവര്‍ത്തനത്തിലും മാറ്റങ്ങള്‍ സംഭവിച്ചു. പല പ്രദേശങ്ങളിലും ജൈവാംശമുള്ള മേല്‍മണ്ണ് ഒലിച്ചു പോകുകയും പകരംപ്രളയജലത്തില്‍ ഒലിച്ചുവന്ന ചെളിമണ്ണ് നിക്ഷേപിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

തരിവലുപ്പം വളരെ കുറവുള്ള ഈ ചെളിമണ്ണ് ഉപരിതലത്തില്‍ കട്ടിയുള്ള ഒരുപാളിയായി രൂപാന്തരപ്പെടുകവഴി തഴേക്ക് വായുസഞ്ചരം തടയുന്നതിനും ജലം മണ്ണിലേക്ക് ഊര്‍ന്നിറങ്ങാതെ നഷ്ടപ്പെടുന്നതിനും ഇടയാക്കും.

അതുമൂലം ചെടികളുടെ വേരുകള്‍ക്ക് ലഭ്യമായ ജലത്തിന്റെയും വായുവിന്റെയും അളവ് കുറയുന്നതിന് കാരണമാകും. പ്രളയം ബാധിച്ച പ്രദേശങ്ങളിലെ മണ്ണ് പരിശോധിച്ചപ്പോള്‍ ഉപരിതലത്തില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള മണ്ണില്‍ മൂലകങ്ങളുടെ അളവ് താരതമ്യേന കുറവായാണ് കാണപ്പെട്ടതെന്ന് കൃഷിവിജ്ഞാന കേന്ദ്രം സീനിയര്‍ സയന്റിസ്റ്റ് ഡോ. സി.പി. റോബര്‍ട്ട് പറഞ്ഞു.

പ്രളയബാധിതമായ ഓരോ സ്ഥലത്തും മണ്ണിന്റെ ഘടനയെ സംബന്ധിച്ച് പരിശോധനകള്‍ ആവശ്യമാണെന്നും ഇതിനുശേഷമേ കൃഷിയും വളപ്രയോഗവും നടത്താവൂയെന്നും അദ്ദേഹം അറിയിച്ചു.

മണ്ണിന്റെ ഘടന മെച്ചപ്പെടുത്താന്‍

അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണ് മേല്‍മണ്ണുമായി കൂട്ടിയോജിപ്പിക്കുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്. പിന്നീട് ഒരു സെന്റിന് ഒരു കിലോഗ്രാം എന്ന കണക്കില്‍ കുമ്മായം ചേര്‍ക്കുക.തറഞ്ഞു കിടക്കുന്ന മണ്ണ് ജൈവ വളവുമായി ചേര്‍ത്ത് മണ്ണില്‍ ഇളക്കി ചേര്‍ക്കാവുന്നതാണ്.

അഴുകിനില്‍ക്കുന്ന വാഴകള്‍, ജൈവാവശിഷ്്ടങ്ങള്‍ എന്നിവ മണ്ണിര കന്‌പോസ്റ്റാക്കുകയോ ജൈവ കുമിള്‍ നാശിനിയായ ട്രൈക്കോഡെര്‍മയും ചാണകവും ചേര്‍ത്ത് വളമാക്കി മാറ്റുകയോ ചെയ്യാവുന്നതാണ്കൃഷിക്ക് മുന്നോടിയായി പച്ചില വിത്തുകളായ ചണമ്പ്, വന്‍പയര്‍, സെസ്‌ബേനിയ എന്നിവയിലേതെങ്കിലും വിതയ്ക്കുകയും ഇവ പൂക്കുന്നതിന് മുന്നോടിയായി മണ്ണില്‍ ചേര്‍ത്തുകൊടുക്കുകയും ചെയ്യുക. പുഞ്ചകൃഷി ആരംഭിക്കുന്നതിന് മുന്പായി മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ കുമ്മായമോ ഡോളൈമൈറ്റോ ചേര്‍ത്തുകൊടുക്കുക.

Related posts