ചെറായി: ആധാർ കാർഡ് ഇല്ലെന്നു പറഞ്ഞ് കഴിഞ്ഞ നാലുവർഷമായി ക്ഷേമപെൻഷൻ നിഷേധിക്കപ്പെട്ട നൂറു വയസുകാരിയെ താങ്ങിയെടുത്ത് നിന്ന് നടത്തിയ നിൽപ്പ് സമരം ഫലം കണ്ടു. ചെറായി തോട്ടാപ്പിള്ളി കൗസല്യ മുത്തശിക്ക് ബന്ധപ്പെട്ട ഫിഷറീസ് ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം വീട്ടിലെത്തി പെൻഷൻ നേരിട്ട് കൈമാറി.
മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ അംഗമായിരുന്നിട്ടും പെൻഷൻ നിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 25ന് കോണ്ഗ്രസ് ഐ പള്ളിപ്പുറം ബ്ലോക്ക് പ്രസിഡന്റ് വി.എസ്. സോളിരാജ് മുത്തശ്ശിയേയും താങ്ങിയെടുത്ത് സഹപ്രവർത്തകർക്കൊപ്പം ഫിഷറീസ് ഓഫീസർക്ക് മുന്നിൽ നിൽപ്പ് സമരം നടത്തിയത് ശ്രദ്ധേയമായിരുന്നു. ഇതേ തുടർന്ന് നടന്ന ചർച്ചയിൽ ആധാറില്ലെങ്കിലും മറ്റു രേഖകൾ പരിശോധിച്ച് പെൻഷൻ നൽകാമെന്ന് ഉദ്യോഗസ്ഥൻ ഉറപ്പ് നൽകിയിരുന്നു.
തുടർന്ന് ജില്ലാ ഓഫീസറുമായി ബന്ധപ്പെട്ട് അടിയന്തിര നടപടികൾ സ്വീകരിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പെൻഷൻ പുനസ്ഥാപിക്കുകയും മൂന്നു മാസത്തെ തുകയായ 3600 രൂപ ചെറായി ഫിഷറീസ് ഓഫീസർ രാജീവ് മുത്തശ്ശിയുടെ വീട്ടിലെത്തി കൈമാറുകയുമാണ് ചെയ്തത്.
ബാക്കി വരുന്ന മൂന്നര വർഷത്തോളം വരുന്ന പെൻഷൻ കുടിശിക കണക്കുകൾ ഒത്തുനോക്കിയ ശേഷം താമസിയാതെ കൈമാറുമെന്ന് ഫിഷറീസ് ഓഫീസർ അറിയിച്ചു. പെൻഷൻ കൈമാറിയ ചടങ്ങിൽ വി.എസ്. സോളിരാജ്, സഹപ്രവർത്തകരായ രാജേഷ് ചിദംബരൻ, എം.എസ്. ഷാജി, എ.കെ. പത്മജൻ എന്നിവരും സന്നിഹിതരായിരുന്നു.