തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പ് സാമ്പിൾ വെടിക്കെട്ടാണെന്നും പൂരം വരാനിരിക്കുന്നതേയുള്ളൂവെന്നും മന്ത്രി കെ.രാജൻ. എംപി സുരേഷ് ഗോപി അടൂർ പ്രകാശ് എന്നിവരേയും കെ. രാജന് വിമർശിച്ചു.
നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശ് പറഞ്ഞത് യുഡിഎഫിന്റെ നയമല്ലെന്ന് എങ്ങനെ പറയാൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞു. അടൂർ പ്രകാശ് യുഡിഎഫ് കൺവീനറാണ്. അതിനാൽ അദ്ദേഹം പറയുന്നതാണ് യുഡിഎഫ് നിലപാടെന്നും മന്ത്രി പറഞ്ഞു.
താമസിക്കുന്ന ഇടത്ത് വോട്ട് ചെയ്യുക എന്നത് മനുഷ്യന്റെ ആത്മാഭിമാനത്തിന്റെ കാര്യമാണ്. തെരഞ്ഞെടുപ്പ് വരുമ്പോൾ മത്സരിക്കുന്ന സ്ഥലത്ത് വോട്ട് ചേർക്കുക. അതിനുശേഷം അവിടെ നിന്നും വോട്ട് മാറ്റുക എന്നതാണ് തൃശൂരിലെ എംപി ചെയ്യുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അദ്ദേഹം എവിടെ വോട്ട് ചെയ്യുമെന്നും മന്ത്രി പരിഹസിച്ചു.
അതേസമയം, രണ്ടാം ഘട്ട പോളിംഗ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. ഉച്ചയ്ക്ക് 12 വരെയുള്ള കണക്കു പ്രകാരം പോളിംഗ് 40.09 ശതമാനമായി. ഏറ്റവും കൂടുതൽ പോളിംഗ് മലപ്പുറത്തും (42.02 %) കുറവ് കണ്ണൂരിലുമാണ് (38.73%) രേഖപ്പെടുത്തിയത്.
