ആഹാ പഷ്ട്… പ്രളയ സഹായമായി ലഭിച്ച തുകയില്‍ ഒരു വിഹിതം തിരിച്ചടിയ്ക്കാന്‍ നോട്ടീസ്; ഏഴു ദിവസത്തിനകം തുക തിരിച്ചടച്ചില്ലെങ്കില്‍ നിയമനടപടി…

പ്രളയദുരന്തത്തിന് ഇരയായവര്‍ക്ക് സഹായ ധനമായി ലഭിച്ച തുകയില്‍ ഒരു വിഹിതം തിരിച്ചടയ്ക്കണമെന്ന അറിയിപ്പുമായി സര്‍ക്കാര്‍. പ്രളയധനസഹായമായി ലഭിച്ച തുക തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് പ്രളയബാധിതര്‍ക്ക് തഹസില്‍ദാറുടെ കത്ത് ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുക തിരിച്ചടച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നുകാട്ടി കോഴഞ്ചേരി തഹസിദാറാണ് കത്തയച്ചത്.

നോട്ടീസ് ലഭിച്ചതോടെ ധനസഹായമായി ലഭിച്ച തുക വീടുപുനരുദ്ധാരണത്തിനുള്‍പ്പെടെ ചിലവഴിച്ച പ്രളയബാധിതതര്‍ വഴിമുട്ടിയ അവസ്ഥയിലാണ്. 2018ലുണ്ടായ നൂറ്റാണ്ടിലെ പ്രളയത്തില്‍ വീടുതകര്‍ന്നവര്‍ക്ക് ലഭിച്ച തുകയാണ് തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് കോഴഞ്ചേരി തഹസില്‍ദാര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ധനസഹായത്തില്‍ ഇരട്ടിപ്പായി ലഭിച്ച തുക തിരിച്ചടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. പ്രളയത്തില്‍ വീട് ഭാഗികമായി തകര്‍ന്ന കോഴഞ്ചേരി സ്വദേശി ഗിരീഷ് കുമാറിന് 1,80,000 രൂപയാണ് ധനസഹായം ലഭിച്ചത്. ഇതില്‍ 60,000 രൂപ തിരിച്ചടയ്ക്കാനാണ് നിര്‍ദ്ദേശം.

കോഴഞ്ചേരിയില്‍ മാത്രം 24ലധികം കുടുംബങ്ങള്‍ക്കാണ് ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ധനസഹായം വീടുപുനരുദ്ധാരണത്തിനായി ചിലവഴിക്കുകയും ചെയ്തു. തുക തിരിച്ചടയ്ക്കണമെന്ന നിര്‍ദ്ദേശം വന്നതോടെ പലരും പ്രതിസന്ധിയിലാണ്. നോട്ടീസ് ലഭിച്ചതോടെ ചിലര്‍ കഴിയാവുന്നത്ര തുക തിരിച്ചടച്ചെങ്കിലും ഭൂരിഭാഗം ആളുകളും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. പ്രതിസന്ധി കാട്ടി പ്രളയബാധിതര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഒന്നും ആയിട്ടില്ല. ഏഴു ദിവസമല്ല ഒരു വര്‍ഷം കൊണ്ടു പോലും ഈ തുക തങ്ങളെക്കൊണ്ട് കൂട്ടാനാകില്ലെന്നാണ് പലരും പറയുന്നത്.

Related posts