സര്‍ക്കാര്‍ സ്‌കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി ! വെള്ളവും വെളിച്ചവുമില്ലാതെ വിദ്യാര്‍ഥികള്‍ ദുരിതത്തില്‍; പഞ്ചായത്ത് അധികൃതരുടെ പകപോക്കലെന്ന് പിടിഎ…

വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ സ്‌കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി.

മലപ്പുറം പറപ്പൂര്‍ പഞ്ചായത്ത് മുണ്ടോത്ത്പറമ്പ് സര്‍ക്കാര്‍ സ്‌കൂളിന്റെ ഫ്യൂസാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഊരിയത്.

ബില്ലടയ്ക്കാനുള്ള പണം പഞ്ചായത്ത് നല്‍കിയില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. കെഎസ്ഇബിയുടെ നടപടിയെ തുടര്‍ന്ന് വെള്ളവും വെളിച്ചവുമില്ലാതെ കുട്ടികള്‍ ദുരിതത്തിലായിരിക്കുകയാണ്.

അതേ സമയം പറപ്പൂര്‍ പഞ്ചായത്ത് അധികൃതരുടെ പകപോക്കലാണ് സംഭവത്തിന് പിന്നിലെന്നാണ് പി.ടി.എ ഭാരവാഹികളുടെ ആരോപണം.

കഴിഞ്ഞ മാസത്തെ ബില്‍ തുകയായി 3217 രൂപയാണ് അടയ്ക്കാനുള്ളത്. സ്‌കൂളിന്റെ പക്കല്‍ പണമില്ലെന്നും നേരത്തെ അടച്ച 17000 രൂപയോളം പഞ്ചായത്ത് തരാനുണ്ടെന്നും അദ്ധ്യാപക-രക്ഷാകര്‍തൃ സമിതി ആരോപിക്കുന്നു.

വര്‍ഷങ്ങളായി പഞ്ചായത്തും സ്‌കൂളും തമ്മില്‍ പല വിഷയത്തിലും തര്‍ക്കമുണ്ട്.ഈ സാഹചര്യത്തിലാണ് കെഎസ്ഇബി ബില്‍ കുടിശ്ശിക വരുത്തിയുള്ള പഞ്ചായത്തിന്റെ നടപടിയെന്നാണ് പി.ടി.എയുടെ ആരോപണം.

ആറ് വര്‍ഷം മുന്‍പ് സ്‌കൂളില്‍ അങ്കണ്‍വാടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രശ്നങ്ങളാണ് പഞ്ചായത്തും പിടിഎയും തമ്മിലെ പടലപിണക്കത്തിലേക്ക് എത്തിച്ചത്.

എന്നാല്‍ സ്‌കൂളിന് നല്‍കാനുള്ള പണം മുഴുവന്‍ നല്‍കിയെന്നാണ് പഞ്ചായത്ത് ഭരണകൂടം പറയുന്നത്.കെഎസ്ഇബി വൈദ്യുതി ബന്ധം വിച്ഛേദിച്ച സാഹചര്യമറിയില്ലെന്നും ഇവര്‍ പറഞ്ഞു.

ഡിവൈഎഫ്ഐ സ്‌കൂളില്‍ വെള്ളം എത്തിച്ച് ഈ പ്രശ്നത്തിന് താത്കാലിക പരിഹാരം കണ്ടിട്ടുണ്ട്.വലിയ കഷ്ടപ്പാടിലാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.വൈദ്യുതി പുനഃസ്ഥാപിക്കുന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

Related posts

Leave a Comment