അവരോട് എതിര്‍ത്ത് സംസാരിക്കാന്‍ എന്റെ മനസ് അനുവദിക്കുന്നില്ല! എന്റെ ആദ്യ ചിത്രം മുതല്‍ എന്നെ അമ്മയെപ്പോലെ നോക്കിക്കൊണ്ടിരുന്നയാളാണ്; കെപിഎസി ലളിതയെക്കുറിച്ച് രേവതി

കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയ്ക്ക് നീതി നിഷേധിച്ച് കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ സംരക്ഷിക്കുന്നതിനെ എതിര്‍ത്ത് ഡബ്ലുസിസി നടത്തിയ പത്രസമ്മേളനത്തിന് നേതൃത്വം കൊടുത്തത് നടി രേവതിയാണ്. അമ്മയുടെ പ്രസിഡന്റ്, ഡബ്ലുസിസി അംഗങ്ങളായ തങ്ങളില്‍ മൂന്നുപേരുടെ പേരു പോലും പറയാന്‍ തയാറാവാതെ നടിമാര്‍ എന്ന് വിളിച്ചു എന്നത് മുതല്‍ രേവതി പറഞ്ഞ ഓരോ കാര്യങ്ങളും ശ്രദ്ധയോടെയാണ് കേരളം കേട്ടത്.

എന്നാല്‍ ഇതേത്തുടര്‍ന്ന് വളരെയധികം പ്രതിഷേധങ്ങളും കുറ്റപ്പെടുത്തലുകളും ഇവര്‍ക്ക് നേരിടേണ്ടിയും വന്നു. ഡബ്ലുസിസി പ്രത്യേക അജണ്ടയോടെയാണ് വാര്‍ത്താസമ്മേളനം നടത്തിയതെന്ന് പിന്നീട് നടന്‍ സിദ്ദിഖും കെപിഎസി ലളിതയും മാധ്യമങ്ങളോട് ആരോപിക്കുകയും ചെയ്തു. സിദ്ദിഖ് പറഞ്ഞ പല കാര്യങ്ങളും തങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്തതാണെണ് രേവതി പിന്നീട് പ്രതികരിക്കുകയും ചെയ്തു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കവെയാണ് രേവതി ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ കെപിഎസി ലളിത പറഞ്ഞതിനോടുള്ള പ്രതികരണം ചോദിച്ചപ്പോള്‍ രേവതിയ്ക്ക് തീര്‍ത്തും വ്യത്യസ്തമായ ഒരഭിപ്രായമാണ് പറയാനുണ്ടായിരുന്നത്. ലളിത ചേച്ചി പറഞ്ഞതിനെക്കുറിച്ച് എനിക്കൊന്നും പറയാനില്ല. അവര്‍ പറഞ്ഞതില്‍ അഭിപ്രായം പറയാന്‍ എനിക്ക് സാധിക്കില്ല, എന്റെ ആദ്യം ചിത്രം മുതല്‍ എനിക്കറിയാവുന്ന വ്യക്തിയാണ്. അന്നുമുതല്‍ എന്നെ അമ്മയെപ്പോലെ നോക്കിക്കൊണ്ടിരുന്ന ആളാണ്. അവരോട് എന്തെങ്കിലും എതിര്‍ത്ത് പറയാനോ അവര്‍ പറഞ്ഞതിനെ വിമര്‍ശിക്കാനോ എന്റെ മനസ് അനുവദിക്കുന്നില്ല. രേവതി പറഞ്ഞു.

Related posts