പശ്ചിമേഷ്യയിലെ ഒന്നാം നന്പർ ശത്രുവിനെ ഇസ്രയേലും അമേരിക്കയും വകവരുത്തിയതിനു പിന്നിൽ വർഷങ്ങൾ നീണ്ട ഇന്റലിജൻസ് നിരീക്ഷണം. ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് അദ്ദേഹത്തിന്റെ ഓഫീസിലുണ്ടെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു ഇസ്രയേലും അമേരിക്കയും മിസൈലുകൾ തൊടുത്തത്. ഖമനയ്യുടെ വസതി ഉൾപ്പെടുന്ന ടെഹ്റാനിലെ മേഖല വർഷങ്ങളായി ഇസ്രേലി ചാരസംഘനയായ മൊസാദിന്റെയും അമേരിക്കൻ ചാരസംഘനയായ സിഐഎയുടെയും നിരീക്ഷണത്തിലായിരുന്നെന്നാണു റിപ്പോർട്ട്. ഇറേനിയൻ നേതൃനിരയിലെ ഇസ്രേലി ചാരനും വധത്തിൽ പ്രധാന പങ്കുവഹിച്ചു.
ഖമനയ് അദ്ദേഹത്തിന്റെ രണ്ട് ഭൂഗർഭ ബങ്കറുകളിൽ ഏതെങ്കിലും ഒന്നിലായിരുന്നുവെങ്കിൽ ശനിയാഴ്ചത്തെ ഇസ്രേലി-അമേരിക്കൻ ആക്രമണം വിഫലമാകുമായിരുന്നു എന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞത്. അദ്ദേഹം ബങ്കറിലല്ല, ഓഫീസിൽ ഉന്നതവൃത്തങ്ങളുമായി കൂടിക്കാഴ്ചയിലാണെന്ന വിവരം ഉറപ്പിക്കാൻ കഴിഞ്ഞത് ഓപ്പറേഷനിൽ സുപ്രധാനമായി. ഇസ്രയേലിന്റെ ചാരനായ ഉന്നത ഇറേനിയൻ വൃത്തവും ഖമനയ്യുടെ സ്ഥാനത്തെക്കുറിച്ച് വിവരം നല്കി. ഖമനയ്യുടെ വസതിക്കടുത്തുള്ള ട്രാഫിക് കാമറകൾ വർഷങ്ങൾക്കു മുന്പേ മൊസാദും സിഐഎയും ഹാക് ചെയ്തിരുന്നുവെന്ന് പറയുന്നു. ഖമനയ്യുടെ വസതി നിരീക്ഷിക്കുന്ന കാമറകളും ഇതിൽ ഉൾപ്പെട്ടിരുന്നു.
ആക്രമണത്തിനു മുന്പായി ഖമനയ്യുടെ വസതിക്കു സമീപമുള്ള മൊബൈൽ ഫോൺ ടവറുകൾ ഇസ്രയേലും അമേരിക്കയും ജാം ചെയ്തു. ഫോൺ ചെയ്യാൻ ശ്രമിച്ചാൽ ബിസി ടോൺ ആണു ലഭിക്കുക. ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഖമനയ്യുടെ സുരക്ഷാ ഭടന്മാർക്കു ലഭിക്കരുത് എന്നുറപ്പാക്കാൻ വേണ്ടിയായിരുന്നിത്.
ഖമനയ്യെ ആക്രമിക്കാൻ തയാറെടുത്ത ഇസ്രേലി യുദ്ധവിമാനങ്ങൾ ശനിയാഴ്ച രാവിലെ മണിക്കൂറുകളാണ് ആകാശത്തു തുടർന്നത്. ഖമനയ്യുടെ സ്ഥാനത്തെക്കുറിച്ച് വിവരം ലഭിച്ചശേഷം 30 മിസൈലുകളാണു യുദ്ധവിമാനങ്ങൾ തൊടുത്തത്. 1,000 കിലോമീറ്റർ അകലെയുള്ള സ്ഥാനം കൃത്യമായി തകർക്കാൻ കഴിയുന്ന അമേരിക്കൻ നിർമിത സ്പാറോ മിസൈലാണ് തൊടുത്തതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ആക്രമണത്തിനു പകൽസമയം തെരഞ്ഞെടുത്തതും ഇറാനെ ഞെട്ടിക്കാനായിരുന്നു.
