കൊച്ചി: കേരള സ്റ്റോറി 2 ഗോ ബിയോണ്‍ഡ് എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.പരസ്പര സൗഹാര്‍ദ്ദത്തോടെ ജന സമൂഹം ജീവിക്കുന്ന മതേര സ്വഭാവം പുലര്‍ത്തുന്ന കേരളത്തെ സിനിമയില്‍ മോശമായി ചിത്രീകരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഇന്നലെ കേസ് പരിഗണിക്കവേ കോടതി അഭിപ്രായപെട്ടു.
സിനിമകളിലെ അനാവശ്യമായ ഇത്തരം രംഗങ്ങള്‍ സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ മതിയാകുന്നതാണ്. ഈ സന്ദര്‍ഭത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെടേണ്ടതാണെന്നും കാര്യത്തില്‍ അങ്ങനൊരു ഇടപെടല്‍ ഉണ്ടായോ എന്നും കോടതി വാക്കാല്‍ ചോദിച്ചു. വെളളിയാഴ്ച സിനിമയുടെ റിലീസിംഗ് നിശ്ചയിച്ചിരിക്കുന്നത് കണക്കിലെടുത്ത് അതിന് മുമ്പ് സിനിമ കാണാന്‍ കോടതി താല്പര്യം പ്രകടിപ്പിച്ചെങ്കിലും ഹര്‍ജി നിലനില്‍ക്കുമോ എന്നതിലടക്കം എതിര്പ്പുന്നയിക്കാനുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചതിനാലാണ് ഇന്ന് തുടര്‍ വാദത്തിനായി മാറ്റിയത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കപ്പെടുന്നതിന്റെ കഥ പറയുന്ന സിനിമക്ക് കേരള സ്റ്റോറി 2 എന്ന് പേരിട്ടത് ബോധപൂര്‍വമാണെന്നും സാമൂദായിക ചേരിതിരിവിനടക്കം കാരണമാകുമെന്നുമാണ് കണ്ണൂര്‍ സ്വദേശി ശ്രീദേവ് നമ്പൂതിരി നല്കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്.
സിനിമ പോലുള്ള കലാസൃഷ്ടികളില്‍ സാധാരണ ഇടപെടാറില്ലെന്ന് അഭിപ്രായപ്പെട്ട കോടതി പ്രഥമദൃഷ്ട്യ ഹര്ജിക്കാരന് പറയുന്നതില്‍ കാര്യമുണ്ടെന്ന് വിലയിരുത്തി. യഥാര്‍ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സിനിമ എന്ന് പറഞ്ഞ ശേഷം കേരള സ്റ്റോറി എന്ന് പേര് നല്കുന്നു. കേരളത്തിന്റെ പ്രതിഛായക്ക് ലോകം മുഴുവന്‍ കോട്ടം വരുത്തുന്നതാണിത്.
അടുത്തിടെ റിലീസ് ചെയ്ത ഹാല് സിനിമിയിലെ ചില വാക്കുകള്‍ തന്നെ സെന്‍സര്‍ ബോര്‍ഡ് നീക്കിയിരുന്നു. അതേ പരിഗണന ഇവിടെ ഉണ്ടായോ?. അതിനാല്‍ സിനിമ കാണണം. ഇതിനായി സൗകര്യമൊരുക്കാനും ഹര്‍ജി പരിഗണിക്കവെ കോടതി നിര്‍ദേശിച്ചു. ടീസറും ട്രെയിലറും പ്രകോപനപരമാണെന്നും ഹര്ജിക്കാരന് വാദിച്ചു. ടീസറിലെ ഉള്ളടക്കം സിനിമയില്‍ ഇല്ലെന്നായിരുന്നു നിര്‍മാതാക്കളുടെ മറുപടി.
