ന്യൂഡൽഹി: പാർലമെന്റ് കഴിഞ്ഞവർഷം ഓഗസ്റ്റിൽ പാസാക്കിയ ദേശീയ കായിക ഭരണ നിയമത്തിലെ ചില വ്യവസ്ഥകൾ ഇന്നലെ പ്രാബല്യത്തിലായതായി കേന്ദ്ര കായികമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ഖോ ഖോ മുതൽ ഫുട്ബോൾ വരെയുള്ള എല്ലാ കായികമേഖലയെയും ബിസിസിഐ മുതൽ ഹോക്കി ഇന്ത്യ വരെയുള്ള മുഴുവൻ ദേശീയ സ്പോർട്സ് ഫെഡറേഷനുകളെയും തങ്ങളുടെ ഭരണനിർവഹണത്തിനു കീഴിലാക്കുന്ന ദേശീയ സ്പോർട്സ് ബോർഡിന്റെയും (എൻഎസ്ബി) കായികത്തർക്കങ്ങൾ തീർക്കാനുള്ള ദേശീയ സ്പോർട്സ് ട്രൈബ്യൂണലിന്റെയും രൂപീകരണത്തിനു വഴി തെളിച്ചാണു നിയമം ഭാഗികമായി പ്രാബല്യത്തിലായത്.
നിയമത്തിലെ പല വ്യവസ്ഥകളും പല തീയതികളിലായാണു പ്രാബല്യത്തിലാകുകയെന്ന് കേന്ദ്ര കായികമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ദേശീയ സ്പോർട്സ് ബോർഡിന്റെയും ദേശീയ കായിക ട്രൈബ്യൂണലിന്റെയും രൂപീകരണം, ദേശീയ ഒളിന്പിക് സമിതി, ദേശീയ പാരാലിന്പിക് സമിതി, ദേശീയ കായിക ഫെഡറേഷനുകൾ, പ്രാദേശിക കായിക ഫെഡറേഷനുകൾ എന്നിങ്ങനെയുള്ള കായികസ്ഥാപനങ്ങളുടെ രൂപീകരണവും ഭരണനിർവഹണത്തെ സംബന്ധിക്കുന്ന നിയമച്ചട്ടക്കൂട്, അംഗീകൃത സ്പോർട്സ് ഓർഗനൈസേഷനുകൾ പ്രാബല്യത്തിലാകാനുള്ള നിബന്ധനകൾ, അംഗീകൃത സ്പോർട്സ് ഓർഗനൈസേഷനുകളുടെ പ്രത്യേക അവകാശങ്ങളും ചുമതലകളും, കേന്ദ്ര സർക്കാരിന്റെ നിയമനിർമാണ അധികാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ളതാണ് വ്യവസ്ഥകൾ.
കായികമേഖലയിൽ കേന്ദ്രത്തിന് കൂടുതൽ അധികാരങ്ങൾ നൽകുന്നതാണ് ഉടൻ പൂർണമായി പ്രാബല്യത്തിലാകുന്ന കായിക ഭരണ നിയമം. രാജ്യത്തിന്റെ വ്യാപാരമേഖലയിലും സ്റ്റോക് എക്സ്ചേഞ്ചുകളിലും നിരീക്ഷണം നടത്തുന്ന സ്ഥാപനമായ സെബിയെപ്പോലെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) എല്ലാ കായികമേഖലയിലും നിരീക്ഷണവും നിയന്ത്രണവും സാധ്യമാക്കുന്നതാണ് നിയമംവഴി രൂപീകൃതമാകുന്ന ദേശീയ സ്പോർട്സ് ബോർഡുകൾ. ദേശീയ കായിക ഫെഡറേഷനുകളുടെ അഫിലിയേഷനുകൾക്കുപുറമെ അവയുടെ സാന്പത്തിക ഇടപാടുകൾ നിരീക്ഷിക്കാനും അധികാരമുള്ള എൻഎസ്ബിയിലെ നിയമനങ്ങളിൽ കേന്ദ്രസർക്കാരിന് നേരിട്ടു പങ്കുണ്ട്. പുതിയ നിയമം പൂർണമായി പ്രാബല്യത്തിലായിക്കഴിഞ്ഞാൽ ഫെഡറേഷനുകളെ ഏതെങ്കിലും നിയമലഘനത്തിനു പിഴ ചുമത്താനും എൻഎസ്ബിക്ക് കഴിയും.
ഇതിനുപുറമെ കായികരംഗത്തെ തർക്കങ്ങൾ കീഴ്ക്കോടതികളിൽനിന്നും ഹൈക്കോടതികളിൽനിന്നും മാറ്റാനായി രൂപീകരിക്കപ്പെടുന്ന ദേശീയ സ്പോർട്സ് ട്രൈബ്യൂണലിന്റെ രൂപീകരണത്തിനും പ്രാബല്യത്തിലായ പുതിയ വ്യവസ്ഥകൾ ഉത്തേജകമായിട്ടുണ്ട്. കായികമേഖലയിലെ സർക്കാരിന്റെ അമിതമായ കൈകടത്തലുകൾ കായിക ഫെഡറേഷനുകളുടെ സ്വയംഭരണാധികാരത്തെ ദുർബലപ്പെടുത്തുമെന്നും സിവിൽ കോടതികളുടെ അധികാരങ്ങളുള്ള, കേന്ദ്രസർക്കാർ നിയമനങ്ങൾ നടത്തുന്ന സ്പോർട്സ് ട്രൈബ്യൂണലുകളുടെ രൂപീകരണം കായികതാരങ്ങൾക്കും ഫെഡറേഷൻ തലവന്മാർക്കും കോടതികളെ സമീപിക്കാനുള്ള അധികാരമില്ലാതാക്കുമെന്ന വിമർശനത്തിനിടയിലാണ് ദേശീയ കായിക ഭരണ നിയമം ഭാഗികമായി പ്രാബല്യത്തിലാകുന്നത്.
സീനോ സാജു
