ഓണ്‍ലൈന്‍ ടാക്‌സി രംഗത്തേക്ക് കടക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍; പദ്ധതി ആവിഷ്‌കരിക്കുക വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചേര്‍ന്ന്; പദ്ധതി ആദ്യം വരുന്നത്…

തിരുവനന്തപുരം: ഓല, ഊബര്‍ മാതൃകയില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആരംഭിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചേര്‍ന്നായിരിക്കും പദ്ധതി ആവിഷ്‌കരിക്കുന്നത്. തൊഴില്‍ വകുപ്പിന് കീഴില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മോട്ടോര്‍ വാഹന വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ് എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന് വിവരമുണ്ട്.

നേരത്തെ സംസ്ഥാന ആസൂത്രണ ബോര്‍ഡാണ് ഇത് സംബന്ധിച്ച പദ്ധതി ആവിഷ്‌കരിച്ചത്. പിന്നീട് തൊഴിലാളി യൂണിയനുകളുടെ യോഗത്തില്‍ ഇത് അവതരിപ്പിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ ഈരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ ആണ് സാങ്കേതിക സഹായം നല്‍കാന്‍ ചുമതലപ്പെടുത്തിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം തുടങ്ങുക. പദ്ധതി പിന്നീട് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേക്കും അതിന് ശേഷം എല്ലാ പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കും.

കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാതാ വകുപ്പാണ് നേരത്തെ തടസരഹിതമായ യാത്രാസൗകര്യം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ വച്ചത്. ഈ നിര്‍ദേശം പരിഗണിച്ചാണ് പുതിയ ടാക്‌സി സര്‍വ്വീസ് എന്ന ആശയത്തിന് രൂപം നല്‍കിയിരിക്കുന്നത്. നിലവില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഊബര്‍, ഓല സര്‍വീസുകള്‍ക്ക് മികച്ച വരുമാനമാണ് ലഭിക്കുന്നത്.

 

Related posts